Sunday, December 18, 2016

ഞാനുണ്ടാകും

രാത്രി വണ്ടിയില്‍ ടിക്കറ്റെടുത്ത തമിഴ് പൂമണം
കാറ്റാടിപ്പാടത്തെ നക്ഷത്രങ്ങള്‍ വിളിച്ചിട്ടും ഇറങ്ങിയില്ല.
സൈഡ് സീറ്റില്‍  തല ചായ്ച ഗന്ധം   പിന്നിട്ടദൂരത്തെ കവിഞ്ഞു നിന്നു.
വീണ്ടും വീണ്ടും ചുരുളുകഴിഞ്ഞ് തണുപ്പ്  ശരീരത്തിലൂടെ ഇഴഞ്ഞു  
വിരലുകളില്‍ ഞൊട്ടകളുടെ സ്നേഹഭാഷണം
ഒരു ദിവസം  വരും
അന്ന്
മണ്ണട്ടികൾക്കുള്ളിൽ കിടക്കണം
തുലാവർഷം പെയ്യുമ്പോൾ നനഞ്ഞിറങ്ങി വരുന്നതും കാത്ത്.
വേരുകൾ കാതും കണ്ണും ബന്ധിപ്പിച്ച് ചരിത്രം നെയ്യുന്നും
ബന്ധങ്ങൾ അഴിഞ്ഞലിഞ്ഞ് നാവിൽ കയ്പറിയിക്കുന്നതും കാത്ത്
വേനലിൻ വിലാപങ്ങൾ പൊടിഞ്ഞ കരിയിലകൾക്കു താഴെ
വിത്തുക്കളുടെ സ്വപ്നങ്ങൾ പോലെ
ഞാനുണ്ടാവും -
നിന്റെ പ്രിയപ്പെട്ട സ്മരണ ഗന്ധം.