Tuesday, October 15, 2013

പനി



പനി ഇളം പൈതലാണ്.
കൈവിരല്‍ത്തുമ്പില്‍ പിടിവിടാതെ നടക്കും
ആകാശത്താരോ കെട്ടിയ തൊട്ടിലില്‍ അരുമക്കലയായി മയങ്ങിക്കിടക്കും
ഒരു കവിള്‍ കയ്പിന്റെ ചക്രവാളത്തില്‍ പനിമതിയായി പിന്നെ
ഉഷ്ണാംശുഗോളമായുദിക്കുന്നതു കണ്ടു ഞെട്ടിക്കരയും

വരളുംചുണ്ടിന്റെ വക്കത്തു വഴുതിയ ചില്ലു ഗ്ലാസായി
വര്‍ത്തമാനത്തിന്റെ കൗതുകപ്പെട്ടി വീണുടയും
പാതിരാത്രിമൃഗഭയം കൊമ്പുകുലുക്കിയടുക്കും
ഇടിവെട്ടിക്കരയാന്‍ചുമയ്കാനാവാതെ മരച്ചപോലങ്ങു മലക്കും
കോരിയെടുത്തോടുന്ന നനഞ്ഞ കാറ്റിന്റെ തോളില്‍ വാടിക്കിടക്കും

ചുട്ടപപ്പടവും കഞ്ഞിയും ഉപ്പും രുചിയുമില്ലാതെ തൂവിക്കളയും
അല്ലെങ്കില്‍ ചൂടു കൂടിപ്പോയതിന് , 
തണുത്തുപോയതിന്,
വിളമ്പിയ പാത്രത്തിന് പഴി പറയും.

നിദ്രയില്‍ കരഞ്ഞും ചിരിച്ചുമേതോപുരാതനഗോത്രഭാഷയില്‍
അദൃശ്യാത്മക്കളോടെന്തെല്ലാമോ പങ്കുവെക്കും.
കണ്‍പോളകള്‍ക്കുളളിലെ  സ്വപ്നരഥവേഗങ്ങള്‍.
കാണാത്ത കുന്നിന്റെ നെറുകയില്‍ നിന്നും 
കണ്ണെത്താ പൊക്കത്തെ മേഘത്തിലൊരു പീലിയായി തീരാന്‍
വാഴക്കൂമ്പിന്‍ തേരില്‍ പൂവരശിലക്കുഴല്‍ വിളിയോടെ കുതിരസവാരി.
(നെഞ്ചോടു ചെവി ചേര്‍ത്തുവെച്ചാല്‍ ആ കുളമ്പടി കേള്‍ക്കാം.)
...
പനി ഇളം പൈതലാക്കുന്നു നമ്മെ
മരിച്ചോരമ്മയും വിട ചൊല്ലിയ ചുംബനങ്ങളും
കവിളില്‍ മാര്‍ബിള്‍ത്തണുപ്പായെത്തി
കാവല്‍ നില്‍ക്കുന്നു കാത്തു നില്‍ക്കുന്നു, 
പ്രാര്‍ഥനകളുടെ പച്ചിലച്ചാറിറ്റിക്കുന്നു,
ഉടപ്പിറന്നോരുടെ ഓര്‍മ്മപ്പുതപ്പ് ചൂടിക്കുന്നു,
ഉറക്കം കൊത്തിയ വിഷമിറങ്ങതെ
കണ്‍തടങ്ങള്‍ കരിനീലിച്ചിട്ടും
മഹാസ്നേഹമായി 
പരിപാലിക്കുന്നു,
ഒപ്പു കടലാസാകുന്നു.
 


Wednesday, October 9, 2013

ഒറ്റമുറിയുളള പുര




മരങ്ങള്‍ ഉടുപ്പൂരി ഉണക്കാനിട്ടിരിക്കുന്നു
കാറ്റൂ ഊതിയൂതി തീ പിടിപ്പിക്കുന്നുണ്ട്
തവിട്ടു നിറം വിരുന്നു വരുന്നെന്നു കാക്ക
വിരലുകളുടെ അഗ്രത്ത് ചാരം കുടയുന്നു.

തിളവെയിലില്‍ മുങ്ങിപ്പനിച്ച ഒറ്റമുറിയിലേക്കു
ഞാന്‍ ഓടിക്കയറി കയറി
കതകിന്റെ കത്തുന്നകൊളുത്തു തപ്പി.
അകത്തു വേവുന്നു.
ഇനി ആരാണ് അത്താഴം?
ചാരക്കറുപ്പുളള ഒറ്റത്തൂവല്‍ പിടയുന്ന പേലെ
ആവിയും പുകയും,
പുറത്താരോ ചുമച്ചോ?
അല്ലതകത്തു തന്നെ,
ഈ പുരയും പുകയും ഞാന്‍ തന്നെ.