Tuesday, May 26, 2015

മറന്നിട്ടില്ല


കണ്ണെത്താദൂരത്തിരുന്നു തലോടിയ വിരലുകളെ
കാതില്‍ പറയാന്‍ കൊതിച്ച രഹസ്യങ്ങളെ
ആള്‍ക്കൂട്ടത്തിലൊറ്റപ്പെട്ട പോയ കണ്‍തിളക്കത്തെ
കൊടുങ്കാറ്റിലുലഞ്ഞിടറിയ കടുംപ്രണയനിമിഷങ്ങളെ

കടല്‍ പുഴയോട് ചോദിച്ചറിഞ്ഞ വിശേഷങ്ങളില്‍
വെളുത്ത പരലുകളായി നമ്മുടെ ആഗ്രഹങ്ങള്‍
അലിയാന്‍ കിടപ്പുണ്ടാകാം.
ശംഖുകളുടെ രഹസ്യഅറകളില്‍ അവ കൈകോര്‍ത്ത്
ലയിച്ചു കിടക്കട്ടെ.

നാമൊരിക്കലും പരസ്പരം കണ്ടമുട്ടാത്തവരാണെന്ന്
എല്ലായ്പോഴും പറഞ്ഞ് നീ എന്റെ നെററിയിലുമ്മ വെച്ച്
ഇനി കാണില്ലെന്നു യാത്ര പറഞ്ഞതെത്രതവണ?
എന്നിട്ടും നിന്റെ പരിഭവങ്ങളുടെ മടിത്തട്ടില്‍ തണലു വീശുന്നല്ലോ.

ആരാണാദ്യം മറക്കുക എന്ന് ചോദിച്ചുചോദിച്ചു നീ
കലഹിക്കുന്നതെന്തിന്?
ആരാണാദ്യം മായ്കുക എന്നു ചോദിച്ചു കരയുന്നതെന്തിന്?
മരണവാര്‍ഷികത്തിലും നിന്റെ പുഷ്പങ്ങള്‍ക്കായി ഞാന്‍
കാത്തിരിക്കില്ലേ?