Thursday, June 12, 2014

കരുതല്‍


ഒരു യാത്രയുമവസാനമല്ലാരംഭമെന്നറിയുമോ
നീ സീതേ,
നീ മുഖമല്പമുയര്‍ത്തൂ,
മേലേയ്ക്കു മേലേക്കു നോക്കൂ.
അതാ, അവിടെയാ
കാര്‍മുടി വകഞ്ഞൊതുക്കും തുടുത്തകവിളില്‍
അല്പനേരത്തേക്കെങ്കിലും അസ്തമിക്കാ നിലാച്ചുബനചന്ദനം!
ചുണ്ടുകളങ്ങനെയല്ലാതെയാവുതെങ്ങനെ?
ലോകത്തിലെയെല്ലാ കോരിത്തരിപ്പിക്കും വര്‍ത്തമാനങ്ങളേയും
അതിശയിപ്പിക്കും മുദ്രയവയ്ക്കു മാത്രം.
അതിനാല്‍ സീതേ,
ത്രസിപ്പിക്കുന്ന ഹൃദയസന്നിവേശത്താല്‍
നിന്റെ ചുണ്ടും കവിള്‍ത്തടങ്ങളും
രക്തം പൊടിയുന്ന നോവാസ്വദിക്കട്ടെ-
യീ രാവിന്നിണക്കമായ് രാ,വണക്കമായ്.

സീതേ,
താഴേക്കു നോക്കൂ,
അതെ വലതു വശത്തേക്ക്.
നീലിമ മേല്‍വിരിപ്പിട്ട പട്ടുതുണിയുടെ അടിയിലാളുണ്ടോ?
ഇളക്കം രാവേറെയായിട്ടും നിലയ്ക്കുന്നില്ലല്ലോ!
സപ്തസാഗരരാഗങ്ങളാല്‍ പുളകിതയാവുക നീയും.

നറുഗന്ധമനമോഹനപുഷ്പകവിമാനം
നിന്‍ ഹൃദയമുനമ്പു തേടുന്നു
നേര്‍ത്ത തുഷാരത്തൂവെണ്മത്തണുപ്പൊട്ടിക്കിടക്കും
കഴുത്തിലെ സൂര്യോദയത്താലി പോലെ
സമുദ്രത്തില്‍ ഒറ്റപ്പെട്ടു തിളങ്ങും പ്രണയത്തുരുത്തതാ.ലങ്ക.
ഇടനെഞ്ചിലെ കറുത്ത ചരടില്‍
സീതേ
നിനക്കായി രാവണല്‍ കരുതിയ താലി
പാഴാവില്ലെന്നറിയുക
ഭൂമി പിളര്‍ന്നു മറഞ്ഞു പോയാലും
നാടു കൈയൊഴിഞ്ഞകന്നു പോയാലും
ശിരസുകള്‍ അറ്റുപോയാലും 
കണ്ണിയകലാതെ
കാത്തുകൊള്‍കെന്നു
നിലാവും കടലുമേറ്റുപാടുന്നു.