Monday, December 31, 2012

ഇതിലേതല്ലെന്‍ സന്ദേശക്കുറി?

1.
മറക്കരുത് -
തനിച്ചു നനഞ്ഞ ദിനങ്ങളുടെ നിലവിളികള്‍.
അന്ന്...
പക്ഷികള്‍ ചിറകിനെ ഭയന്നിരുന്നു 
നക്ഷത്രങ്ങളുടെ നാലുകെട്ടില്‍ കുറുനരി മേഘങ്ങള്‍
കടിച്ചു കീറിയിട്ട നിലാവിന്റെ കണ്ണും കവിളും.
കാറ്റിന്റെ രഥം മേഘശാഖയിലുടക്കി വീണു.
അപ്പോള്‍ ....
രക്തം കൊണ്ടു മുടികഴുകികെട്ടാനാഗ്രഹിച്ച ഒരു പെണ്ണിന്റെ 
വിലാപം  ദിക്കുകളെ പ്രഹരിച്ചു.
പ്രതിയാരെന്നും പ്രതിജ്ഞയെന്തെന്നും മറക്കരുത്.


2.
ഓര്‍മയുണ്ടോ?
പുതുവര്‍ഷത്തിന്റെ തലേന്ന്
കൈകുമ്പിളില്‍ നിന്നും അടര്‍ന്നു വീണ
തുളളി വിരിഞ്ഞു തൂവെളിച്ചമായത്?
കണ്‍പീലിത്തന്ത്രികളില്‍ വെളിച്ചം
നേര്‍ത്ത വിരലുകള്‍ തൊട്ടപ്പോള്‍
പുലരിയുടെ കവിള്‍ തുടുത്തത്?

3.

വര്‍ഷാന്ത്യക്കുറിപ്പുകളില്‍ കാലം ഇങ്ങനെ കുറുകി.
    ' പുലരിയില്‍ കാടകച്ചോലയിലെ തെളിവെളിച്ചം
     പകല്‍മധ്യത്തില്‍ ആകാശനീലയുടുത്ത സ്വപ്നസഞ്ചാരം.
       മൂവന്തിയില്‍ നേരിന്റെ ദീപക്കാഴ്ചയായി സാന്നിധ്യം
     രാമൂര്‍ധന്യത്തിലെ  നിലാവിന്റെ തിരയിളക്കം.'
                       
ആഴത്തിലെ മരതകമത്സ്യങ്ങള്‍ക്കൊപ്പം 
അയഞ്ഞു നീന്തിയ കൃഷ്ണമണികള്‍ 
ജലാശയത്തോടു കടം ചോദിച്ച ആന്തരികസൗന്ദര്യം
ഏതു നേരമാണ് നിനക്കാശംസിക്കുക
ഇന്നല്ലാതെ ?




Thursday, December 20, 2012

ഭൂമിയിലെ അവസാനനാളുകള്‍


കാല്‍വിരലുകളില്‍ നിന്നുംപച്ചമണ്ണിന്‌‍ ഗന്ധം
ഈയാം പാറ്റകള്‍ പോലെ പറന്നുയരുന്നു.
ജനാലയഴികള്‍ക്കപ്പുറം ഇരുളുകുടഞ്ഞുകളയുന്നയിലകള്‍.
പച്ചയുടെ ഇളംതൂവലുകള്‍ വിരിയുന്നു.
കിടക്കയിലേക്കു കാപ്പിപ്പൂക്കളുടെ പ്രഭാതസുഗന്ധം.
ഓര്‍മ്മപ്പുതപ്പിനുളളില്‍ മഴ ചാറി
ചേമ്പിലക്കുമ്പിളില്‍ മുത്തുകള്‍ എണ്ണിത്തെറ്റി.

മണ്ണ് -മണ്ണപ്പം-കര്‍പ്പൂരമാന്തണല്‍ ,കണ്ണു പൊത്തി-
യെണ്ണി,യൊളിച്ചപെണ്ണിനെ പാക്കാനെടുത്തതും....
മണ്ണാങ്കട്ട-കരിയില-കാശി,
യാത്രക്കൂട്ടു വന്ന മഴയെ ആട്ടിയോടിച്ചതും
വഴികാട്ടാന്‍ വന്ന പൂങ്കാറ്റിനെ കല്ലെറിഞ്ഞതും
തെറ്റാലിക്കല്ലു തിരിച്ചു വന്നതും
മണ്ണിടിഞ്ഞതും വഴിവഴുക്കിയതും
ഉണ്ണാനിരുന്നപ്പോള്‍ കഥയില്‍ കല്ലുകടിച്ചതും.....
പശുക്കിടാവ് നറുനീണ്ടിത്തലപ്പില്‍ കടിച്ചു നാവുനീലിച്ചതും
മണ്ണാത്തിക്കിളികള്‍ വായ് പൊത്തിയതും
പുല്ലരിഞ്ഞപ്പോള്‍ മഞ്ഞച്ചേര മുറിഞ്ഞതും
അതെ,അവസാനനാളില്‍ ഒത്തിരി പ്രമാണങ്ങള്‍
പേരില്‍കൂട്ടാതെ കിടക്കുന്നു.
പിടിമുറ്റാത്ത പെരുമരത്തിന്റെ വാക്കിനു
പരുക്കന്‍ സ്പര്‍ശമെന്നു പരാതി.

ഒറ്റക്കുടയില്‍ ഇടവഴിയിലെ മഴയില്‍
ഒപ്പം കൂടിയ നനവിന്റെ കൈത്തണ്ട
ചുമലിലൂടെ അരക്കെട്ടിലോക്കൊഴുകിയതും
ഇടിവെട്ടിയതും.
കുടയെവിടെ?
മഴയെവിടെ?

ഇന്നു ലോകം അവസാനിക്കുകയാണ്
ഞാന്‍ നിന്നിലും നീയെന്നിലും
ബാക്കിയുണ്ടാകുമെങ്കിലും
കടലും തിരയും തൊട്ടുരിയാടാതെയിരിക്കുമെങ്കില്‍
കാട്ടുപുല്‍ത്തടത്തില്‍ മേഞ്ഞ മഞ്ഞു വേട്ടയാടപ്പെടുമെങ്കില്‍
സന്ധ്യയുടെ കൂട്ടില്‍നിന്നും നക്ഷ‍ത്രരാവു ചിറകുവിരിക്കുകില്ലെങ്കില്‍
രാവിന്റെ നെഞ്ചില്‍ നിലാവു ഗന്ധര്‍വമുദ്ര ചാര്‍ത്തുകില്ലെങ്കില്‍
പ്രണയപര്‍വതങ്ങള്‍ മരുഭൂമിയോടു തോല്കുമെങ്കില്‍
നമ്മള്‍ ബാക്കിയാകുന്നതെന്തിന്?

എങ്കിലും ഭൂമിയിലെ അവസാന നാളുകള്‍
ഒന്നു ബാക്കി വെക്കാതിരിക്കില്ല-
ബോധിവൃക്ഷശിരസ്സിലെ ഒരില പ്രളയജലത്തിനും മേല്‍
ഗഗനനെറുകയിലേക്കു ഞെട്ടുയര്‍ത്തി നില്‍ക്കും
അതിന്റെ ഞരമ്പുകളില്‍ തുടിക്കുന്ന വാക്കായി
ഞാന്‍ നിന്നെ എഴുതിയിട്ടുണ്ടാകും.