സപ്തവര്‍ണങ്ങളിലേതാണ്
പ്രിയം?
യൗവ്വനം
കത്തും ചുമപ്പോ?
ചിറകുവിരിക്കും
നീല ?
അനാഥ
താരകള്‍ നീന്തും മഹാമഞ്ഞ ?
പറയാം
നിന്നോളമിഷ്ടമല്ലൊരു
നിറവുമെങ്കിലും
എനിക്കേറെയിഷ്ടമെല്ലാ
നിറങ്ങളുമെങ്കിലുമതിലു-
മേറെയൊരു
നിറം നാമ്പുയര്‍ത്തി വിടരുന്നു.
ഭൂമിപുണര്‍ന്നാളും
സ്നേഹമാം പച്ച
കരുത്തോലപ്പീപ്പിയായോടിക്കളിക്കേ
കല്ലുടക്കി
വീണുമുറിയും നോവില്‍ കൂട്ടുകാരി
പിഴിഞ്ഞൊഴിക്കും
സ്നേഹച്ചാറാം പച്ച
ഇലകള്‍
മുറിച്ചു ചിരട്ടയില്‍
വേവിച്ചമൃതായി
രുചിക്കൂട്ടുകളെട്ടു
ദിക്കിനും നേദിച്ച കുസൃതിപ്പച്ച
ആറ്റുതീരം ചുറ്റിയിടവഴികയറി
പ്രസാദിക്കും
കൃഷ്ണവര്‍ണരഹസ്യസമാഗമത്തിന്‍
തുളസിപ്പച്ച,
പ്ലാവിലക്കിരീടമണിയിച്ചു
രാമന്റെ വില്ലില്‍ സീതയായ്
ഞാണുവലിഞ്ഞുന്നം
തൊടുത്തുന്മാദം വേള്‍ക്കും
പച്ച
കാനനമോഹം
കവര്‍ന്നയുര്‍ന്നതും സ്നേഹദശമുഖപ്പച്ച
അകംപുറം
കൈവെച്ചു സ്വപ്നങ്ങള്‍
ലയിപ്പിച്ച
മംഗലക്കുളിരാം
വെറ്റിലത്തളിര്‍പ്പച്ച
തൊട്ടുര്യാടാതെ
കരയില്‍ നടക്കുമ്പോളുളളില്‍
തിരയടിക്കും
കടലിന്‍ നേരായ പച്ച
കൈക്കുമ്പിളില്‍
മണല്‍ കോരി
ശിരസിലര്‍പ്പിച്ച്
ശില്പമായി ധ്യാനിക്കെ
കാറ്റുകാതിലോതും
വാക്കല്ലോ നറും പച്ച,
നോക്കുകെല്ലായിടവും
പൂത്തുനില്‍ക്കുന്നു പച്ച
കാട്ടുപൂവിൻ മന്ദഹാസ സുഗന്ധത്തിലൂറുന്നു പച്ച
ബോധിവൃക്ഷച്ചോട്ടിലുറയും മൗനസംഗീതമാകുന്നു പച്ച
പനിമഴപെയ്തുചോരുമ്പോള്‍
മിഴികളില്‍
കാലം കുട മടക്കുമ്പോള്‍
മാനം
വായ്പൊത്തി നിലാവ് വാടുമ്പോള്‍
പ്ലാവിലക്കുമ്പിളില്‍
കോരിക്കുടിപ്പിക്കും പച്ച
ഉണ്ണാന്‍
വിളമ്പിയതുമൊടുക്കമടക്കും
മുമ്പായി
കിടത്തിയതുമീ
സ്നേഹവായ്പിന്‍ പച്ചയില്‍
ഭൂമിപുണര്‍ന്നാളും
പ്രണയമാം പച്ചയില്‍.