Sunday, September 30, 2012

വൃദ്ധവൃക്ഷം


പാതി മറന്നു പോം സ്വപ്നങ്ങള്‍, ഉണങ്ങും
ചില്ലകളിലൊഴിയും കലപിലക്കൊഞ്ചലുകള്‍
സ്നേഹപ്പച്ചയഴിയും തണല്‍ക്കൂടുകള്‍, നിറം
വറ്റിപ്പൊടിയും സൗഹൃദസായന്തനസംഗമങ്ങള്‍.

ഇടിമഴമിന്നല്‍ കൊടുങ്കാറ്റട്ടഹാസം ഭയതാണ്ഡവം
ശകാരങ്ങളാക്ഷേപശൂലങ്ങളില്‍ അടക്കിപ്പിടിച്ചഭയ
വാത്സല്യഗന്ധമാകും സ്നേഹശാഖകളെല്ലാം മുറിയുന്നുവോ?
സ്വന്തം നിഴലില്‍ തണല്‍ തേടുകത്രേ വാര്‍ധക്യകര്‍മം.

വാതകാലവും നീരുവലിഞ്ഞുണങ്ങും ഭുതകാലവും ചോദിക്കുന്നു
എവിടെയെവിടെ കൂട്ടുപാതി കൈനീട്ടം തന്ന ഹരിതകാവ്യങ്ങള്‍?
എങ്ങുപോയ് ഉടലാകെയുഴിഞ്ഞുണര്‍ത്തിയിടംവലം ചുംബിച്ചാ
ശ്ലേഷബദ്ധമാകുമുഷസ്സുകള്‍? കടലോളമാഴത്തിലായിരംവട്ടം
കൈത്തലം കോര്‍ത്ത യൗവ്വനമധ്യാഹ്നങ്ങള്‍?

എവിടെ ഹൃദയമുളകള്‍ വിരിയുമാകാശമായി പരസ്പരം
മംഗലം തീര്‍ക്കും തളിര്‍ നാമ്പിന്‍ തിരുനേരുകള്‍?
എവിടെയോരോ ദിനവുമോരോ സുകൃതജന്മമായ് നൂറായിരം
നേത്രനിവേദ്യമായ് അന്യോന്യം സമര്‍പ്പിച്ച ഋതുഭേദസൗഭാഗ്യങ്ങള്‍?

എവിടെയെവിടെ കരള്‍ കാണിക്ക വെച്ച മേടപ്പൊന്‍നാണ്യങ്ങള്‍?
തേന്‍വരിക്കച്ചുളപ്പാതി നാവിലെഴുതും കൊതിപ്പങ്കുകള്‍?
ഞാവല്‍ത്തണലുകള്‍ കുറുമ്പുകാട്ടും ചിണുങ്ങലുകള്‍ ?
കൂട്ടുകാരിപ്പിണക്കം പോലെ കയ്ച്ചുമധുരിക്കും കനികള്‍?
മായുന്നുവോ മാരുതരാഗതാളങ്ങള്‍ നിത്യവിസ്മയം ചേര്‍ക്കുമരയാലിന്‍
പ്രണയസ്പന്ദനങ്ങള്‍ വലംവെച്ചുളളിലാരാധിക്കും പ്രാണരൂപം?

കൂടൊഴിയന്നോരവരവര്‍തന്‍ പാടു നോക്കുന്നോര്‍
ചൊല്ലുന്നു പോടു കൂടും പൂമരം നാളെ വീഴും പാഴ് മരം
ചോരവേരുകള്‍ പറിച്ചണയൂ വേഗം ,കാത്തിരിക്കൂന്നൂ
ഗഗനസരസ്സിന്‍ പരിലാളനം,യശസ്സിന്‍ മൂല്യവര്‍ദ്ധന,
ലാഭമോഹതുലാഭാരം, രാജസദസ്സിന്‍ വിശിഷ്ടസായൂജ്യം....


ചുനമുറിച്ചര്‍ച്ചിക്കും ഞെടുപ്പിനു പകരമായി
കടല്‍സ്നേഹമയയ്ക്കും കാറ്റുലുത്തിവീഴ്ത്തും
നാട്ടുമാവിന്‍പെരുംരുചി തിമിര്‍ക്കും
ചോടരങ്ങുകളുഴുതെറിയുന്നുവോ?
ഉറുമ്പുബലി നല്കി മാമ്പഴപ്രസാദം
കാത്തിരിക്കുമിളംവിശ്വാസങ്ങള്‍
മൈലാഞ്ചിയെഴുതും മധുരകാലങ്ങള്‍
കൈവീശിക്കരഞ്ഞകന്നു പോകുന്നുവോ?


ഒടുവില്‍ക്കൊഴിഞ്ഞോരില,
                                   പൂവ്,
                                         പരാഗസ്നേഹം,
                                                            മധുരക്കനി,
തെല്ലിട പിന്തരിഞ്ഞൊരു നോട്ടം , മുഖം വാടുംനിശബ്ദതയായ്
പൊയ് വരട്ടെന്നു പറയാതെപറയും നേരം, ഇല്ല നല്കുവാനൊ
ന്നുമേയില്ലകം ദ്രവിച്ചമരുമോര്‍മ പൂക്കും ചുളളികയല്ലാതെ.






Saturday, September 15, 2012

തിരയില്‍ ഒരിലയില്‍

എന്‍റെ പനിക്ക് ആരോടും പരിഭവമില്ല
അതു  സൂര്യസമ്മാനം
ഇലപച്ചകളില്‍ വെയില്‍ഭാരം തൊടുന്ന തുമ്പികള്‍
ഓര്‍മയുടെ ഞരമ്പുകളില്‍ മയങ്ങി  നീന്തുന്ന മത്സ്യങ്ങള്‍
  
നെറ്റിയില്‍ കൈവെച്ചു അമ്മ   ചോദിക്കുന്നു
ഓമനക്കുട്ടാ നിന്നെ എന്നേപ്പോലെ  പൊള്ളുന്നല്ലോ ?
അമ്മേ
നിന്റെ മനസ്‌ പെറ്റിട്ട  ഈ  ശരീരം
കണ്പീലിത്തുംപുകളിലെ  മഞ്ഞുകണങ്ങള്‍ കൊണ്ട്
കഴുകിയെടുക്കുക വീണ്ടും .
നീ തന്നതെല്ലാം ഇപ്പോഴുമെന്നില്‍ തിളയ്ക്കുന്നുണ്ട്
ആറില്ലതൊരിക്കലും

ഈ പുഴയിലേക്ക് ഞാന്‍ കാലിറക്കി നില്‍ക്കട്ടെ
ഈ തിരയിലേക്ക് ഞാന്‍ ഒരില  പറിച്ചിടട്ടെ
ജലം തലോടുന്ന അതിലോലമായ അരികുകള്‍
എനിക്ക് ഈ  ഇലയുടെ മടിയില്‍ കിടക്കണം
മുകളില്‍ ആകാശം എന്നോടൊപ്പം ഒഴുകുന്നല്ലോ

ഈ സൂര്യപുത്രന്റെ ചൂട് ആരേറ്റെടുക്കും  ?
കയ്യൊഴിഞ്ഞ കടവുകള്‍ ചോദിക്കുന്നു .