Thursday, July 26, 2018

എന്താണ് സംഭവിച്ചത്?


എന്താണ് സംഭവിച്ചത്?
കവിതയിലെ അക്ഷരങ്ങളെല്ലാം ശ്മാശനത്തിലേക്ക് പോകുന്നു
അനര്‍ഥഭാരവണ്ടികള്‍ വഴിയില്‍ കുരുങ്ങിക്കിടക്കുന്നു
കുന്തിരിക്കപ്പുക കാലുറയ്കാതെ താങ്ങുതേടുന്നു
കഴുകിയിട്ടും കഴുകിയിട്ടും ഏറെത്തെളിയുന്ന കറയാണ് ഓര്‍മ എന്നു്
വിളറിപ്പോയ ലില്ലിപ്പൂക്കളുടെ ശോകഗാനം

റീത്തുകളില്‍ മഴ വീണപ്പോഴാണ്
ഓട്ടോഗ്രാഫ് ചിതലുകള്‍ കാണുന്നത്
ആദ്യപേജുകളിലിങ്ങനെ
"ശവക്കുഴിയില്‍ കിടന്ന് മേലേക്ക് പാളിനോക്കണം
ആറടിനീളത്തില്‍ ചതുരാകൃതിയില്‍ ആകാശം കാണണം
നിലയില്ലാതെ നീന്തുന്ന കുഞ്ഞുമേഘത്തെ കൈ വീശണം
നിലാവായി ഊര്‍ന്നു പറക്കുന്ന ഒരു ഷാളിന്
നിശബ്ദതയുടെ പാദുകം പാരിതോഷികമായി നല്‍കണം"
അന്ത്യത്താളിലെ അത്താഴം പങ്കുവെച്ച ചിതലുകള്‍
കണ്ടെത്തിയ കാര്യം പളളിമണിപൊലെ മുഴങ്ങാന്‍ തുടങ്ങി
"സംവത്സരങ്ങള്‍ കൈയൊപ്പിട്ട ഓസ്യത്തില്‍
ഒരു വിരാമചിഹ്നമിടാന്‍ മറന്നിരിക്കുന്നു."

2 comments:

Preetha tr said...
This comment has been removed by the author.
Unknown said...

ഭാഷയുടെ കാമ്പറിഞ്ഞ രചന!