Friday, November 29, 2013

നീ പറഞ്ഞതെത്ര ശരി


മരുഭൂമിയുടെ പനിപിടിച്ച ചുണ്ടുകളിലേക്ക്
നൂറ്റാണ്ടുകളുടെ മഞ്ഞു വീണ കവിള്‍ത്തടം ചേര്‍ക്കുമ്പോള്‍
കണ്ണുകളില്‍ ഞാന്‍ കണ്ടു; ഒരു കുഞ്ഞുപൂമ്പാറ്റ ചിറകടിക്കുന്നത്.
അതിന്റെ വര്‍ണങ്ങളിലല്ല ഞാന്‍ ശ്രദ്ധിച്ചത്
അത് അവടെ എങ്ങനെയാണ് വന്നതെന്നാലോചിക്കുകയായിരുന്നു
നാം കണ്ടുമുട്ടുന്നതിനും മുമ്പേ 
ചുംബനത്തിന്റെ ദിവ്യനക്ഷത്രജാതകവുമായി
ഈ പൂമ്പാറ്റ അലഞ്ഞു പറക്കുകയായിരുന്നോ?
ഗ്രാമങ്ങളിലും നഗരങ്ങളിലും തേടിയ തീഷ്ണാധരങ്ങള്‍ കാണാതെ, കാണാതെ വന്നിട്ടും
തുടുത്ത ചില കവിളുകളിലെ അരുവിക്കുളിരുകള്‍ 
പൂച്ചെണ്ടു നീട്ടി മാടി മാടി വിളിച്ചിട്ടും
ഇളം ചിറകുകളെ തളര്‍ച്ചിലേക്ക് ഒതുക്കാതെ
മഹാപ്രയാണത്തിന്റെ പ്രാണനില്‍ അത് നമ്മിലേക്ക് എത്തിച്ചേരുകയായിരുന്നിരിക്കാം.

ഈ കടല്‍ക്കരയില്‍ പ്രണയത്തിന്റെ പൂന്തോട്ടമുണ്ടെല്ലോ
എന്നിട്ടും 
ഒതുങ്ങിപ്പൂവിട്ട നമ്മുടെ ചുംബനത്തിലേക്ക് 
അതു വഴി ചോദിക്കാതെ വന്നണഞ്ഞുവല്ലോ
ഈ നിമിഷത്തില്‍ നിന്നും എന്തായിരിക്കും ഈ പൂമ്പാറ്റ ആഗ്രഹിക്കുന്നത്?
അതിന്റെ ദാഹത്തേയും മോഹത്തേയും വെല്ലുവിളിക്കുന്ന എന്താവാം അത്?

എന്റെ ചുണ്ടുകള്‍ നിന്റെ കവിളില്‍ സ്പര്‍ശിച്ചപ്പോള്‍
ഈ പൂമ്പാറ്റ അതിലോലമായ ചെറുഹൃദയത്തിലേക്കു ഊറ്റയെടുത്തത്
ലോകത്തവശേഷിക്കുന്ന കറപുരളാത്ത കാട്ടുതേനാകണം
എനിക്കതിശയം
നേരമേറെ കഴിഞ്ഞിട്ടും അതു നമ്മെ വിട്ടുപോകുന്നില്ലല്ലോ.
ഇതിനിടയില്‍ കടല്‍ എത്രവട്ടം ഉറങ്ങാന്‍ പോയി!
കണ്ണില്‍ പൂമ്പാറ്റ ചിറകടിക്കുമ്പോള്‍ നിനക്കെങ്ങനെ പീലികളെ താഴ്ത്തുവാനാകും?
അതെ പൂമ്പാറ്റ വെറും ചിത്രശലഭമല്ലെന്നു നീ പറഞ്ഞതെത്ര ശരി.



Saturday, November 2, 2013

6.45pm-


ഒറ്റയ്ക്ക് സൂര്യാസ്തമയം കാണുന്നിതനോളം വേദനാജനകമായ വേറൊന്നുമില്ല
സൂര്യന്‍ അന്തിവാനില്‍ മുഖം താഴ്ത്തുമ്പോള്‍
ഒര്‍മകളുടെ വേലിയേറ്റമുണ്ടാകും
കടലിനെ മറക്കുന്ന ഒരു കടലായി നാം മാറും
തോണി തനിയെ തുഴഞ്ഞുവരും
തീരക്കടലില്‍ നിന്ന് ആഴക്കടലിലേക്കു പോകുമ്പോള്‍
സൂര്യന്‍ ഉദയത്തെക്കുറിച്ച് ചെറിയകടങ്കഥ ചോദിക്കും
ആരാണാദ്യം നിന്നില്‍ വിരല്‍ തൊട്ടത് എന്നതുപോലെ..
നീണ്ട വെളുത്തു മെലിഞ്ഞ ഞരമ്പുകള്‍ തെളിഞ്ഞ വിരലുകള്‍
എത്ര തവണ തിരകളില്‍ നിന്നും കോരിയടുത്ത കടലിനെ
പുക്കിള്‍ത്തടത്തില്‍ തടവിലിടാന്‍ നോക്കി
അപ്പോഴൊക്കെ ഉദിച്ചസൂര്യന്‍ ആര്?

ഒറ്റയ്ക്ക് സൂര്യാസ്തമയം കാണുന്നിതനോളം വേദനാജനകമായ വേറൊന്നുമില്ല
അവന്‍ എന്നില്‍ ചെയ്തപോലെ
അന്തിസൂരന്‍ ജലത്തേലേക്ക് പകുതി ആഴ്ന്നിറങ്ങി നില്‍ക്കുമ്പോല്‍
ഒരു പുസ്തകം മടിയില്‍ വന്നു വീഴും
ഒരു ഫോണ്‍ മണയടിക്കും
കപ്പലണ്ടിയുമായി ഒരു കച്ചവടക്കാരനെത്തും
നാമതൊന്നും കാണില്ല കേള്‍ക്കില്ല
കുട്ടികളുടെ കൈയ്യില്‍ നിന്നും കുതറിപ്പൊട്ടിപ്പറക്കുന്ന പട്ടത്തൊടൊപ്പം ഉയര്‍ന്നുയര്‍ന്ന് സൂര്യനെ പിന്തുടരും
ഇനി ഒരു തുളളി നേരം കൂടി കഴിഞ്ഞാലെല്ലാം ഇരുളു മൂടും
അതിനു മുമ്പ് അവന്‍ വരാതിരുന്നാല്‍
ഒറ്റയ്ക്ക് സൂര്യാസ്തമയം കാണുന്നിതനോളം വേദനാജനകമായ വേറൊന്നുമില്ല