Monday, June 1, 2015

മരതകമൗനം


കാലം അസ്തമിച്ചപ്പോള്‍ വിടര്‍ന്ന പൂവിന്റെ ജന്മമുഹൂര്‍ത്തമായിരുന്നു എന്റേതും.
ശോകത്തിന്റെ പച്ചിലയില്‍ കിടത്തിയാണെന്നെ അമ്മ കുളിപ്പിച്ചത്
കണ്ണീരു കൈക്കുമ്പിളില്‍ കോരി തിരിച്ചും മറിച്ചുമെന്നെ
നനച്ചെടുത്തപ്പോള്‍ ഒപ്പം കരഞ്ഞുപോയി.

വാഗ്ദാനങ്ങളുമായി സന്ധ്യാദീപം
എന്നും മോഹിപ്പിക്കാനുണ്ടായിരുന്നു
കല്ലുപെന്‍സില്‍ ,മഷിത്തണ്ട്, വക്ക് പൊട്ടിയ സ്ലേറ്റ്
ഇതിനപ്പുറം ആരോടാണ് ഞാന്‍ സംസാരിച്ചിട്ടുളളത്?

പാതി വേവുംമുമ്പേ ഊറ്റിപ്പകര്‍ന്ന വറ്റുകള്‍ക്ക്
പിറന്നാളിന്റെ നിറമായിരുന്നു.
കുപ്പി വിളക്കിന്റെ മഞ്ഞളിച്ച മുഖം
നിഴലുകളായി പിരിഞ്ഞഴിഞ്ഞുവീഴുന്നത് പോലെ ബാല്യം.

ആഗ്രഹങ്ങളുടെ ദാഹജലം ചുണ്ടില്‍ വഴുതിത്തൂവി.
ജന്മാനുഗ്രഹമാകാം.
അരളിയിലകളുടെ അടിയില്‍ ആരും കാണാതെ സൂക്ഷിച്ച
മരതകമൗനം ഒരിക്കല്‍ ഹൃദയത്തില്‍ ചിറകടിക്കുമെന്ന്
നീ ആശ്വസിപ്പിച്ചുകൊണ്ടേേേേയിരിക്കുന്നു.