Sunday, February 23, 2014

ആലിപ്പഴം



ശിവരാത്രിക്ക് രണ്ടു ദിവസം മുമ്പ്
എന്റെ ഉളളം കൈയിലേക്കു
മനസുപോലെ വെളുത്ത,
സ്വപ്നഹൃദയം പോലെ തെളിഞ്ഞ
ഒരു പുന്നാരസ്ഫടികത്തുണ്ട് വീണു.
മാനത്തെ മേഘങ്ങളുടെ പിണക്കമലിഞ്ഞ്
പരസ്പരം  പരിഭവം പറഞ്ഞു പുണര്‍ന്നുചുംബിക്കുമ്പോള്‍
സ്നേഹനയനങ്ങളില്‍ നിന്നും ഉതിര്‍‌ന്നു വീഴുന്നതത്രേ
ഈ പളുങ്കുമുത്തുകള്‍.

ഞാന്‍ ആര്‍ക്കാണിത് കൊടുക്കുക
അലിഞ്ഞുതീരുന്ന ജിവിതത്തിലെ
തീരുമാനമെടുക്കേണ്ട നിമിഷങ്ങളില്‍
അടുത്താരുമില്ലെങ്കില്‍..?

ഞാന്‍ ജീവിതമന്ദാരത്തിന്റെ ഇലയില്‍
ഇതു പൊതിഞ്ഞു വെക്കുകയാണ്.
മാത്രകള്‍ വകഞ്ഞോടിയെത്തി
അലിയും മുമ്പേ വന്നെടുക്കണേ പെണ്ണേ
ഈ ആലിപ്പഴം.