Friday, November 29, 2013

നീ പറഞ്ഞതെത്ര ശരി


മരുഭൂമിയുടെ പനിപിടിച്ച ചുണ്ടുകളിലേക്ക്
നൂറ്റാണ്ടുകളുടെ മഞ്ഞു വീണ കവിള്‍ത്തടം ചേര്‍ക്കുമ്പോള്‍
കണ്ണുകളില്‍ ഞാന്‍ കണ്ടു; ഒരു കുഞ്ഞുപൂമ്പാറ്റ ചിറകടിക്കുന്നത്.
അതിന്റെ വര്‍ണങ്ങളിലല്ല ഞാന്‍ ശ്രദ്ധിച്ചത്
അത് അവടെ എങ്ങനെയാണ് വന്നതെന്നാലോചിക്കുകയായിരുന്നു
നാം കണ്ടുമുട്ടുന്നതിനും മുമ്പേ 
ചുംബനത്തിന്റെ ദിവ്യനക്ഷത്രജാതകവുമായി
ഈ പൂമ്പാറ്റ അലഞ്ഞു പറക്കുകയായിരുന്നോ?
ഗ്രാമങ്ങളിലും നഗരങ്ങളിലും തേടിയ തീഷ്ണാധരങ്ങള്‍ കാണാതെ, കാണാതെ വന്നിട്ടും
തുടുത്ത ചില കവിളുകളിലെ അരുവിക്കുളിരുകള്‍ 
പൂച്ചെണ്ടു നീട്ടി മാടി മാടി വിളിച്ചിട്ടും
ഇളം ചിറകുകളെ തളര്‍ച്ചിലേക്ക് ഒതുക്കാതെ
മഹാപ്രയാണത്തിന്റെ പ്രാണനില്‍ അത് നമ്മിലേക്ക് എത്തിച്ചേരുകയായിരുന്നിരിക്കാം.

ഈ കടല്‍ക്കരയില്‍ പ്രണയത്തിന്റെ പൂന്തോട്ടമുണ്ടെല്ലോ
എന്നിട്ടും 
ഒതുങ്ങിപ്പൂവിട്ട നമ്മുടെ ചുംബനത്തിലേക്ക് 
അതു വഴി ചോദിക്കാതെ വന്നണഞ്ഞുവല്ലോ
ഈ നിമിഷത്തില്‍ നിന്നും എന്തായിരിക്കും ഈ പൂമ്പാറ്റ ആഗ്രഹിക്കുന്നത്?
അതിന്റെ ദാഹത്തേയും മോഹത്തേയും വെല്ലുവിളിക്കുന്ന എന്താവാം അത്?

എന്റെ ചുണ്ടുകള്‍ നിന്റെ കവിളില്‍ സ്പര്‍ശിച്ചപ്പോള്‍
ഈ പൂമ്പാറ്റ അതിലോലമായ ചെറുഹൃദയത്തിലേക്കു ഊറ്റയെടുത്തത്
ലോകത്തവശേഷിക്കുന്ന കറപുരളാത്ത കാട്ടുതേനാകണം
എനിക്കതിശയം
നേരമേറെ കഴിഞ്ഞിട്ടും അതു നമ്മെ വിട്ടുപോകുന്നില്ലല്ലോ.
ഇതിനിടയില്‍ കടല്‍ എത്രവട്ടം ഉറങ്ങാന്‍ പോയി!
കണ്ണില്‍ പൂമ്പാറ്റ ചിറകടിക്കുമ്പോള്‍ നിനക്കെങ്ങനെ പീലികളെ താഴ്ത്തുവാനാകും?
അതെ പൂമ്പാറ്റ വെറും ചിത്രശലഭമല്ലെന്നു നീ പറഞ്ഞതെത്ര ശരി.



Saturday, November 2, 2013

6.45pm-


ഒറ്റയ്ക്ക് സൂര്യാസ്തമയം കാണുന്നിതനോളം വേദനാജനകമായ വേറൊന്നുമില്ല
സൂര്യന്‍ അന്തിവാനില്‍ മുഖം താഴ്ത്തുമ്പോള്‍
ഒര്‍മകളുടെ വേലിയേറ്റമുണ്ടാകും
കടലിനെ മറക്കുന്ന ഒരു കടലായി നാം മാറും
തോണി തനിയെ തുഴഞ്ഞുവരും
തീരക്കടലില്‍ നിന്ന് ആഴക്കടലിലേക്കു പോകുമ്പോള്‍
സൂര്യന്‍ ഉദയത്തെക്കുറിച്ച് ചെറിയകടങ്കഥ ചോദിക്കും
ആരാണാദ്യം നിന്നില്‍ വിരല്‍ തൊട്ടത് എന്നതുപോലെ..
നീണ്ട വെളുത്തു മെലിഞ്ഞ ഞരമ്പുകള്‍ തെളിഞ്ഞ വിരലുകള്‍
എത്ര തവണ തിരകളില്‍ നിന്നും കോരിയടുത്ത കടലിനെ
പുക്കിള്‍ത്തടത്തില്‍ തടവിലിടാന്‍ നോക്കി
അപ്പോഴൊക്കെ ഉദിച്ചസൂര്യന്‍ ആര്?

ഒറ്റയ്ക്ക് സൂര്യാസ്തമയം കാണുന്നിതനോളം വേദനാജനകമായ വേറൊന്നുമില്ല
അവന്‍ എന്നില്‍ ചെയ്തപോലെ
അന്തിസൂരന്‍ ജലത്തേലേക്ക് പകുതി ആഴ്ന്നിറങ്ങി നില്‍ക്കുമ്പോല്‍
ഒരു പുസ്തകം മടിയില്‍ വന്നു വീഴും
ഒരു ഫോണ്‍ മണയടിക്കും
കപ്പലണ്ടിയുമായി ഒരു കച്ചവടക്കാരനെത്തും
നാമതൊന്നും കാണില്ല കേള്‍ക്കില്ല
കുട്ടികളുടെ കൈയ്യില്‍ നിന്നും കുതറിപ്പൊട്ടിപ്പറക്കുന്ന പട്ടത്തൊടൊപ്പം ഉയര്‍ന്നുയര്‍ന്ന് സൂര്യനെ പിന്തുടരും
ഇനി ഒരു തുളളി നേരം കൂടി കഴിഞ്ഞാലെല്ലാം ഇരുളു മൂടും
അതിനു മുമ്പ് അവന്‍ വരാതിരുന്നാല്‍
ഒറ്റയ്ക്ക് സൂര്യാസ്തമയം കാണുന്നിതനോളം വേദനാജനകമായ വേറൊന്നുമില്ല



Tuesday, October 15, 2013

പനി



പനി ഇളം പൈതലാണ്.
കൈവിരല്‍ത്തുമ്പില്‍ പിടിവിടാതെ നടക്കും
ആകാശത്താരോ കെട്ടിയ തൊട്ടിലില്‍ അരുമക്കലയായി മയങ്ങിക്കിടക്കും
ഒരു കവിള്‍ കയ്പിന്റെ ചക്രവാളത്തില്‍ പനിമതിയായി പിന്നെ
ഉഷ്ണാംശുഗോളമായുദിക്കുന്നതു കണ്ടു ഞെട്ടിക്കരയും

വരളുംചുണ്ടിന്റെ വക്കത്തു വഴുതിയ ചില്ലു ഗ്ലാസായി
വര്‍ത്തമാനത്തിന്റെ കൗതുകപ്പെട്ടി വീണുടയും
പാതിരാത്രിമൃഗഭയം കൊമ്പുകുലുക്കിയടുക്കും
ഇടിവെട്ടിക്കരയാന്‍ചുമയ്കാനാവാതെ മരച്ചപോലങ്ങു മലക്കും
കോരിയെടുത്തോടുന്ന നനഞ്ഞ കാറ്റിന്റെ തോളില്‍ വാടിക്കിടക്കും

ചുട്ടപപ്പടവും കഞ്ഞിയും ഉപ്പും രുചിയുമില്ലാതെ തൂവിക്കളയും
അല്ലെങ്കില്‍ ചൂടു കൂടിപ്പോയതിന് , 
തണുത്തുപോയതിന്,
വിളമ്പിയ പാത്രത്തിന് പഴി പറയും.

നിദ്രയില്‍ കരഞ്ഞും ചിരിച്ചുമേതോപുരാതനഗോത്രഭാഷയില്‍
അദൃശ്യാത്മക്കളോടെന്തെല്ലാമോ പങ്കുവെക്കും.
കണ്‍പോളകള്‍ക്കുളളിലെ  സ്വപ്നരഥവേഗങ്ങള്‍.
കാണാത്ത കുന്നിന്റെ നെറുകയില്‍ നിന്നും 
കണ്ണെത്താ പൊക്കത്തെ മേഘത്തിലൊരു പീലിയായി തീരാന്‍
വാഴക്കൂമ്പിന്‍ തേരില്‍ പൂവരശിലക്കുഴല്‍ വിളിയോടെ കുതിരസവാരി.
(നെഞ്ചോടു ചെവി ചേര്‍ത്തുവെച്ചാല്‍ ആ കുളമ്പടി കേള്‍ക്കാം.)
...
പനി ഇളം പൈതലാക്കുന്നു നമ്മെ
മരിച്ചോരമ്മയും വിട ചൊല്ലിയ ചുംബനങ്ങളും
കവിളില്‍ മാര്‍ബിള്‍ത്തണുപ്പായെത്തി
കാവല്‍ നില്‍ക്കുന്നു കാത്തു നില്‍ക്കുന്നു, 
പ്രാര്‍ഥനകളുടെ പച്ചിലച്ചാറിറ്റിക്കുന്നു,
ഉടപ്പിറന്നോരുടെ ഓര്‍മ്മപ്പുതപ്പ് ചൂടിക്കുന്നു,
ഉറക്കം കൊത്തിയ വിഷമിറങ്ങതെ
കണ്‍തടങ്ങള്‍ കരിനീലിച്ചിട്ടും
മഹാസ്നേഹമായി 
പരിപാലിക്കുന്നു,
ഒപ്പു കടലാസാകുന്നു.
 


Wednesday, October 9, 2013

ഒറ്റമുറിയുളള പുര




മരങ്ങള്‍ ഉടുപ്പൂരി ഉണക്കാനിട്ടിരിക്കുന്നു
കാറ്റൂ ഊതിയൂതി തീ പിടിപ്പിക്കുന്നുണ്ട്
തവിട്ടു നിറം വിരുന്നു വരുന്നെന്നു കാക്ക
വിരലുകളുടെ അഗ്രത്ത് ചാരം കുടയുന്നു.

തിളവെയിലില്‍ മുങ്ങിപ്പനിച്ച ഒറ്റമുറിയിലേക്കു
ഞാന്‍ ഓടിക്കയറി കയറി
കതകിന്റെ കത്തുന്നകൊളുത്തു തപ്പി.
അകത്തു വേവുന്നു.
ഇനി ആരാണ് അത്താഴം?
ചാരക്കറുപ്പുളള ഒറ്റത്തൂവല്‍ പിടയുന്ന പേലെ
ആവിയും പുകയും,
പുറത്താരോ ചുമച്ചോ?
അല്ലതകത്തു തന്നെ,
ഈ പുരയും പുകയും ഞാന്‍ തന്നെ.


Wednesday, August 14, 2013

നാം പതിഞ്ഞിടമിവിടം..

തിട്ടകളിടിയുമീ തീരത്തു വീണ്ടും സന്ധ്യകായുമ്പോള്‍
നീ വിരല്‍ ചൂണ്ടിക്കാട്ടുന്ന"തായവിടെ നോക്കൂ ..
കൈകള്‍ കോര്‍ത്തും തളിര്‍മനം ചേര്‍ത്തും
തിരതോല്കും തിരയായി നാം പതിഞ്ഞിടം.
കണ്ണിമവെട്ടാതെ സഹസ്രതാരങ്ങളിറുത്തതും
മൈലാഞ്ചിരാവുകളില്‍ നിലാക്കടലായതും
മാരുതചാരുവിരലുകള്‍ മുടിയിഴകളില്‍ തിരയായ്
ആഴിയെ പരിഹസിച്ചു ചിരിച്ചു തോല്പിച്ചതും
കരമണ്ഡപത്തില്‍ കാല്‍വെക്കും കതിര്‍ വെളിച്ചത്തിന്‍
മുത്തുതിരും തീരമായി, തീരത്തിന്‍ ധ്യാനമായി,
ധ്യാനക്കടലായി, കടലിന്നാനന്ദാതീതഭാവമായി
നാമന്യോന്യം കാതില്‍ സാഗരരാഗങ്ങളായി,
രാഗവിവശമായി പുണര്‍ന്നു പൂര്‍ണമായോരിടം"

ഒരുകൂരക്കു കീഴിലടമഴത്തണുപ്പിലൊന്നിച്ചുണ്ടു
റങ്ങിയതോര്‍മയില്‍ താഴിട്ടുടച്ചാലുമന്തരംഗം
ഈ വിളിക്കൊളുത്തില്‍ പിടയാതിരിക്കില്ല,
മടങ്ങാന്‍ തുടിക്കാതിരിക്കില്ല,
വീണ്ടുമെത്തുമോ നിഴലടങ്ങിയ തീരത്തി-
ലിവിടെ മരണമാരെയാദ്യം വിളിച്ചലും.?

Wednesday, June 26, 2013

കറുത്ത ബാഡ്ജുളള മഴ


മഴയുടെ പ്രവേശനോത്സവം
പുതുമണ്ണില്‍ തുളളിക്കളി
ഇലകളില്‍ താളപ്പെരുമ
പുത്തന്‍ കുടകളില്‍ നിന്നും
പുഴയൊഴുക്കിലേക്ക്
കളിവള്ളങ്ങള്‍ .

രണ്ടാം ദിനവും 
സ്കൂളിലേതു പോലെ.
ആദിത്യനെ പുതപ്പിച്ചു കിടത്തും
അമ്പിളി ഹാജര്‍ പറയാനില്ല..
പുരകവിഞ്ഞ് പുരം കവിഞ്ഞ്
നായയുടെ ഓരിക്കും മുകളിലൂടെ...
പുഴയുടെ പാഠം ഇങ്ങനെയാണ്
മഴയ്ക കറുത്ത ബാഡ്ജ് കുത്തി
അവധി കൊടുക്കുക.

Saturday, June 8, 2013

ഈ മഴ തോര്‍ന്നേക്കാം


തൂവെളിച്ചം ചുരുണ്ടുകൂടീട്ടകത്തേക്കു പോകുന്നേ
തൂത്തുകൂട്ടിയ പൂമുറ്റം ചിറകടിച്ചു പായുന്നേ
മുത്തശ്ശി ശപിക്കുന്നേ,കാറ്റു ചിരിക്കുന്നേ 
കരിങ്കോലക്കണ്ണിലഗ്നി തപ്പുുമേളം മുഴക്കുന്നേ 
മാനത്തു കുസൃതിസ്നേഹം കൂട്ടമായി വരവായേ.

ചെറുതുളളി തൊടുന്നേരമിലത്തുളളിക്കുളിരുമ്പോള്‍
പൂമാരിവിരല്‍ത്തരിപ്പാല്‍ കതിരാടിത്തെളിയേണം.
ഈ മഴ പൂമഴയില്‍ നനനൃത്തമാടണം
ഉടലാകെ കുതിര്‍ മഴ അകമെല്ലാം നിറമഴ
ഇരുളിന്റെ കുന്നേറി തെയ്യമാടും കാറ്റിനൊപ്പം
മുടി വീശി ദിക്കു തൊട്ടു കൈവീശി ദിക്കു തൊട്ടു
പാവാട വട്ടംചുറ്റിവീശി മഴച്ചിലങ്ക കെട്ടിയാടി
മദനൃത്തമാടണം മേഘസാരം നുണയണം
പൂത്തുനില്ക്കും പൂമരമായി‍ട്ടുലഞ്ഞാടിപ്പൊഴിയണം

നെറുകയില്‍ നീരിറിഞ്ഞ് ,
ചെവിമടക്കില്‍ തുളുമ്പിത്തൂങ്ങി,
കണ്‍പീലിത്തുമ്പിലാടിയാടി,
കവിളഴകില്‍ കനിവലൂറിയൂറി
നാസികത്തുമ്പിലൂര്‍ന്ന് മിന്നി,
അധരങ്ങള്‍ തൊട്ടുഴിഞ്ഞഴിഞ്ഞ്
നിറമേഘമുലക്കച്ചയഴിഞ്ഞതിമധുര
മമൃതധാര,ഗഗനകാനനതലങ്ങള്‍ തഴുകി,
പൊക്കിള്‍ത്തടം കവിഞ്ഞൊഴുകി
ഉടലാകെ ഈ മഴ പേമഴ 
മനനൃത്തമാടണം

ഈ മഴ തോര്‍ന്നേക്കാം
മനമെല്ലാം ചോര്‍ന്നേക്കാം
പെയ്തു പെയ്തു തോരുമ്പോള്‍
മഴപ്പാറ്റയായേക്കാം
കാക്കക്കരിങ്കാക്ക
ചിറകു മുറിച്ചെറിഞ്ഞേക്കാം
മഴവഴിയില്‍ ചെളിവെളളം,
പാതയോരയോടവെളളം.
പഴിവെളളം വീണേക്കാം
മിഴിത്തുളളി കവിഞ്ഞേക്കാം.
പെണ്ണിന്റെ മഴയെല്ലാം
മണ്ണിന്റെ പിഴവാണോ?

എങ്കിലും പൊഴിയട്ടേ
കൊതിമഴ പൊതിയട്ടേ
കൊഴിയാത്ത പൂവുണ്ടോ?
കൊതിതീരാ മഴയുണ്ടോ?




Saturday, May 18, 2013

നിന്നെയും നിന്റെ സ്വപ്നങ്ങളേയും


വേദനയുടെ കൊടുമുടിയില്‍ നിന്ന്
നിന്നെയും നിന്റെ സ്വപ്നങ്ങളേയും ഞാന്‍ ചുംബിക്കും
നീ ഒരു മേഘത്തില്‍ കയറി വരണം
അസ്തമയസൂര്യന്റെ അടുത്തേക്കു തോണി ഒറ്റയ്ക്ക തുഴയണം
അപ്പോളൊരു തിര നിന്നെ കോരിയെടുത്തുമേഘത്തിലേക്കുയര്‍ത്തും
വഴിയില്‍ മരുക്കാറ്റിന്റെ സ്തുതിവചനങ്ങള്‍ക്കു കാതു കൊടുക്കരുത്
നിറയെ ചുട്ടുപഴുത്ത മണല്‍ത്തരികള്‍ വീഴും
ദൂരമോര്‍ത്ത് വിഷമിക്കേണ്ട
വേദനയോളം വലുതല്ല ദൂരം
എന്റെ ചുംബനം
അത് ചുണ്ടുകളുടെ സ്പര്‍ശമല്ല
ഹൃദയാഘാതത്തിനുമുമ്പുളള ഓര്‍മയെന്ന പോലെ
രക്തത്തില്‍ കടഞ്ഞ അമൃതാണ്.
നീ എത്താനെത്ര വൈകിയാലും ഈ ചുംബനം
നിനക്കായി ഇവിടെയുണ്ടാകും.
കവിളില്‍ ഒരു നിമിഷം അതു
ഉദിച്ചുയരും



Monday, May 13, 2013

പ്രിയനേ എന്നല്ലാതെ?


രാത്രി കുറെ പനനീരു തന്നിട്ടുണ്ട്
അത്  തരാം 
നിനക്കു വസന്തത്തിന്റെ ഭ്രാന്തു പിടിക്കും

മറ്റാര്‍ക്കും വെട്ടപ്പെടാതെ വരുന്ന ആദ്യത്തെ രശ്മി 
നിന്നെ അനുഗ്രഹിക്കുന്നതെങ്ങനെയെന്നു
എനിക്കു കാണണം
നിന്റെ കിടക്ക
ഈ താഴ്വാരത്ത് വെയ്ക്കട്ടെ.

കാപ്പിപ്പൂക്കളുടെ മണമുളള പുലരികൊണ്ടു നിന്നെ പുണരാന്‍
ഇനി ഒരു നിമി‍ഷം പോലും ഹാ!, ബാക്കിയില്ല
നീ നിന്റെ കറുത്തുവളഞ്ഞ കണ്‍പീലികള്‍
പതിയെ വിടരുന്നത് കൗതുകം തന്നെ.

ആകാശത്തിനു കീഴിലുണരുമെന്ന് നീ കരുതിയിട്ടുണ്ടാകില്ല
ഈ പ്രഭാതത്തെ നീ എന്തു പേരിട്ടു വിളിക്കും


Wednesday, May 8, 2013

കാല്പെരുമാറ്റം ?..

കാല്പെരുമാറ്റം ?..
വെളുത്തഗുളികയോ ഓറഞ്ചോ വരികയാവും
ഓറഞ്ചിന്റെ ഓരോ അല്ലികളിലും ഓരോ സത്യമുണ്ട്.
സന്ധ്യകളുടെ പകര്‍ച്ച കരംഗ്രഹിച്ച കടല്‍ത്തീരനടത്തം
അല്ലെങ്കില്‍ വരിക്കപ്ലാവ് താളം പിടിച്ച ഊഞ്ഞാല്‍പ്പാട്ട്
നാലുമണിവിട്ട് പുറത്തേക്കോടിയ സ്ലേറ്റില്‍ മായുന്ന ചിത്രങ്ങള്‍..
അങ്ങനെയങ്ങനെ..
ഗുളികകള്‍ ഗുരുക്കന്മാരേയോ പുരോഹിതന്മാരെയോ പോലെയാണ്.
ഗൗരവം വിടാതെ കര്‍മം ചെയ്യണം.
സൂര്യനും ചന്ദ്രനുമെല്ലാം ഗുളികകളാണെത്രേ!
പകലു കഴിക്കേണ്ടവ രാത്രികഴിക്കേണ്ടവ...

ഇനി വരുന്നത്
നനഞ്ഞുകുതിര്‍ന്ന കണ്ണുകളുളള വെളിച്ചമാകാം.
സൂചിപ്പാടുവീണ നിലഞരമ്പുകളില്‍ ഓര്‍മകള്‍ വിതുമ്പും.
ജനാലകള്‍ക്കപ്പുറം ചിറകടി ഞാന്‍ കേള്‍ക്കുന്നുണ്ട്..
രോഗിയേക്കാള്‍ രോഗം ആ മുഖത്താവും.

സമയത്തിന് കടിഞ്ഞാണിടുന്ന നിമിഷം.
കാലവധി തീര്‍ന്ന ഗുളികകള്‍ പോലെയാണ്.

എങ്കിലും
അടുത്ത വാര്‍ഡില്‍
വേനല്‍വിത്തിന്റെ കടിഞ്ഞൂല്‍മുള
ഋതുക്കകള്‍ക്കകലെയുളള പൂവിനെയും
തീപ്പൊളളലേറ്റ മണ്ണ് മാനവരമ്പിനുമപ്പുറത്തു നിന്നും
എന്നോ പുറപ്പെട്ടേക്കാവുന്ന മഴയുടെ ആലിംഗനത്തേയും
റെയില്‍വേ ട്രാക്കിലെ വേഗതക്കെതിരേ പിടിച്ച മനസ്
ഇളം കാറ്റ് തലോടുന്ന പുഴയെയും പ്രതീക്ഷിക്കുന്നല്ലോ..
പ്രതീക്ഷയുടെ കൈനീട്ടം കിട്ടിയില്ലായിരുന്നെങ്കില്‍..?
സമാധിയിലെ  ശലഭം 
എന്റെ ചിറകുകള്‍ കാംക്ഷിക്കുന്നതു പോലെ.

Monday, May 6, 2013

സംഭവിച്ചത്


വീടിനും റോഡിനുമിടയില്‍ വെച്ചാണത് സംഭവിച്ചത്.
ഒരു സ്പര്‍ശമൂര്‍ച്ച-
ബ്ലേഡ്!
വെട്ടിത്തിരിഞ്ഞു
ആരുമില്ല
രാജമല്ലികനകാമ്പരംമന്ദാരം
മുല്ലപിച്ചി,ചെമ്പകം...
മറ്റൊന്നുമില്ല.
ഇലയിളക്കം മാത്രം
പുറം നീറിപ്പുളയുന്നു
ബ്ലൗസിനകത്തിറങ്ങി
വിരല് നനവെടുത്തു
ബ്ലഡ്!
ചെടിത്തലപ്പില്‍ ചോപ്പ് കണ്ണിറുക്കി.
ബ്ലഡ്ബ്ലേഡ്...
ഭീതിയുടെ കുടങ്കഥ പടര്‍ന്നു കയറി.
പല്ലും നഖവും മുളയ്ക്കുമോ നാട്ടു ചെടികള്‍ക്കും?


പ്രാര്‍ഥനാപുസ്തകം തുറക്കുമ്പോഴാണതു
സംഭവിച്ചത്...
ഉഷ്ണം വസ്ത്രത്തെ ചീത്ത പറഞ്ഞു
ആ നിമിഷം കറന്റ് ഇരുളിന്റെ ബലാത്കാരം നടത്തി.
മേശപ്പുറത്ത് ദാഹജലം മറിഞ്ഞു തൂകി.
ധൈര്യമുടഞ്ഞു ചിതറി.

നക്ഷത്രജാലകം തുറക്കുമ്പോള്‍ വിരലുടക്കി


പൂത്തിരുവാതിരച്ചുവടുകള്‍ക്കൊപ്പം
പാടാനെത്തിയതാണ് പതിനാലു തികഞ്ഞ ചന്ദ്രിക
അരങ്ങത്തു ചുറ്റിപ്പറ്റി ആസ്വദിച്ചു നിന്ന മേഘം
വായ് പൊത്തിയെടുത്തു തിരശീല വീഴ്ത്തി
മാനവും തരകങ്ങളും പിരിഞ്ഞു.
വെളിച്ചത്തിനു മീതേ ഇരുളുണ്ടായി 
എന്നു ദൈവം തിരിച്ചറിഞ്ഞു.

Tuesday, April 30, 2013

നഷ്ടപ്പെട്ടു



കൊഞ്ചിക്കലമ്പുന്ന വെള്ളിപ്പാദസരം
കളിപ്പാട്ടം ( ചിരിക്കുന്ന പാവക്കുട്ടി)
തുള്ളിക്കിലുങ്ങുന്ന കമ്മല്‍
മഞ്ഞപ്പട്ടുപാവാട
ഒപ്പം
ഏഴുവയസു തികയാത്തൊരിളം ശരീരവും
കണ്ടു കിട്ടുന്നവര്‍
ഈ ഫോണ് നമ്പറിലോ
അടുത്ത പോലീസ് സ്റ്റേഷനിലോ....
?
ഹാജര്‍ ബുക്കില്‍ നിന്നും
ഒരു പെണ്‍കുട്ടിയുടെ പേരു വെട്ടാനെന്തെളുപ്പം
ആര്‍ത്തികൂര്‍ത്ത നിറമഷിപ്പേന തുറന്നിരിക്കുകയല്ലേ?


Saturday, March 30, 2013

പെണ്‍കുരിശ്


ഒരു നക്ഷത്രത്തിന്റെയും അടയാളത്തിനു കാത്തു നില്‍ക്കാതെ
സമ്മതം ചോദിക്കാതെയവള്‍ മരപ്പണിക്കു പോയി
ഉരുപ്പടി കാണ്ണാടിയിലളന്നു
തിരിഞ്ഞും മറിഞ്ഞും
അടിക്കണക്കിലും അംഗുലക്കണക്കിലും
അളവുകള്‍ ഭദ്രം.
വൃക്ഷം മരമാകുന്നതും ഉരുപ്പടിയാകുന്നതും ദൈവഹിതംതന്നെ.
ഹിതവും അവിഹിതവും കര്‍ത്താവും കര്‍മവും എല്ലാം പടച്ചവന്റെ കടം

ഇനി പണി തുടങ്ങാം
വിത്തും തണലും ചെത്തി
കിളിക്കൂട്ടിലെ പാട്ടറുത്തു
നാരും വേരും നീക്കി
ബാഹ്യാവരണം പൊളിച്ചുമാറ്റി
ചിന്തേരിട്ടു മിനുക്കി

കാമുകനും ചോരക്കുഞ്ഞും അവകാശം ചോദിച്ച
മുലഞെട്ടിനു അലപം മീതേ ആദ്യത്തെ ആണി
പാലും ചോരയും കൈകോര്‍ത്ത ഗ്രന്ഥികളില്‍
ഒച്ചയും ബഹളവും നിലവിളിയും വിലാപവും ഊറാതെ നിന്നു


ശരീരമാണ് കുരിശ്
സ്വശരീരത്തില്‍ അവള്‍ ക്രൂശിതയായി
ചുവട്ടില്‍ കിടന്ന മുനയുളള കല്ലുകള്‍ ചോദിച്ചു
ആരില്‍ നീ ഉയിര്‍ത്തെഴുന്നേല്‍ക്കും?

Wednesday, March 27, 2013

പുഴ

നമ്മുടെ പുഴയില്‍ നിന്നും
പ്രണയം ഒഴുകിപ്പോയെന്നു നീ
പരിഭവിക്കുന്നേരമാണ്
ഒരു വെളളാരം കല്ലിനെ
ഓളങ്ങള്‍ ചുംബിച്ചുരുട്ടിയത്.
ഒറ്റയിലയുളള ചെടിയുടെ
വര്‍ത്തമാനം ആരോടാണെന്നു
നീ ചോദിച്ചപ്പോഴാണ്
തണ്ടിനും ഇലയ്കുമിടയിലെ
രഹസ്യം പനിനീരീലഭിഷിക്തമായത്.
ശിരോവസ്ത്രം  മൂടിയ മേഘങ്ങള്‍
സ്വപ്നം കാണുമോ ഇപ്പോഴുമെന്നു
സംശയിച്ചപ്പോഴാണ്
മാലാഖയുടെ സംഗീതമുയര്‍ന്നത്.
എവിടെയെന്നെന്നെ നീ തിരിയുമ്പോഴാണ്
കണ്ണില്ലാത്തവര്‍ ആഹ്ലാദം പങ്കിട്ടത്.
ചാണകം മെഴുകിയ  തറയില്‍
തഴപ്പായുടെ ഇഴകള്‍ പാകിയപോലെ
കെട്ടി പിടിച്ചു കിടക്കുന്ന  മഴക്കാലം
ഇനിയും തോരാതെ ..
എന്നിട്ട് പുഴ വറ്റിയെന്ന്!
പുഴ
അതു ജലമല്ല
ഒഴുക്കല്ല
കാടിനും കടലിനുമിടയിലുളള കിനാവെഴുത്തല്ല
മാനത്താംകണ്ണികളുടെ അമൃതകുടീരമല്ല
ഗന്ധര്‍വന്റെ നീരാട്ടിടമല്ല
പുഴ
അത്
എന്റെ  പ്രവാഹമായിരുന്നു
നിന്റെയും
കണ്ണുകളില്‍ വഞ്ചിപ്പാട്ടുണരുന്നതു കേള്‍ക്കുന്നില്ലേ





Sunday, March 10, 2013

ശിവകാമി


കൈലാസത്തിന്റെ കണ്ഠത്തിലെ
ആകാശനീലിമയില്‍ അവളൊരു മുത്തമിട്ടു
മുക്കാലങ്ങളുടെ ജടയഴിച്ച്
അവളതിലൊരു വനപുഷ്പം ചൂടി
തീക്ഷ്ണഗന്ധത്തിന്റെ തൃശൂലമുനകള്‍ വിയര്‍ത്തു.
താരങ്ങള്‍ വിടര്‍ന്നുകൊണ്ടേയിരുന്നു
രാത്രി പ്രണയതാണ്ഡവമാടി.
അര്‍ധനാരീശ്വരരൂപം ഉടുക്കിന്റെ താളമായി.
കണ്പീലികളടഞ്ഞു പോകുന്നതു മയക്കം കൊണ്ടല്ലെന്നു പാര്‍വതി
കൈകളയഞ്ഞു പോകുന്നതു വീണ്ടും മുറുകാനെന്നു ശിവന്‍
ശിവരാത്രി മാഹാത്മ്യം

Saturday, March 2, 2013

മാതംഗി / ആനന്ദി


നിന്റെ തണ്ണീരില്‍ ദാഹം നിറയുമ്പോള്‍
മാതംഗി,യോര്‍ക്കുന്നുവോ നിന്റെ കാലം?
ഉറവ പൊടിയാത്ത നാളുകള്‍, രാവിന്റെ -
കറവ വറ്റാത്ത തൊഴുത്തിലെ കണ്ണുകള്‍.
എങ്കിലും കിനാവിന്റെ കറ്റ തെറുത്തു
ചുമക്കുവേ ചുണ്ടിലെന്തേ ചിറകടിച്ചുയരുന്നു?
'അകലെയാകാശത്തസ്തമിക്കും സൂര്യനൊരുനാളാ
മലമ്പാതയില്‍ തെല്ലു സന്ദേഹക്കാല്‍വെച്ചു നില്കാം.
അല്ലെങ്കിലുദയകിരണത്തോടൊപ്പം വന്നു
ഈ മണ്‍കുടില്‍വാതിലില്‍ മുട്ടിവിളിക്കാം.
രാവിന്‍ ദുഖമകറ്റും വെളിച്ചം വെളിച്ചം.”

നിന്റെ കൈക്കുമ്പിളില്‍ ദാഹം നിറയുമ്പോള്‍
ആനന്ദ, ഓര്‍ക്കുന്നുവോ നിന്റെ കാലം?
നിറമിഴിജലഘടികാരം?
അമ്പിളിമാമനെക്കാട്ടിക്കൊതിപ്പീച്ചൂട്ടാനുറക്കാ
നോടിക്കളിക്കുവാന്‍, ആനകേറാമലയിലാരും
കാണാതെ പൂക്കളിറുക്കുവാന്‍
കാക്കയോ പൂച്ചയോ പൂവാലനണ്ണാറക്കണ്ണനോ
പൂവോ പൊരുളോ ശരണഗന്ധമായാരുമൊന്നുമില്ലെങ്കിലും
കൂട്ടിനുണ്ടുളളില്‍ കൂരമ്പു കുത്തുമൊരു പേര്!
ആനന്ദനിവനെന്ന സങ്കടസത്യം.
പ്രാണന്‍ പൊളളിക്കരയും ചുണ്ടിലമ്മപ്പൊരുളായേതോ
കിണര്‍വെളളം തുണിമുലഞെട്ടായൂറിനനവായ്.
ദാഹമല്ലോ ദുഖം, ദുഖമല്ലോ ദാഹമെന്നറിഞ്ഞവന്‍

നിന്റെ തണ്ണീരില്‍ ദാഹം കുളിരുമ്പോള്‍
മാതംഗി,യോര്‍ക്കുന്നുവോ നിന്റെ കാലം?
കയറില്‍ തൂങ്ങിത്തുടിച്ചുലയും പാളപോലെത്രനാളീ-
ക്കിണറിന്‍ തൊടികളെണ്ണിക്കഴിയുമെന്നോര്‍ത്തതും
കാട്ടുപൂവിന്നിതള്‍ വിടര്‍ത്തി മധുഗന്ധം മാരുതി
വാരിവിതറുംപോലെ പോകണം,
പാറണം സീമന്തരാശിയിലെന്നാശിച്ചതും...
ആശയല്ലോ ദുഖം ദുഖമെന്നറിഞ്ഞവള്‍ മാതംഗി.

നിന്റെ കൈക്കുമ്പിളില്‍ ദാഹം നിറയുമ്പോള്‍
ആനന്ദ, ഓര്‍ക്കുന്നുവോ നിന്റെ പില്കാലം?
കൈലാസശിരസിലുമയര്‍ച്ചിച്ച പൂവിലും
ഗംഗാമാറ്‍ത്തടമാറ്‍ദ്ദവച്ചൂടിലും
പുക്കിള്‍ച്ചുഴിയിലും പൂങ്കാവനത്തിന്റെ പുല്ലാങ്കുഴലിലും
പ്രജ്ഞയും പൊരുളും ജ്ഞാനമാര്‍ഗവും തേടി പാദം പഴുത്തതും
ആസക്തിയാല്‍മരമായി വളര്‍ന്ന കൊമ്പിലനാസക്തി
തലകീഴിട്ടുലകം വെല്ലും തപംചെയ്തു ബോധം മറഞ്ഞതും...
ഉണര്‍വിന്‍കാറ്റിലാലിലകളിളകുന്നൂ,
കാതിലകളിലാരോ മന്ത്രിക്കുന്നു :-
"കൈക്കുമ്പിള്‍ നീട്ടി മൊത്തിക്കുടിക്കുക
പൈതലിന്‍ ദുഖം പൈദാഹദുഖം,
പെണ്ണിന്റെ ദുഖം പെണ്ണെന്ന ദൂഖം.
മണ്ണിന്റെ മര്‍ത്ത്യന്റെ ദുഖം കുടിച്ചു ക്ഷയിച്ചു
ലോകാന്ദപൂര്‍ണിമായി വളരുക ശരണമായിത്തീരുക..”

നീരൊഴിച്ചു മനം നിറയ്ക്കുമ്പോളിടക്കു മുറിഞ്ഞതെ
ന്തെന്നറിയാന്‍ മുഖമുയര്‍ത്തുമവനിലേക്കൊഴുകുന്നൂ
നിറജലം കവിയും പോലവള്‍..
"മാതംഗി ഞാന്‍, പാഴ്വാക്കാമെങ്കിലും ചോദിക്കട്ടെ,
ഈ കിണറാണെന്‍ ലോകം.
അവിവേകമെങ്കില്‍ പൊറുക്കുക നിലാവേ..
പൊരുളഴിച്ചു തരുമോ, ഉള്‍ദാഹം ശമിപ്പിക്കുമോ?
പാതാളത്തോളം താഴ്നും നീരു ചുരത്തുമീ
കിണറും പിന്നീ കയറും പാളയും കോരിപ്പകരുമീ
ഞാനുമെന്തെന്നു ചൊല്ലൂ? സൂര്യനൊപ്പം നടന്നവന്‍
നീ ലേകസഞ്ചാരി, കുന്നുകള്‍ കണ്ടോന്‍
ഉറവയുടെ കാരുണ്യം തേടി ദാഹിച്ചവന്‍.....
പൊരുളൊഴിച്ചു തരിക നീ..

കൈക്കുമ്പിള്‍ നീട്ടുന്നൂ മാതംഗി മുന്നില്‍.
കോരിയതൊക്കെയും ചോര്‍ന്നു പോയെന്നോ?
എന്താണ് കിണര്‍? എന്താണിവള്‍?
ദാഹിയാം പുരുഷന്റെ ദാഹമോ?
കടലിന്‍ കൊതികള്‍ കുടത്തിലൊതുക്കും
പാഴ്ജന്മമോ? ആരു നീ?...
ആരു നീ?ചോദ്യം തിരിഞ്ഞു ചോദിക്കുന്നു!
കിണറിനെയറിയാത്തവന്‍
കയറായ് പിരഞ്ഞു മുറുകാത്തവന്‍
പാളയായുളളില്‍ സ്നേഹം കോരാത്തവന്‍
തുളുമ്പി കവിയാത്തവന്‍
ആനന്ദനവനെ ജ്ഞാനസ്ഫടികജല-
ക്കുമ്പിളില്‍ത്തിരയുന്നു.

മന്ദഹസിക്കുന്നൂ മാതംഗി …
പൂക്കള്‍ ചൂടും ശിരസില്‍
വാക്കു പൂക്കും വസന്തം
വാക്കു ചൂടും മനസ്സില്‍
കാടു പൂക്കും സുഗന്ധം









Wednesday, February 6, 2013


ഒരു പുസ്തകം വായിച്ചു
അവതാരികയില്‍ ത്രികാലങ്ങളുടെ രക്തപ്രവാഹത്തെക്കുറിച്ച് പറയുന്നു.
ഒന്നാമത്തെ കവിത- സങ്കടവസന്തം.
അതു വിവരണാതീതമായപ്രണയഭാവം കൊണ്ടു നിറഞ്ഞതും കാട്ടുപൂങ്കുലകളുടെ സൗരഭ്യം ചൊരിയുന്നതുമായിരുന്നു..
അടുത്തത് പൗര്‍ണമിരാവിന്റെ കടല്‍.
തീരം വിജനമാകുമ്പോള്‍ തിരകളുടെ ഞൊറിവുകളില്‍ നിലാവിന്റെ ഇളം കാറ്റ് കാണിച്ചതിനപ്പുറം ഉടലിലിളകിയ തിരകളെക്കുറിച്ച് അഗാധതയില്‍ നിന്നെടുത്ത വാക്കുകളടുക്കി വെച്ചെഴുതിയ ആ കവിത ‍‍ഞാന്‍ രണ്ടു തവണ വായിച്ചു .ചില ബിംബങ്ങള്‍ വേഗം അയഞ്ഞു തന്നില്ല. അവളെ വായിച്ചെടുക്കാന്‍ പ്രയാസപ്പെടുമെന്നു കവിതയിലെഴുതിയതിനു സമാനമായ സുഖാവസ്ഥയായിരുന്നു അത്.
മാതംഗി കിണര്‍ക്കരയിലുണ്ടിപ്പോഴും എന്ന കവിത മൂന്നാമതല്ല ഒന്നാമതു കൊടുക്കേണ്ടതു തന്നെ.
ആശാന്റെ കഥാപാത്രങ്ങളെല്ലാം കിണര്‍ക്കരയിലെത്തി പ്രണയാനുഭവം പങ്കിടുകയാണ്. ഏതു പ്രണയമാണുത്തുംഗം? മഹാസമുദ്രങ്ങള്‍ തടവിലിട്ട പ്രണയദ്വീപിലെ അശോകവനിയില്‍ നിത്യം വന്നു കണ്‍നിറഞ്ഞുകണ്ടൊന്നുമേ അവശ്യപ്പെടാതെ ഒരു താമരപ്പൂവു നിവേദിച്ചു മടങ്ങുന്ന മഹാമൗനമായിരുന്നു ആദ്യത്തെ എട്ടു വരികളില്‍ മയില്‍പ്പേട പോലെ വിരിഞ്ഞാടിയത്. ശരണമന്ത്രങ്ങള്‍ ദാഹം ശമിപ്പിക്കാത്ത താപസയൗവ്വനത്തിന്റെഹൃദയത്തിന്‍ ഉള്‍ക്കനലുകളില്‍ പ്രണയക്കുളിര്‍തണ്ണീരായി തുളുമ്പിയവളെ മൊത്തിക്കുടിക്കുന്ന ഓര്‍മകളുടെ ഉറവകള്‍ വറ്റാത്ത കിണര്‍..വളരെ തീവ്രമായ, പൊന്നു കാച്ചിയ സ്നേഹം വ്യക്തമാക്കാന്‍ ഭാഷയപൂര്‍ണമാകുന്നില്ലിവിടെ.
ഇത്തരം ഒരു പുസ്തകം ജീവിതത്തില്‍ ഇതേ വരെ വായിച്ചിട്ടില്ലാത്തതു കൊണ്ടാകും എനിക്കത്യന്തം സംതൃപ്തി തോന്നുകയും ഒരു കവിത പുസ്തകത്തിന്റെ അവസാന പേജില്‍ എനിക്കായി ഒഴിച്ചിട്ടതെന്നു കരുതാവുന്നിടത്ത് എഴുതിച്ചേര്‍ക്കുകയും ചെയ്തു.അത്ഭുതമെന്നു പറയട്ടെ അതു പൂര്‍ത്തിയായപ്പോള്‍ ഓരോ വരിയും പറന്നുയര്‍ന്ന് മറ്റു കവിതകളുടെ ചില്ലകളുടെയിടയിലെവിടെയൊക്കെയോ ചേക്കേറി. പലതവണ ശ്രമിച്ചിട്ടും അവയെ വേര്‍തിരിച്ചെടുക്കാനായില്ല. രക്തത്തില്‍ നിന്നും പ്രണയത്തിന്റെചുവപ്പ് വേര്‍തിരിക്കുന്ന പോലെ ക്ലേശകരവും അസാധ്യവുമായിരുന്നു ആ യത്നം.
ഈ പുസ്കകത്തിന്റെ മാര്‍ബിള്‍ നിറസ്പര്‍ശമുളള പുറംചട്ട ഞാന്‍ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്
അതില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു
ഒരു വായനക്കാരനു വേണ്ടി മാത്രം രചിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കാവ്യസമാഹാരം!



Thursday, January 3, 2013

നഗ്നതയാല്‍ അനുഗ്രഹിക്കപ്പെട്ടവളേ..

"അനുഗ്രഹിക്കപ്പെട്ടോളേ ,
എന്തു നീ തേടുന്നു?"
പകലിന്റെ പാളിയും
ഇരുളിന്റെ പാളിയും
മാറു ഞെരുങ്ങുമ്പോല്‍
ചേര്‍ത്തുകൊളുത്തിട്ട-
കത്തു നീ കത്തുമ്പോള്‍,
അന്തിവെളിച്ചം വാലാട്ടി 
വലം വെച്ചു നാളേറെ മുട്ടീം തട്ടീം
പൂച്ചകരഞ്ഞിട്ടും കൊതികൂമന്‍ മൂളീട്ടും
നാവിന്റെ തുമ്പിലഴകു വിരിഞ്ഞതു
കാതോരം ചുണ്ടോരം
പാറി നടന്നിട്ടും
നാടാകെ രാത്തോണി തുഴഞ്ഞു വന്നിട്ടും
താലത്തില്‍ താരകം നിലാപ്പട്ടു നീട്ടീട്ടും
പാതിരാപ്പൂന്തെന്നല്‍ മണിയറയൊരുക്കീട്ടും
പുറങ്കൈയാലേ പുരികച്ചുളിവാലേ
തകതിക കട്ടായം കരളുറപ്പാലേ
പരിചപിടിച്ചോളേ കന്നിപ്പെണ്ണേ
പാടത്തെ പാട്ടിന്റെ പച്ചക്കതിരായി
നിറഞ്ഞുവിളഞ്ഞവള്‍ നീയല്ലോ  പെണ്ണേ...


"അനുഗ്രഹിക്കപ്പെട്ടവളേ
നീയെന്തിനു  തടവറ തേടുന്നു  ?"

തീരത്തിരകള് മുടി കോതിക്കെട്ടീട്ടും
കടലോരം പൂക്കള്‍ തിരുമുടീല്‍ തിരുകീട്ടും
ഒതുങ്ങാതെ വഴങ്ങാതെ മുടിയിഴവിടര്‍ന്നാടി
ചുരുള്‍കാറ്റിലിളകിത്തുളളിത്തൂവിമറിയുന്നേ
കാടുലയും മാനത്താകെ കാര്‍കൂന്തല്‍  പെണ്ണേ..
.
"നഗ്നതയാല്‍ അനുഗ്രഹിക്കപ്പെട്ടവളേ
നീയെന്തിനു  തടവറ തേടുന്നു  ?"


കുടം പൊട്ടിത്തൂവെളളം തുടുതുടെ ചാറി
ഇടവപ്പാതിപ്പുരത്താളം മുറുകിത്തുടങ്ങി
മുട്ടോളം മൂവന്തിവെളളം പൊങ്ങി
അരയോളം രാപ്പാതിവെളളം പൊങ്ങി
ഏഴരവെളുപ്പിനു  മുലയോളം  പൊങ്ങി
മൂക്കോളം മലവെളളം മധുവെള്ളം പൊങ്ങി
നിറനനവിലും നിന്നുടല്‍ കത്തിക്കയറുന്നു
അകനിറവിലും പെണ്ണുടല്‍ കത്തിക്കയറുന്നു
ഉണര്‍വിന്റെ പൊരുളായി തേന്‍മാരി  പെണ്ണേ..

ഒരു തുളളി ഉടലില് ചിതറിമറിയുന്നു

മറുതുളളി ഉടലില് മടിയോടെ ചരിയുന്നു
ചെറുതുളളി ഉടലില്‍ വടിവായലിയുന്നു
നറുതുളളി ഉടലിന്റെയുളളം തടയുന്നു
ഉടലിന്റെ പൊരുളിലും
പൊരുളിന്റെയുടലിലും
തൂമണിത്തുളളികള്‍ 
തക തക തക തക..


"നഗ്നതയാല്‍ അനുഗ്രഹിക്കപ്പെട്ടവളേ
നീയെന്തിനു വസ്ത്രങ്ങളുടെ  തടവറ തേടുന്നു? "