Wednesday, August 26, 2020

ഇരുളിലേക്കൊരിക്കല്‍

രോഗവും പ്രായവും തമ്മില്‍
കഥാകളി
കളി നിയമം ലളിതം
കഥയ്കിടയില്‍ രോഗം അപ്രതീക്ഷിത വിരാമ ചിഹ്നം ഇടും
മഷി ഉണങ്ങും മുമ്പേ അതു മറ്റൊന്നാക്കണം
തുടരണം
ഒരിടത്തൊരിടത്തൊരിക്കല്‍ എന്നാരഭം
കഥ മാന്ത്രികപരവതാനിയിലേറി നക്ഷത്രത്തിളക്കമായി പറന്നു
അലാവുദ്ദീന്റെ വിളക്ക് അത്ഭുതപ്പെട്ടു
അതാ പരവതാനിയുടെ നെഞ്ചില്‍ ഒരു കുത്തുവീഴുന്നു.
ഞൊടിയിടയില്‍ മീതേ പ്രണയം കുറുകിയ  വര ചേർക്കപ്പെട്ടു
വിസ്മയ വിഷാദ സന്തോഷ സ്തോഭമായി
പരവതാനി മേഘജാലങ്ങള്‍ തൊട്ടെണ്ണി കടന്നു പോയി
കടല്‍ത്തിരകളിലതു  തോണിയായി 
ഓളപ്പരപ്പിലെ ചടുലതാളത്തിനിടയില്‍
നിലാത്തോണിയില്‍ ഒരു ഇടിമിന്നല്‍ക്കുത്തു വീണു.
നോവ് തുളഞ്ഞിറങ്ങും മുമ്പേ കടലാഴം പൂത്തിരികത്തിക്കും മുമ്പേ
വളഞ്ഞ നട്ടെല്ലൂരി ചേർത്ത് ചോദ്യചിഹ്നമാക്കിയും
പിന്നെ കീഴ്മേല്‍ മറിഞ്ഞ് ചൂണ്ടയാക്കിയും
മത്സ്യകന്യക്കൊപ്പം നീലിമയായി നടനമാടി.
കൈനീട്ടിയ കാറ്റിനൊപ്പം വിരല്‍കൊരുത്തുയര്‍ന്ന്
ഋതുക്കള്‍ പരീക്ഷണം നടത്തും കാനനപ്പച്ചയായി.
പൂപ്പൊന്തയില്‍  മദിച്ച ഗന്ധത്തില്‍ നീരാടവേ
എട്ടുദിക്കും ഞെട്ടിപ്പൊട്ടുമൊരുട്ടഹാസം തുരുതുരാ കുത്തി
കുത്തുകൊണ്ടാസകലം മുറിഞ്ഞിഴിയവേ
സൗഹൃദവേരാഴ്ത്തിയങ്കുശ പ്രതീക്ഷ കോരിയെടുത്തു.
കാലില്‍ ശരമേറ്റ അശ്വം ചിറകില്‍ വേഗം തേടി
ചിറകിലോ ശരങ്ങളുടെ തൂവലുകള്‍
അറ്റുപോയ വാലു വരച്ച് അർധവിരാമമാക്കി
ബാക്കിദൂരത്തിലേക്ക്
കാഴ്ച നീട്ടി.
രോഗം കണ്ണിന് ഒത്തനടുവില്‍ത്തന്നെ കുത്തി
കാഴ്ച വിരമിച്ചു
കഥയാകെ ഇരുട്ടായി.