Thursday, July 26, 2018

എന്താണ് സംഭവിച്ചത്?


എന്താണ് സംഭവിച്ചത്?
കവിതയിലെ അക്ഷരങ്ങളെല്ലാം ശ്മാശനത്തിലേക്ക് പോകുന്നു
അനര്‍ഥഭാരവണ്ടികള്‍ വഴിയില്‍ കുരുങ്ങിക്കിടക്കുന്നു
കുന്തിരിക്കപ്പുക കാലുറയ്കാതെ താങ്ങുതേടുന്നു
കഴുകിയിട്ടും കഴുകിയിട്ടും ഏറെത്തെളിയുന്ന കറയാണ് ഓര്‍മ എന്നു്
വിളറിപ്പോയ ലില്ലിപ്പൂക്കളുടെ ശോകഗാനം

റീത്തുകളില്‍ മഴ വീണപ്പോഴാണ്
ഓട്ടോഗ്രാഫ് ചിതലുകള്‍ കാണുന്നത്
ആദ്യപേജുകളിലിങ്ങനെ
"ശവക്കുഴിയില്‍ കിടന്ന് മേലേക്ക് പാളിനോക്കണം
ആറടിനീളത്തില്‍ ചതുരാകൃതിയില്‍ ആകാശം കാണണം
നിലയില്ലാതെ നീന്തുന്ന കുഞ്ഞുമേഘത്തെ കൈ വീശണം
നിലാവായി ഊര്‍ന്നു പറക്കുന്ന ഒരു ഷാളിന്
നിശബ്ദതയുടെ പാദുകം പാരിതോഷികമായി നല്‍കണം"
അന്ത്യത്താളിലെ അത്താഴം പങ്കുവെച്ച ചിതലുകള്‍
കണ്ടെത്തിയ കാര്യം പളളിമണിപൊലെ മുഴങ്ങാന്‍ തുടങ്ങി
"സംവത്സരങ്ങള്‍ കൈയൊപ്പിട്ട ഓസ്യത്തില്‍
ഒരു വിരാമചിഹ്നമിടാന്‍ മറന്നിരിക്കുന്നു."

Wednesday, July 25, 2018

ഹൃദയസൂചിയിലെ സമയം

കാറ്റ്
കാറ്റിന് അനുസരണയില്ലാത്ത വിരല്‍ത്തുമ്പുകള്‍
ആരാണ് നല്‍കിയത്?
അവ ശരീരത്തിലെ ഗോള്‍മുഖങ്ങളെ വല്ലാതെ ത്രസിപ്പിക്കുന്നു

ഹൃദയസൂചി
കാഴ്ചയുടെ ഗാഢാശ്ലേഷത്തില്‍ സമയസൂചി
മണിക്കൂറോളം പതറിപ്പോയിരിക്കുന്നു
അതിന്‍ മിടിപ്പാരുടെ ഹൃദയത്തെയാണ് തേടുന്നത്?

തുളളി
ഭൂമിയുടെ ശരീരവടിവുകള്‍ അളന്ന മഴത്തുളളികള്‍ക്കേ പുഴയാകാനാകൂ
ഒരുതുളളി മഴയാകാന്‍ രാത്രി കാത്തിരിക്കുന്നു.

നക്ഷത്രഫലം
ചുണ്ടില്‍ കൂടുകെട്ടിയ പക്ഷിയാണ് ചുംബനം
'ചന്ദ്രക്കല ചുംബിച്ചപ്പോഴാണ് നക്ഷത്രങ്ങളുണ്ടായത്
നക്ഷത്രഫലത്തിലിങ്ങനെ-
നിലാവിന്റെ മാധുര്യം നഗ്നതയുടെ നഗ്നതയായി അനുഭവിക്കും

സുര്യന്‍
ഉറക്കം ഉടുപ്പൂരിയപ്പോള്‍ പ്രകാശം മുഖം പൊത്തിച്ചിരിക്കുന്നു
കിടക്കയിലെ സൂര്യനെ പ്രഭാതത്തില്‍ കാണാനില്ലെങ്കിലും
ചിത്രശലഭത്തെ തേടി പുഷ്പഗന്ധം പറന്നുതുടങ്ങിയിരിക്കുന്നു

Wednesday, July 18, 2018

കാര്‍മാനമുനത്തുടിപ്പില്‍

സജ്ജലകലശം തുളവീണുതിരും 
വിലാപപാരായണം കര്‍ക്കടകം .
പുത്രശോക മൂര്‍ഛയിലഗ്നി കത്തും ശാപം
കാലാതീതദശരഥവ്യഥ പെയ്യും കര്‍ക്കടകം
ബോധമുണ്ടെങ്കിലും ബോധ്യം വരുന്നില്ല
അകാലമരണങ്ങളിലന്ധരാകുന്നേവരും .
ഊര്‍ന്നുപോകുന്നൂന്നുവടികള്‍ 
ഓരോക്ഷയവും വാര്‍ധക്യമോതുന്നു
കിളി മാഞ്ഞുപോകുമ്പോഴും കിളിപ്പാട്ടുകള്‍ ബാക്കി

ചൊല്ലിനീട്ടും മധ്യേ നാവുതാണുപോയപോല്‍
ഓട്ടവേഗക്കുതികാലില്‍ പക്ഷാഘാതം കടിച്ചപോല്‍
കണ്ണിലുണ്ണികള്‍ കണ്ണടയ്ക്കുന്നേരം
കണ്ണിപൊട്ടുന്നു
കണ്ണിലുറവ പൊട്ടുന്നു
ധാരധാരയായി ചോരചേരുമീരടികളില്‍
തോരാതെ കര്‍ക്കടകം നോവു നീട്ടിവായിക്കുന്നു

പോയവര്‍ക്കെല്ലാം പലവഴിയെങ്കിലും
കുടുബഭാഗനിര്‍ഭാഗ്യങ്ങളൊന്നുമേ തെറ്റാ-
തോര്‍ത്തെടുക്കുകയീണം കൊടുക്കുക
കച്ചിത്തുറുവിന്നടിയില്‍ കുഞ്ഞിക്കൈനീട്ടും കൗതുക-
മേറ്റുവാങ്ങും കരിനീലക്കൊത്തിന്‍ വാത്സല്യമേ,
കയത്തില്‍ പൊന്തി പുഴയോളത്താരാട്ടിന്‍
നടുക്കു യതിയാകും നിരാശ്രയരക്തമേ,
എട്ടുദിക്കും പൊട്ടിഞെട്ടും പൂരത്തിരിനാള-
മന്നമായുരുട്ടിഭക്ഷിച്ച തന്റേടമേ,
ചങ്കില്‍കുരുക്കിട്ടു പങ്കയില്‍ വീശും രക്തശൈത്യമേ,
അന്നനാളം വേവുമഗ്നിശൈലത്തിന്നാരോഹണദുഖമേ,
സങ്കടബലി കുതിരും കര്‍ക്കടകമല്ലോ നിങ്ങള്‍
പാതവേഗത്തിലൂരിത്തെറിക്കും കൗമാരചക്രങ്ങള്‍
ഓരത്തൊതുങ്ങിയൊടുങ്ങുന്നു വീണ്ടും
ഒരസ്ത്രം സദാ പിന്തുടരുന്നതിന്‍
കാര്‍മാനമുനത്തുടിപ്പാല്‍ മുറിയാന്‍
കാത്തിരിക്കുന്നൂ കര്‍ക്കടകംമഴ എന്നതിനുള്ള ചിത്രം




Saturday, July 14, 2018

ഞാനല്ലോ,നീയല്ലോ

സ്നേഹത്തൂവലില്‍ കുറിക്കും
വാക്കുകൾക്കെല്ലാം ചിറകുകൾ
നീല മഷിയെഴുത്തിൽ നിറയും
ജലമൗനത്തിന്നാഴത്തില്‍
നീന്തിത്തുടിയ്ക്കുന്നു പവിഴാർഥങ്ങള്‍
തൂവെള്ളക്കടലാസിൽ പുഷ്പ സുഗന്ധം
പുതുവിസ്മയം പുത്താലമെടുക്കുന്നു


നാം അകന്നിരിക്കുന്നു വാക്കിതില്‍
അക്ഷരങ്ങള്‍ക്കിടയകലം പോലെങ്കിലും
നാമേറ്റം ലയിച്ചിരിക്കുന്നു വാക്കിതില്‍
ഉളളിന്നുള്ളിലെ പരമാർഥമായി


വേരില്ലാമരത്തിലാരും കാണാച്ചില്ലയില്‍
നേരിന്നിലക്കൂടിനുളളിലാരുമറിയാ-
തൊളിച്ചിരിപ്പുണ്ടൊരു ചെറുകൂടതില്‍
മനസിലൂറും മന്ദഹാസം പോല്‍
വിരിയാന്‍ വെമ്പും വാക്കിരിപ്പൂ
പറയാത്തതൊക്കെയും പറയാന്‍
നിറയാത്തതെല്ലാം നിറയ്കാന്‍
കാലത്തിന്‍ ചന്തമാം വാക്കത്
കണ്ണീരൊപ്പും കൈത്താങ്ങുനല്‍കും
കനിവൂറും കാവല്‍വാക്കത്
വേര്‍പിരിയാതടുക്കിപ്പിടിച്ചേകബോധമാ-
യുദിക്കും വാക്കത് ഞാനല്ലോ,നീയല്ലോ, നാമല്ലോ






Saturday, July 7, 2018

ഇല നേര്

വാക്കിന്റെ ചുണ്ടുകൾ ഇന്നലെ അത്ഭുതപ്പെടുത്തി
എപ്പോഴും പ്രതീക്ഷിച്ചിട്ടും ഒന്നും സംഭവിച്ചില്ല എന്ന പരിഭവത്തിന്റെ നനവ്.
അദൃശ്യചുംബനങ്ങൾ പ്രണയ ശ്വാസമെടുക്കുന്നത്  കേട്ടില്ല, കണ്ടില്ലറിഞ്ഞില്ല.
കടലെടുത്തു പോകുമ്പോൾ തണൽവൃക്ഷങ്ങളുടെ ഇലകൾ കരയിലേക്ക് കൈ വീശുന്നത് തന്നെയാണ് സ്നേഹം
അടുപ്പത്തിന്റെ അകലത്തിലായിരുന്നില്ല ഞാൻ
അകത്തായിരുന്നതു കൊണ്ടാകാം
ഹൃദയ ഭിത്തിയിലെ ചോരച്ചൂടിൽ നിന്ന് എന്നെ തിരിച്ചറിയാതെ പോയത്.
രാത്രിയിലേക്ക് നാം നടന്നു പോയതാണ് നിലാവ്.
വളരെയേറെ ആയുസ്സ് കുറഞ്ഞ നിമിഷങ്ങൾ വിരലുകൾ കൊരുത്തു പിടിക്കുന്നത്  തന്നെയാണ് തന്നെയാണ് ....