Friday, December 31, 2010

നീയാണെന്‍ പുതുവര്‍ഷപ്പുലരി

നീയാണെന്‍ പുതുവര്‍ഷപ്പുലരി
കാട് പൂവിട്ട രാവിന്‍ സമ്മാനം
വസന്തമനോനിറങ്ങളുടെ കടല്‍വാനം
ചുരമിറങ്ങിയ കാറ്റ് കൊരുത്ത കുളിര്‍ഗന്ധം

കാറ്റാടിപ്പാടത്തെ പുല്നാമ്പിന്‍ കുളിരിലൂടെ
നക്ഷത്രങ്ങള്‍ അലുക്കിട്ട പാവാട വട്ടം ചുറ്റി
മലയിറങ്ങി അഴലുകള്‍ മായ്ച്ചു നീ വരും
പ്രണയതരംഗവടിവിലൂടെ അരുണോദയം .

കണ്ണീര്‍ തടാകത്തില്‍ അപ്പോഴും താമര
കൈ കൂപ്പി പ്രാര്‍ഥിക്കും
രാവും പകലുമില്ലാത്ത
സുഗന്ധസന്ധ്യ മാത്രമുള്ള ഒരു ദിനത്തിന്..
അന്ന്
മാര്‍ബിള്‍ തണുപ്പുള്ള കവിളില്‍ ജന്മം മുഖം ചേര്‍ക്കും
ഇലപ്പച്ചയില്‍ പ്രകാശം ഒട്ടി നില്‍ക്കുംപോലെ


=

Friday, December 24, 2010

മയില്‍പ്പീലീ...

യില്പീലീ..
നിന്നെ എല്ലാവര്ക്കും വേണം
നിന്റെ മരതകക്കണ്ണുകള്‍
സാഗര നീലിമ കുറുകിയ അലുക്കുകള്‍
എല്ലാം വേണം
കണ്ണിനു ഉത്സവത്തിന്.
കണ്ണന് അലങ്കാരത്തിന്‌.




എനിക്ക് വേണ്ടത്
ചാന്തും ചമയവുമില്ലാത്ത നിന്റെ സ്വപ്നമാനസം,
എന്നില്‍ അട വെച്ച് നൂറു നൂറായിരമായി വിരിയിക്കണം .‍.
എന്റെ മയില്‍പ്പീലീ...
നിന്നില്‍ എന്‍ കണ്ണുകള്‍.
കിനാക്കള്‍ കാവലായി നക്ഷത്രങ്ങള്‍.





Saturday, December 18, 2010

പാറ


പാറയുടെ പരുക്കന്‍ സ്നേഹം ആരും തൊട്ടറിയുന്നില്ല
ജന്മങ്ങള്‍ വിശ്രമിച്ചതും സല്ലപിച്ചതും
മഞ്ഞുമെത്ത വിരിച്ചതും
വില്‍പ്പത്രത്തില്‍ ചേര്‍ക്കാന്‍ മറന്നു.
ഒരു രാത്രി അവസാന നക്ഷത്ര രശ്മി
ശിലാഹൃദയവാല്‍വിലൂടെ കടന്നു പോകും.
എല്ലാ വ്യാഖ്യാനങ്ങളെയും
അപൂര്‍ണമാക്കുന്ന മഴ ധമനിയില്‍ ആവാഹിക്കും..
പാറയുടെ മുള്‍കിരീടത്തിലെ ചോരയ്ക്ക്
പ്രണയത്തിന്റെ ചുണ്ടിലെ മുറിവ് കൊണ്ട് അടിക്കുറിപ്പ്. ..






--

Wednesday, December 15, 2010

സെമിത്തേരിയിലെ ചാരുകസേര


മോര്‍ച്ചറിയില്‍ നിന്നും സെമിത്തേരിയിലേക്ക്
മൌനത്തിന്റെ ഒന്നര കിലോ മീറ്റര്‍
പ്രവേശന കവാടം ഉദാരം
ഇടത്തോട്ട് തിരിയുക
തുരുമ്പു പൂത്ത പുല്‍നാമ്പുകളില്‍ കാലുകള്‍ പൂഴ്ത്തി
സെമിത്തേരിയിലെ ചാരുകസേര


ഇരുള് ചൂടിയ കാറ്റിന്റെ അസ്ഥി പാകി, തണുപ്പില്‍
ആരെയും പ്രതീക്ഷിക്കാതെ ആര്‍ക്കോ വേണ്ടി
സെമിത്തേരിയിലെ ചാരുകസേര


സ്മരണകള്‍ ശിരസ്സ്‌ മൂടിക്കെടിയ
കണ്ണീര്തുള്ളികള്‍ ഒറ്റയ്ക്കും കൂട്ടായും എത്തും
ഗൌനിക്കരുത്
ഭൂഗര്‍ഭത്തില്‍ താരാട്ട് വിതുമ്പും
ചെവി കൊടുക്കരുത്.
കാല്‍ വിരലുകള്‍ ചേര്‍ത്ത് കെട്ടുക
നടത്തത്തിന്റെ ജഡത്വം മുടക്കാം
മാറിട ചൂടില്‍ തല ചായ്ച്ച ആരവങ്ങളില്‍
അര്‍ത്ഥ ബന്ധങ്ങള്‍ തിരയരുത്
അലസമായി തോളില്‍ തട്ടി ആശ്വസിപ്പിക്കാനെത്തുന്ന
ഉണങ്ങിയ ഇലകള്ക്കിടയിലെവിടെയോ
വീണുടഞ്ഞ അത്യാസക്തികള്‍ പിറു പിറുത്ത കാവ്യം
വായിക്കരുത്.


മൌനം ഓരിയിടുമ്പോള്‍
വസന്തത്തിന്റെ പാര്‍കില്‍ നിന്നും ഒടിച്ചെടുത്ത
വെള്ള പുതപ്പിച്ച ഒരു റോസപൂവ്
ആരോ നീട്ടും
തിര കരയില്‍ മുഖം പൊത്തി സങ്കടം തോരും
സെമിത്തേരിയിലെ ചാരു കസേര
കാഴ്ച്ചയുടെ മരണം പോലെ.






?!

Monday, December 13, 2010

കാ.

ഓണ പിറ്റേന്ന് ഇലയിട്ടു ഉണ്ണാനിരുന്നു.
ഒരു ഉരുള മാത്രം.
ഞാനും അമ്മക്കാക്കയും
നനഞ്ഞ വിരലുകള്‍
മഴ മുറിച്ചിട്ട ഓര്‍മ്മകള്‍
കന്നുകാലി വിശപ്പ്‌ കണ്ണുകളില്‍
നൊന്തതും വെന്തതും ഓണം
ഒരു വാക്ക്
എനിക്ക് നേരെ നീട്ടി.
കാ..


-----------------

Friday, December 10, 2010

ക്ലാസ് പെന്‍സില്‍..

കല്ല്‌ പെന്‍സില്‍ കരഞ്ഞിറങ്ങി പോകുന്നത്
മുന കൂര്‍പ്പിച്ച അഹങ്കാരത്തോടെ കണ്ടു നിന്നു


ഞാന്‍ പടച്ച മൈനക്ക് പുള്ളി ഇല്ലെന്നു മാഷ്‌
പൈസ ,കൈത എന്ന് നൂറ്റെഴുത്ത്
പൈസ കൊടുത്താല്‍ പുള്ളി കിട്ടുമോ
കൈതപൊത്തില്‍ തെരഞ്ഞാല്‍ മതിയോ
എന്തായാലും എന്റെ മൈന പറന്നു കളിച്ചു.
പുള്ളിക്കുത്ത് വീണ മാഷിന്റെ കണ്ണട
കാണേണ്ടത് കാണില്ല


ചെങ്ങാതിപെന്‍സിലുമായി ഒരു
റബര്‍ ബാന്ടിനുള്ളില്‍ നുഴഞ്ഞു കയറി
പരസ്പരം
വരിഞ്ഞു പിരിഞ്ഞു മുറുകി
കോഴിപ്പോരു പിടിക്കും
രസമൂര്ച്ചയിലാണ് മാഷനക്കം.
മുഷിഞ്ഞ പോക്കട്ടിലെക്കോ
പുസ്തക ഭിത്തിക്കിടയിരുട്ടിലെക്കോ
ഊളയിടും


മുന കൂര്‍പ്പിക്കുന്നതും കുട്ടികള്‍
മുന ഒടിക്കുന്നതും കുട്ടികള്‍
എഴുത്ത് മുറിഞ്ഞു തല്ലു മേടിക്കുന്നതും
പഴി എനിക്കും
ചിരിക്കാനുംകരയാനും ഉള്ള അവയവം പോലെ
തെറ്റാനും തുടയ്ക്കാനും ഞാന്‍.
ജീവിതം എഴുതിയും മായ്ച്ചും കുറുകി കുറുകി വരും നിങ്ങളെപ്പോലെ


കല്ല്‌ പെന്‍സില്‍ കരഞ്ഞിറങ്ങി പോയത് പോലെ
പരിഹാസം ടിക്കറ്റെടുത്ത ഗാലറിയില്‍ പുതുമുരക്കാര്‍ കാണ്‍കെ
കുപ്പസദനത്തിലേക്ക് ഞാനും


എങ്കിലും
ഇവിടെ ഞങ്ങള്‍ക്ക് സുഖമാണ്.
എനിക്കും
എന്റെ കല്ല്‌ പെന്‍സിലിനും
ഞങ്ങടെ മലയാളം മാഷിനും.

Friday, December 3, 2010

പച്ചക്കുതിരപ്പുറത്ത് ഒരു സവാരി



പച്ച
ക്കുതിരപ്പുറത്ത് ഒരു സവാരി
ഒരു പുല്ത്തുംപിന്‍ നിനവില്‍ നിന്നൊരു കുതിപ്പ്
വലിയൊരു ഇലയുടെ മടിത്തട്ടില്‍
ചെറു കമ്പനത്തോടു വീണിരുപ്പ് .
ചിറകടിയുടെ ലോലതയിലൂടെ ഹ്രസ്വ ദൂരം.




മുമ്പില്‍ ഒരു കുഞ്ഞിക്കൈ
ഇളം പുല്ലുകളുടെ സൌമ്യതയില്‍ നിന്ന്
മറുപടിയില്ലാതൊരു മന്ദഹാസം പോലെ
പൊത്തി എടുത്തപ്പോള്‍

അകപ്പെട്ടത് എന്റെ പച്ചക്കുതിപ്പ്

Thursday, November 25, 2010

സീതേ, രാവണ തൃഷ്‌ണേ ..

ജാനകീ. മുളങ്കാടുകള്‍ പാടുന്നു
മേല്‍മരക്കൂട്ടങ്ങള്‍ കാതോര്‍ക്കുന്നു
നിന്‍ കണ്ണിലും കവിളിലും കരളിലും
മിന്നി മറയുന്നൂ കനകമാന്‍ പേടകള്‍.


മഞ്ഞല വിരിയിട്ട പുഴപ്പരപ്പില്‍
പൂങ്കാറ്റില്‍ പുളകിതയകുന്നൂ പുലരി
നീരാട്ടോളങ്ങള്‍ നിന്നുടലഴകില്‍
വിസ്മയതരംഗം നിശ്ചലം കാനനം.
തണുപ്പിന്‍ പകര്‍ച്ചകള്‍ നിന്നരുണാധരങ്ങളെ
വിറകൊള്ളിക്കുംപോള്‍ ഹാ.. ജാനകീ ഞാന്‍!


നനഞ്ഞു കയറും നിന്‍ മുടിയിഴകളിലൂടെ..
ഉടല്‍ വടിവിലൂടെയൊഴുകും ജലബിന്ദുക്കള്‍
പ്രണയാര്‍ദ്ര മണിവര്‍ണങ്ങളാകുമ്പോള്‍
ആറ്റു വഞ്ചികള്‍ മറഞ്ഞും രാഗ രശ്മികള്‍ ചൊരിഞ്ഞും
മിഴികള്‍ ഇരുപതും വിടര്‍ന്നും തുടിച്ചും
സഹസ്രശാഖകള്‍ തരിക്കുന്ന കാനനം.


സീതാ....
ഗന്ധര്‍വമോഹങ്ങളായി പുഷ്പകമാനസം
രാവില്‍ നിത്യസഞ്ചാരം ഭൂഹൃദയപുത്രീ
പ്രണയശിരസുകള്‍ മാറി മാറി
പകലന്തിയോളം സ്വപ്നദര്‍ശനം.


സീതേ,
എല്ലാ തിരമാലകളും സമാഹരിച്ചൊരു
മഹാപ്രണയ തരംഗമാക്കിയതില്‍ കിടത്തി
കാറ്റ് കൊണ്ട് പ്രണയിക്കും ഞാന്‍.


സീതാ,
കൈലാസമിളക്കിയോന്റെ കരളിളക്കിയമ്മനമാടും
ഓമല്‍ക്കനവേ, വന മാധുര്യമേ, ചന്ദനക്കുളിരേ,
നീലത്തുളസിക്കതിരേ , രാവണ തൃഷ്‌ണേ ..
വരൂ, ലങ്കാസമുദ്രധ്യാന തരംഗചാരുതയുടെ
ഉജ്വലശക്തിപ്രവാഹമാകൂ,
പ്രപഞ്ചത്തിലെ മഹാസ്നേഹ
സാമ്രജ്യത്തിന്നധിപനാക്കൂ..എന്നെ നീ


സീതാ..
ഏതു കാനനത്തിങ്കലാണെങ്കിലും കട്ടെടുക്കും നിന്നെ ഞാന്‍
ഇമയൊട്ടുമേയനക്കിടാതെ കണ്ടു കണ്ടങ്ങിരിക്കുവാന്‍..


ജാനകീ
അറിയുന്നൂ നിന്നെ പ്രണയിപ്പതിലൂടെ
അതിരില്ലാസ്നേഹാകാശ വിശുദ്ധി ഞാന്‍
സ്വപ്‌നങ്ങള്‍ പൂത്തുലഞ്ഞ ശിരസ്സുകളോരോന്നും
ഇറ്റു വീഴുമ്പോഴും നിനക്കായ്‌ ജാതകം വിധിച്ച ഹൃദയം
തുടരും യുഗസന്ധ്യയോളം രക്താഭിഷേകപ്രണയം

Friday, November 19, 2010

ബധിരാന്ധമൂക


ഴി ദോഷങ്ങള്‍ പടി കയറാത്ത പുലരിയില്‍
അരുവിനീരായി തെളിഞ്ഞ വാക്കിവള്‍.


പച്ച ജീവിതം മുഖാമുഖക്കാഴ്ചകള്‍
അന്നവസ്ത്രാദി മുട്ടും പ്രാര്‍ഥനാനാളങ്ങള്‍
കണ്‍മഷി കലങ്ങികറുത്തു പോം പാതകള്‍.
രാവിന്‍റെ ഭാരം ചാരും വാതില്‍വിടവിലൂ-
ടായിരം കണ്ണുകള്‍ നീട്ടുന്ന നാവുകള്‍.

പൊന്‍വെയില്‍ വിളറും സായന്തനം
ഉമ്മറത്തിണ്ണയില്‍ നിഴല്‍ മുട്ടുന്നാരോ പേശുന്നൂ.
ഏതോ ഒരുവന്‍ എന്റെ മേനിക്കു
പൊന്നിന്റെ മേലൊപ്പ് ചോദിപ്പൂ...
വന്ധ്യമാം കാറ്റ് ചേക്കേറും ചില്ലകള്‍


കരിമേഘപന്തലില്‍ ശിരസ്സ്‌ വാടി
കനല്‍ചരടില്‍ അകംപുറം പൊള്ളി
പൂക്കള്‍ വിതുമ്പും ചാപ്പ കുത്തും മുഹൂര്‍ത്തം
അവന്‍ വരിച്ചതെന്തേ, ഞാന്‍ ത്യജിച്ചതെന്തേ?


സൂര്യ തേരിന്‍ ചക്രച്ചതവില്‍ ധൂളി പാറുന്നൂ
നാമ്പ് നുള്ളി ഇലകോതി കമ്പൊടിച്ചു
തടിയറുത്തു വേരിളക്കി ജാതകം ചികഞ്ഞു
പെറ്റുകൂട്ടുന്നൂ ചോര മണക്കും വാക്കുകള്‍, മൃഗതൃഷ്ണകള്‍ ..

തിളക്കവും തിലകവും മങ്ങും ദിനങ്ങള്‍
കെട്ടു പോകുന്നുവോ എന്‍ നിലാത്തളിര്‍വെട്ടവും
എന്നരുമായാം കന്നി സ്വപ്നപ്പെന്കുരുന്നിനെ !.. ..
മുടി പകുപ്പിലൂടിറ്റു വീഴുന്നൂ എന്‍ തിരുനെറ്റിയില്‍
ഒരു തുള്ളി ഭ്രൂണശാപശോണിമ..


ഞാന്‍ ബധിരാന്ധമൂക
ഇരുള്‍ തളിര്‍ക്കും വഴിയോര നിഴല്‍ മരം.


നേര്‍ത്തതെന്തോ ഉള്‍ക്കാതില്‍ പതിക്കുന്നു
ചേര്‍ത്തു പിടിക്കുന്നരൂപികള്‍ അമ്മമാര്‍



---------------

Friday, November 12, 2010

ഗന്ധര്‍വ സന്ദര്‍ശനം


പ്രകാശ ബന്ധങ്ങള്‍ക്ക് മേല്‍
വന്മരങ്ങളെ കിടത്തി ഉറക്കി
പൂക്കാത്ത കൊന്നകളെ കുലുക്കി ഉണര്‍ത്തി
ഒരു കാറ്റാഞ്ഞു വീശും
മേഘത്തിന്റെ അകമ്പടി ഇല്ലാതെ
ഒരുശിരന്‍ മഴ പൊട്ടി വീഴും
ഇടിനാദം ഇരുള്‍ പിളര്‍ത്തും
പോന്മിന്നാല്‍ ചൂട്ടു വീശി പാത തെളിയും
പിടിച്ചു നിറുത്തിയ പോലെ മഴ നിലയ്ക്കുമ്പോള്‍
അവന്‍ കാലു കുത്തിയെന്ന് നിശ്ചയം


മേല്‍ കീഴ് പാര്ശ്വാനുഭവങ്ങളുടെ
ഓരോ കണികയും അളന്നറിഞ്ഞു അവന്റെ പ്രയാണം
കാതു ചേര്‍ത്ത് വെച്ചാല്‍ അവനറിയാന്‍ കഴിയും
ഉള്ളിലുറവകള്‍ പൊടിയുന്ന നേരിയ ശബ്ദം
ഇട നെഞ്ചുകളില്‍ ഇടം തേടി അവന്റെ ചുവടുകള്‍


ഇരുള്‍ മഴയില്‍ നനയാനിറങ്ങിയാകെ
കുതിര്‍ന്നു പോയ ഒരുവള്‍
പൂര്‍വനിശ്ചിതജന്മപ്രതീക്ഷകളുമായി
സ്വയം മറന്നു അവനിലൊഴുകി എത്തി
ഓരോ അനുഭവ ബിന്ദുവിലും വിയര്‍ക്കും


അവളെ അവന്‍ ഏറ്റെടുക്കും
പുലരിയില്‍ പോലീസായി അവന്റെ വേഷപകര്‍ച്ച
മോര്‍ച്ചറിയില്‍ കാവല്‍ക്കാരനായി...
അതെ, അവളെ അവന്‍ കൈ വിടില്ല
-----------------------------------------------
പച്ചക്കുതിര പ്രസിദ്ധീകരിച്ചത് (2009)

Sunday, November 7, 2010

ഓര്‍മയുടെ ഭാരം.

ഇല മുറിച്ചു വച്ച്
കാലില്‍ കുരുക്കിട്ട പൂവന്‍ കോഴി
ശിരസ്സില്‍ കുരുതി പ്പൂവ്.
കാലം അയ വെട്ടി
ഒന്ന്..രണ്ടു..മൂന്ന് ..
ഓര്‍മയുടെ മൂര്‍ച്ച കഴുത്തിലൂടെ പാഞ്ഞുപോയി
രക്തം പതാക വീശി


ഉയിര് പൊട്ടിയ ഉടല്‍ ഉയര്‍ന്നു പൊങ്ങി
ഉടഞ്ഞു വീണു കുതറി
ഉശിര് വിടാത്ത ഏകാംഗ പ്രകടനം
കൂവിയുനര്ത്തിയ കുരലില്‍ നിന്നും അപശബ്ദ മുദ്രകള്‍
കാഴ്ച വട്ടത്തിന് ഭാവ ഭേദമില്ല


കണ്ടതും കേട്ടതും ചോര
നാക്കിലും മൂക്കിലും ചോര
ശൌര്യം എങ്ങി വലിച്ചു കോഴി
ബലിദാനവാര്‍ഷിക ചടങ്ങ് ഉപസംഹരിച്ചു


താങ്ങാന്‍ ആവാത്ത അത്രയുണ്ട് ഓര്‍മയുടെ ഭാരം.
ഓരോരുത്തരായ് പിരിയാന്‍ തുടങ്ങി
ചുമtSന്തി മുടന്തി അല്പം വലത്തോട്ടു ചാഞ്ഞ്
ഗ്രഹണ നിഴല്‍ വീഴ്ത്തി..


ഇനി ആരുമില്ല
ഉപേക്ഷിക്കപ്പെട്ട ജഡം ഏറ്റെടുക്കാന്‍
ഒരു നിഴല്‍ വാലാട്ടി വന്നു
മുറിവുകള്‍ നക്കിത്തുടച്ചു


----------------------------------==============

Sunday, October 31, 2010

അന്ധമലയാളം

നവംബര്‍ ഒന്ന്
കസവുടുത്ത പുലരി
ആരോ മുട്ടിവിളിക്കുന്നു.
ഒളിനോട്ടത്തില്‍ കണ്ടു
നാല് പേര്‍
വാക്കും മൂക്കും പൊത്തി കണ്ണും കാതും കെട്ടി
ഇടിമുഴക്കത്തെ വിളറിയനിലാവില്‍ പൊതിഞ്ഞാഴ്ത്തിയ
മലയാളം മണ്ണിളക്കി അലങ്കാരചെടി നട്ട്
തിരുവാതിര കൊട്ടി ചുറ്റി കളിക്കണം ഇന്ന്


സദസ്സിനു നമസ്കാരം പറയുമ്പോള്‍
ശ്വാസംമുട്ടി കൈകാലിട്ടടിച്ച്‌ കണ്ണ് തുറിച്ച ഒരു
പ്രേതപ്പുലരി ശിരോവസ്ത്രമില്ലാതെ....
മാന്യ വിശിഷ്ടദേഹങ്ങള്‍ക്ക് ഉള്ളു തണുക്കാന്‍
കുപ്പിയില്‍ അതേ കിണര്‍ ജലം


വൈകിട്ട് വീണ്ടും മുട്ടി വിളിക്കുന്നു
ഒളി നോട്ടത്തില്‍ കണ്ടു
അവര്‍ നാല് പേര്‍.
രണ്ട് വിശ്വാസികള്‍
രണ്ട് കമ്മ്യൂനിസ്ടുകാര്‍
വര്‍ഗീസ്‌
രാജന്‍
മൌലവി
അഭയ
അഴുകാത്ത നാല് ജഡങ്ങള്‍
പരാജിത ന്യൂനപക്ഷം













Thursday, October 28, 2010

തോല്‍വിജയം


തോല്‍വിയാണ് ജയം
അതില്‍ രക്തസാക്ഷിയുടെ കയ്യൊപ്പുണ്ടെങ്കില്‍
വിനയത്തിന്‍ വെളിച്ചമുണ്ടെങ്കില്‍
പുലരിയുടെ വിത്തുന്ടെങ്കില്‍
പച്ചക്കാവിക്കുലകള്‍ക്കിടയ്ക്കിടെ
മെച്ചത്തില്‍ പഴുത്ത കരാര്‍ ഇല്ലെങ്കില്‍

അടിമ വംശത്തിന്റെ വിയര്‍പ്പിലൂടെ
സൂര്യന്‍ തപിപ്പിച്ച കരിമണ്ണില്‍
മുളയ്ക്കുന്ന കണ്ണുകളിലേക്കു
ഒരു പൈതല്‍ കൈ പിടിച്ചു നടത്തുന്നു

കൈത്തലങ്ങളിലെ നേര്‍രേഖകളില്‍
വിയര്‍പ്പിന്റെ വാദങ്ങളില്ലാത്ത്തവര്‍
അവരെ ഒപ്പം കൂട്ടരുത്

ഏറ്റുമുട്ടി പോരുവീര്യം കുറുകിയ നെഞ്ചകം
ഓര്‍മകളുടെ നിലവിളികള്‍ കൊണ്ട് പൊതിയുക.



--------------------------------------------------

Monday, October 25, 2010

വള്ളിചെരുപ്പ്


ഓര്‍മയുടെ തിരയനക്കമലിയുന്നു
ആകാംക്ഷ ആഴം കൂട്ടി.
ജലത്തില്‍ ആകാശം കരി നീലിച്ചു


ഊരി വെച്ച രണ്ടു കമ്മലുകള്‍
നിശബ്ദതയ്ക്കു കാവല്‍ നിന്നു
ഒരു താലി ചരട് ചുരുണ്ട് കൂടി
തല പൂഴ്ത്തി കിടന്നു.
അറ്റ് വീണ കണ്ണീര്‍ തുള്ളി
ജലത്തിലേക്ക് കൈ നീട്ടി.


സ്നാന ഘട്ടത്തില്‍ മുങ്ങാം കുഴിയിട്ട് പോയ
ജീവിതപ്പിടച്ചിലിന്‍ മിന്നായം കണ്ടു
മത്സ്യങ്ങള്‍ അന്ധാളിച്ചു


ഉടലിറങ്ങിപ്പോയ വഴി
പുഴ ഒന്നിളകി കിടന്നു.


കടവില്‍ ഉപേക്ഷിക്കപ്പെട്ട വള്ളിചെരുപ്പു
സമയം തേഞ്ഞു പോയിട്ടും
കാത്തു കാത്തു കിടന്നു..

Saturday, October 23, 2010

കാഞ്ഞിരം






മോര്‍ച്ചറിയിലെ അജ്ഞാത ജഡമാണ് കവിത





Friday, October 22, 2010

മംഗലവാരം


ഒന്നാം ദിനം :
പുതു മണം ഉള്ളവള്‍ പുതു മണവാട്ടി.
പൂമണം പുടവ മണം പൂമേനി മണം
ഉടലാകെ മണമുള്ളോള്‍
ഉടയാത്ത മണമുള്ളോള്‍
.
രണ്ടാം ദിനം :
തേന്‍ മണമെന്നു രുചിച്ചു പറഞ്ഞത്
കാറ്റോ കരളോ.? പോന്നോ പൊരുളോ ?

മൂന്നാം ദിനം :
പാറ്റി എടുത്തത് രാവോ പകലോ?
ഊറ്റി എടുത്തത് തെറ്റോ വറ്റോ?

നാലാം ദിനം :
മുറ്റം ചുറ്റി ചുറ്റി കൂനി കുറുകിയ നിഴലിന്‍
ചുവടടയാളം തേടി പുതു മണ്ണില്‍ കണ്ണ് തളര്‍ന്ന നിലാവ്.

അഞ്ചാം ദിനം :
മുടിയഴകില്‍ ചൂടിയ ഗന്ധം വാടി
മുടിയിഴയില്‍ ഇഴയും ചുരുള്‍പ്പുക ‍
ഫണമാടും കെട്ട മണം
കെട്ടിയ കെട്ടഴിയും പഴമണം

ആറാം ദിനം:
പൊട്ടിച്ചിരിയുടെ സ്വരതന്തുക്കള്‍
പണയം വെച്ചിട്ടവധി മുടക്കി
മടങ്ങിയ പാതി.

ഏഴാം ദിനം :
ക്ലാവ് പിടിചോരെച്ചില്‍ കിണ്ണം
കൊത്തിപ്പിളരും കൊക്കിന്‍ താഴെ
സുമംഗലവാരം ചാരം




Wednesday, October 20, 2010

സ്കൂള്‍ മ്യൂസിയം




ഒരുക്കണമൊരു മ്യൂസിയം സ്കൂളില്‍
ചര്‍ച്ചകള്‍ തീര്‍പ്പുകള്‍ തിരച്ചില്‍ വഴിചൂണ്ടലുകള്‍..
ശേഖരിക്കാം പുരാവസ്തുക്കള്‍, ലിഖിതങ്ങള്‍
മറവിരോഗം ആശ്ലേഷിച്ച കാലങ്ങള്‍. ..


സ്ലേറ്റുകള്‍, കല്ലുപെന്‍സില്‍, മുറിവര്‍ണ ചോക്കുകള്‍
അഖിലാണ്ഡമണ്ഡലം അണിയിച്ചോരുക്കുമിളം കണ്ഠങ്ങള്‍
വട്ടം ചുറ്റുമരപ്പാവാടപ്പച്ചകള്‍, രാഖി കെട്ടാത്ത ഇടനാഴിക്കണ്‍ തിളക്കം.
ക്ലാസ് കയറ്റം കിട്ടാത്തോര്‍മതഴമ്പുകള്‍ മിനുങ്ങും ബഞ്ചുകള്‍.


പര്‍ദയിടാത്ത സ്റ്റാഫ് റൂം കിലുക്കങ്ങള്‍,
"ദൈവമേ കൈ തൊഴാം" ഓര്‍മയിടറും നാരായണി ടീച്ചര്‍,
നാലുകോളം തടവിലാത്മഹത്യ ചെയ്ത അപ്പുമാഷിന്‍
നാട്- ട്രാന്‍സ്ഫര്‍- ശിപാര്‍ശ -ടീച്ചിംഗ് നോട്ടുകള്‍


ഇടവപ്പാതിയില്‍ ചേമ്പിലക്കുടയില്‍ തോളുരുമ്മും തുള്ളികള്‍.
വള്ളിനിക്കറിന്‍ കുങ്കുമം തൊടാത്ത കാവി സ്നേഹങ്ങള്‍.
തുട ഞെരുങ്ങും സ്വര്‍ഗാരോഹണങ്ങള്‍
അര്‍ദ്ധവിരാമങ്ങള്‍, ഡാഷുകള്‍, ചേരും പടി ചേരാത്ത
ചൂരല്‍ മുഴക്കങ്ങള്‍ ബ്രാക്കറ്റില്‍ തെറ്റിയ ചെങ്ങാത്തങ്ങള്‍ ‍
നിശബ്ദ താഴ്വാരങ്ങള്‍ ഓട്ടോ ഗ്രാഫുകള്‍ ..


നഗരത്തിരക്കില്‍ കൌതുകം തിരയും പേരക്കുട്ടികള്‍
മ്യൂസിയത്തിന്‍ കവാടം, ശിഷ്യന്‍ മുറിക്കും പ്രവേശനക്കുറി
കണ്ടൂ ആക്കറിക്കൂട്ടങ്ങളില്‍ ശാരിക പൈതല്‍ കൊഞ്ചിയ മലയാളം,
അഡ്മിഷന്‍ രജിസ്ടര്‍, നടുവിലായി തുരുമ്പിച്ചവിദ്യാലയം



Sunday, October 17, 2010

മലയാള മരങ്ങള്‍.


(ഒന്നര പുറത്തില്‍ കവിയാത്ത ഉപന്യാസ കവിത )
വിഷയം :മലയാള മരങ്ങള്‍.


നോക്കൂ, മരങ്ങള്‍
മലയാളിയുടെ അതേ ജനിതക ഘടന.


ഖണ്ഡിക ഒന്ന്
റബ്ബര്‍-
വെണ്നുരപ്പാലൂട്ടിയെടുത്തന്ത്യ ജീവിതം
തടിവില പേശാന്‍ നിന്നു കൊടുക്കും പശുമരങ്ങള്‍
കറവയും അറവും കര്‍മജാതകം ഉറ ഒഴിച്ചെടുത്തചിലിട്ട ജീവിതം
വിലയിടിയുമ്പോള്‍ ശപിച്ചു നീട്ടുന്നു
ഗള്‍ഫുകാരന്റെ വരവ് പോലെ
വില അറുപതു കഴിഞ്ഞാലല്പകാലം അരുമമരങ്ങള്‍
പ്രഭാത വാര്‍ത്തകളില്‍ നിത്യവും
ഇരട്ടത്തലയുള്ള കത്തി സ്പര്‍ശം
അകിടില്‍ മുറിവുമായി മരങ്ങള്‍ നിരന്നു നില്‍ക്കുന്നു.


ഖണ്ഡിക രണ്ട്
തെങ്ങ്
ഒറ്റപ്പെട്ടവര്‍,കൂട്ടുകാരില്ലാത്തോര്‍
നഗര ലോഡ്ജിലെ ഏകാകി വൃക്ഷങ്ങള്‍
ഒറ്റത്തടി ജീവിതം
കാറ്റ് വീണ നാട്ടിന്‍ പുറങ്ങളില്‍
എല്ലാം കണ്ടും കെട്ടും തലയാട്ടി മൌനം
കഴുത്ത് നീട്ടി കിതച്ചു നില്‍ക്കുന്നു.
തൊലിയൊട്ടിത്തളര്‍ന്ന കാസരോഗിയുടെ
വാരിയെല്ലുകള്‍ പോലെ
ഓലകളുടെ ഉയര്‍ച്ച താഴ്ചകള്‍.


ഖണ്ഡിക മൂന്ന്.
പ്ലാവ്
പ്രാരാബ്ധം വിണ്ടു കീറിയ പോളകള്‍ക്കുള്ളില്‍
അശാന്തിയുടെ ചെറു ചെറു പ്രാണനും ചൊരിഞ്ഞു
പാതാള വെള്ളം ഊറ്റിയെടുത്തു പിടിച്ചു നില്‍ക്കുന്നൂ
കൊടുങ്കാറ്റില്‍ എന്നമ്മ പോലെ ..
എത്രപേരെ ഊട്ടി വളര്‍ത്തി?
വിഷുവിനും ഓണത്തിനും ഇടവേള ബന്ധങ്ങള്‍
മധുരവും മറക്കാമതിവേഗം-അതുമൊരു പെരുമ.


ഖണ്ഡിക നാല്.
തേക്ക്
കരുത്തുണങ്ങിയ കായ്കള്‍ പൊട്ടിച്ചു
കുട്ടികള്‍ അന്വേഷിക്കാറുണ്ട്‌-
രുചി ഭേദങ്ങളുടെ വെളുത്തു കുറുകിയ കഥകള്‍
തേക്കിന്റെ കുസൃതിയും വിസ്മയവും
ബാല്യവും വാര്ധക്യവുമാണ്.
ഇളന്തണ്ടുമിലയും ചുവപ്പിച്ച കൈരേഖകള്‍
നഖപ്പുറ വിചിത്ര രൂപങ്ങള്‍
നേരിയ പച്ച നിഴലിട്ട തേക്കിന്‍ പൂക്കള്‍
ആരും ഗൌനിക്കുന്നെയില്ല
കാലത്തിന്റെ കാഠിന്യം ഏറ്റുവാങ്ങി
മരവിച്ചു പോയ മരം
തെക്കില ഉണങ്ങി വീഴുന്നതൊരു കാഴ്ചയല്ല
പുഴുക്കുത്തു വീണും പുള്ളിപ്പെട്ടും
ഞരമ്പുകള്‍ എഴുന്നു വരണ്ടുണങ്ങിയ ഇലകള്‍
കാരണവന്മാരുടെ പതന നിസംഗത


ഖണ്ഡിക അഞ്ച്
മുരിക്കുകള്‍
ഒറ്റപ്പെട്ട സംഭവങ്ങള്‍
മുള്ളുകള്‍ ഉള്ത്തടത്ത്തില്‍ പാകി
തൊലി പൊട്ടി പുറത്തേക്കാസകലം
കുരുതിപ്പൂ വിരിയിച്ചീ മണ്ണില്‍
കണ്ണ് കാണാത്തവര്‍
കാതു കേള്‍ക്കാത്തവര്‍ക്കു നല്‍കിയ സന്ദേശം


ഖണ്ഡിക ആറ്‌
പാഴ്മരങ്ങള്‍
ആരുടേതാണീ ചില്ലകള്‍?
ഇലയില്ലാ ചില്ലയിലിടം തേടാന്‍ അണയുന്നോര്‍
ഇരന്നു വന്നവര്‍ കുരുന്നു ജീവിതം
അഭയ വൃക്ഷവും പിഴുതെടുക്കുമോ
അതിഥി എത്തുമ്പോള്‍
കാഴ്ചാ വിരുന്നോരുക്കുവാന്‍ ?
----------------------------------------------
(മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ചത് 2004)
----------------------------------------------

Friday, October 15, 2010

തുള്ളി

കാശി കഥയിലെ അരക്ഷിത നേരം
കരിയില കേഴും വഴിയില്‍
കുതിര്‍ന്ന പ്രാണന്‍ ശപിച്ച വേവില്‍
മൌനമുറഞ്ഞ മഴത്തുള്ളി
അത് ഞാനാണല്ലോ


ഊറ്റം കൊണ്ടൊരു തിരയില്‍
കൂറ്റന്‍ കരിമേഘങ്ങള്‍ കൊമ്പില്‍
കോര്‍ത്തു കുതിക്കും
കാറ്റിനു നേരെ വീര്യം കാട്ടി
തോറ്റുതകര്‍ന്ന മഴത്തുള്ളി
കിലുങ്ങിയമര്‍ന്നമിഴിത്തുള്ളി
ചോര പ്പുഴയായ് ഒഴുകിയ പെണ്‍ തുള്ളി


തൊട്ടാല്‍ പൊട്ടും പ്രായം കോറിയ
മാതംഗിക്കുംദാഹം .
ഉള്ളിലുദിക്കും ഉച്ചവെളിച്ചം
മൊത്തിയമര്ത്താന്‍മോഹം .
നീട്ടിയ കുമ്പിളില്‍ പിടഞ്ഞു തുള്ളി
പ്രണയത്തിന്റെ പെരുംതുള്ളി


മുറിഞ്ഞു പൊള്ളിയയമ്മക്കുരലില്‍
ചെറു തണുവും പകരാനാരും ചെന്നില്ല .
ഇന്നുമൊരഴലിന്‍ കടമായ് നീറ്റുന്നു
ഒരിലത്തുമ്പിലുമല്പ്പം താങ്ങു
ലഭിക്കാതലയും പാപത്തുള്ളി .


ആഴക്കിണറിന്‍ ശാന്ത തപസ്സില്‍
സ്ഫടിക മനസ്സിന്‍ ശാന്തതയില്‍
ചെന്നു പതിക്കെ തനുവും
പൊട്ടി പ്പിളരുന്നു ശ്വാസം
കിട്ടാ ജീവന്‍ ചിതറി പ്പായുന്നു
അത് ഞാനാണല്ലോ ചലനം
ചത്തു കിടക്കും ചെറു തുള്ളി


മഴയുടെ നീണ്ട ഞരക്കത്ത്തില്‍
അമ്മക്കനവും വീണു തപിക്കെ
തന്നെ ത്തന്നെ ബലിയായ് നല്‍കിയ
സ്നേഹത്തിന്‍റെ നിണത്തുള്ളി .