Monday, December 1, 2014

നിര്‍വചനം


തിരുവോണത്തില്‍ നിന്ന് ക്രിസ്തുമസിലേക്ക്
മൗനത്തിന്റെ രേഖ നീണ്ടു,
നാഥുലാചുരവളവിടിഞ്ഞ് ഇലക്ട്രിക്പോസ്റ്റ്
ഗര്‍ത്തത്തിലേക്കൂര്‍ന്ന പോലെ
മുള്‍ക്കിരീടത്തില്‍ നിന്നും പാതാളത്തിലേക്ക് വലിഞ്ഞ്.
തുലാവര്‍ഷത്തിന്റെ നനവ് പടര്‍ന്ന് അതില്‍
നീറ്റല്‍ ഇററുവീണുകൊണ്ടേയിരിക്കുന്നു

രക്തധമനികള്‍ മുറിച്ചൊട്ടിച്ച അക്കങ്ങള്‍
വാരാന്ത്യകോളത്തില്‍ കവിഞ്ഞൊലിച്ചു.
കറുത്തബാഡ്ജ് കുത്തിയ ശിഷ്ടദിനങ്ങള്‍
മഞ്ഞുവീണ സെമിത്തേരിയിലെ പുല്‍നാമ്പുകള്‍ പോലെ
വിറങ്ങലിച്ചു നിന്നും വിലാപം ചൊല്ലിക്കൊണ്ടേയിരിക്കുന്നു

മൗനം, അതെന്താണെന്ന് എനിക്ക് വിശദീകരിക്കാനാകില്ല
കടല്‍ പിന്‍വാങ്ങിയ ആഴം പോലെയാണത്.
(തിരയില്‍ ഉപേക്ഷിച്ചതെല്ലാം അവിടെ തിരയരുത്.)

മൗനം 
മഹസര്‍ എഴുതുന്നതിനു മുമ്പുളള ഇടവേള?
അല്ലെങ്കില്‍ സിനിമാശാലയിലെ ഒഴിഞ്ഞ കസേര?
പളളിമണിയുടെ നാവെഴുത്തിനോട് കല്ലറകളുടെ പ്രതികരണം?
നമ്മള്‍ എന്ന ബഹുവചനത്തില്‍ നിന്നും വര്‍ണങ്ങള്‍ പാറിപ്പോകുന്നത്?
കലാപഭൂമിയില്‍ ഉന്നം തെറ്റി ചോരപൊട്ടിയ സൗഹൃദം?
അല്ല ഇതൊന്നുമല്ല മൗനം
എഴുതാനാഗ്രഹിച്ചു മനസു തടഞ്ഞ
അടുത്ത ഒറ്റ വരിയിലുളളതാണത്..
....................................................




Sunday, November 2, 2014

അമ്മത്തെങ്ങ്


തലതെല്ലും കുനിക്കാതെ
താങ്ങൊട്ടും തേടാതെ
എന്റെ ആകാശത്തെ തൊടുന്ന ഒരു പെണ്‍തെങ്ങ്
പറമ്പിലുണ്ട്
വീടിന്റെ വടക്ക്.

ചിന്തയിലേക്ക്  ഓലവീശി നില്‍പ്പാണ്.
നെടുനിശ്വാസത്തിന്റെ ഒറ്റത്തടി.
ഈ തെങ്ങെനിക്കെന്തുതന്നു?
ഓലപ്പന്തും പീപ്പിയും ഓടിക്കളിച്ച മേച്ചില്‍ക്കാലങ്ങള്‍,
കുരുത്തോലക്കിളിയും ഓലപ്പാമ്പും കൂട്ടുകൂടിവിരിയിച്ച വിസ്മയകഥകള്‍
മച്ചിങ്ങവണ്ടിയിലേറ്റി വലിച്ച ജീവിതഭാരങ്ങള്‍,
നാക്കിന്‍ശുചികൂട്ടുമീര്‍ക്കില്‍ പാളിയനുഗ്രഹിച്ച
അഴുക്കുപുരളാത്ത വാക്കുകള്‍ ,
സന്ധ്യാനാമംചൊല്ലി നിമിഷങ്ങള്‍ക്കകം
ദൈവങ്ങളെ പേടിപ്പിച്ചോടിച്ച് പടിക്കലെത്തുമരൂപഭയങ്ങളെ
വീശിപ്പായിക്കും ഓലച്ചൂട്ടിന്‍ തങ്കക്കതിരുകള്‍.

ഇനിയുമുണ്ട് ബാലപാഠങ്ങള്‍.
കിണര്‍ത്തണുപ്പു ചോരാതെ കോരും
പാളത്തൊട്ടിയുടെയരികുകള്‍ മടക്കിക്കോര്‍ക്കാന്‍
തെറ്റും തെറിയും നാറും പല്ലിടകുത്താന്‍
പൂക്കളുടെ നിറവും മണവും
പറങ്കിമാങ്ങകളും കറയും ചമര്‍പ്പും
കാട്ടു ചെടികളുടെ മുത്തുപവിഴങ്ങളും കൊരുക്കാന്‍
വറ്റും വറുതിയും കോരും പ്ലാവിലകുമ്പിളു കോര്‍ക്കാന്‍ 
പിന്നെ,കുത്തി നോവിക്കാനും പഠിപ്പിച്ച ഈര്‍ക്കില്‍മൂര്‍ച്ചകള്‍.
ചിരട്ടയില്‍ ചുട്ട മണ്ണപ്പം നിവേദിച്ചിട്ടും ദേവകള്‍ കോപിച്ചത്
മുക്കണ്ണുപൊട്ടി ഗംഗ ചോര്‍ന്നൊലിച്ചു അടുപ്പു കെട്ടത്.

അമ്മയാണാദ്യം പറഞ്ഞു തന്നത്
ചകിരി പിരിച്ചാണ് കയറുണ്ടാക്കുന്നതെന്ന്.
കഴുത്തില്‍ കുരുങ്ങി പശുക്കിടാവ് പിടഞ്ഞുതുറിച്ചപ്പോള്‍
മാത്രമേ അതിന്റെ അര്‍ഥം കണ്ടുളളൂ
ശ്വാസം മുട്ടിയതെനിക്കാണന്ന്.
പിന്നെ കയറുകട്ടിലില്‍ പുതപ്പിച്ചു കിടത്തിയ
അമ്മയുടെ കഴുത്തില്‍ അതേ ഓര്‍മയുടെ പാടുകള്‍ .
ശ്വാസം മുട്ടിയതെനിക്കാണെന്നും.

പ്രണയത്തിന്റെ ഇളനീരും സൗഹൃദത്തിന്റെ മധുരക്കള്ളും
എനിക്കാരും തന്നില്ല.
കെട്ടിക്കിടക്കുന്ന വെളളത്തിലെ
അഴുകിയ തൊണ്ടുപോലെ യൗവ്വനം.

എണ്ണ വറ്റിയകണ്ണുകള്‍ ദീപസ്മരണകളോര്‍ത്തെടുക്കുന്ന പോലെ
പാളയില്‍ കിടത്തിക്കുളിപ്പിച്ച നൈര്‍മല്യഭാവങ്ങള്‍
ഓടയില്‍ കിടന്നരിക്കുന്ന പോലെ
നോവുകളുടെ ആരുകള്‍ .
വലതുകാല്‍ വെച്ച് നിറദീപം പിടിച്ചാരും
കയറാത്ത ഈ കൂര ഇനി ആര്‍ക്കു വേണം?
അമ്മയുടെ കുഴിമാടത്തിനു മുകളില്‍ ഞാന്‍ നട്ട ഈ തെങ്ങിനെ
പച്ചമണ്ണിന്റെ ഹാജര്‍ബുക്കില്‍ നിന്നും വെട്ടിയേക്കൂ..





Saturday, October 18, 2014

നാവറുക്കപ്പെട്ട വീട്




ആരുമില്ലേ ഇവിടെ ?
കതകു തുറന്നകത്തു കയറി
കണ്ണിലേക്കുന്നം വെക്കുന്ന
ഇരുട്ടു കുലച്ച സൂചികള്‍.
കാഴ്ച കത്തിത്തീര്‍ന്ന വീട്.

എന്തോ തടഞ്ഞോ?
ശവപ്പെട്ടിയിലെ തണുത്ത കിടത്തം പോലെ
ശാന്തം രണ്ടുപേര്‍,
അഗ്നിപര്‍വതത്തിന്റെ നിദ്ര.
ഒരു മുറിയില്‍ രണ്ടു കട്ടിലുകള്‍
ഇടയിലെ പര്‍വതം
ലോഹദ്രവത്തില്‍ മുങ്ങിക്കരിഞ്ഞ
വീടാണിത്.

അടുക്കളയില്‍ കത്തുന്നുണ്ട്
കല്ലും തെറിയും
പാറ്റാതെയും പെറുക്കാതെയും
അരിയ്കാതെയയും കഴുകാതെയും
അടുപ്പത്തിട്ട അത്താഴം.
ഇലയിട്ടത് ഉണ്ണാനല്ല
കിടത്താനാണ്.
കിടപ്പറയില്‍ കുഴിവെട്ടിയ വീടാണിത്.

അക്ഷമയുടെ ശബ്ദം പടികടന്നെത്തി നോക്കുന്നു
പുറത്ത് കാറ് കാത്തു കിടക്കുന്നു
തീമഴ അകത്തും.
മേല്‍ക്കൂര ചോര്‍ന്നവതരിച്ച്
തലയിണ ചവിട്ടിനനച്ച്
പ്രളയക്കോലം തുളളുന്നു
നാവറുക്കപ്പെട്ട വീടാണിത്.
വാക്കുകളുടെ റീത്ത് വെക്കേണ്ട




Saturday, October 11, 2014

പിന്നെന്തിനീ കണ്ണുകള്‍?


നാദവാതായനങ്ങള്‍ പൂട്ടി കണ്ണടച്ചിരിക്കുകയല്പനേരം
താനേ തെളിയുമിരുള്‍ക്കൊട്ടാരപ്പടികള്‍ കയറുക
മൗനസിംഹാസനം ,ദുസ്വപ്നത്തിന്‍ കീരീടഭാരം
ദുഖം വെഞ്ചാമരം വീശും നിശൂന്യരാജാങ്കണം
കരിന്തേള്‍ത്തേരിന്‍ മുള്‍പ്പാതകള്‍, വിഷധ്വജങ്ങള്‍
കുളമ്പുപഴുത്ത കൊടുങ്കാറ്റിന്‍ തിരകള്‍ ....!
അടയ്ക്കുവാനല്ലെങ്കില്‍ പിന്നെന്തിനീ കണ്ണുകള്‍?

അടരാന്‍തുടിക്കും കണ്ണുകള്‍, മീതേ കൂമ്പുമിതളുകള്‍,
കല്‍ക്കരിക്കറുപ്പിന്റെ സന്താപഖനിയിറങ്ങുക മെല്ലെ.
എക്സ്റേ ചിത്രമായി തെളിയും പടവുകളില്‍
പരേതാത്മാവിന്‍ കാല്പാടുകളൊട്ടിയ അസ്ഥിഖണ്ഡങ്ങള്‍,
അടിയിലെ പടിയില്‍
ശിരസുമൂടി
മുഖം താഴ്തി
മനം വാടി
കുന്തിച്ചിരിക്കുന്നല്ലോ പരിചിതരൂപം!
പായല്‍ പിടിച്ചോരമ്മമണം.
കവിളിലും മൂര്‍ദ്ധാവിലും ചൂടുനോക്കുന്ന വാത്സല്യം
കദനത്തിന്‍ കരിമഷി വിരല്‍ത്തുമ്പിലൊപ്പി
യുള്‍ക്കണ്ണെഴുതുക , മിഴികള്‍ മെല്ലെപ്പൂട്ടി
താക്കോലകത്തേക്കെറിയുക.
പൂട്ടുവാനല്ലെങ്കിലെന്തിനീ വീടുകള്‍?

അന്യോന്യമെരിയുമുമ്പേ
നയനങ്ങളൂതിക്കെടുത്തുക
അനുരാഗവൃഷ്ടിയുടെ ഉദ്യാനത്തില്‍
വരള്‍ച്ചയുടെ താണ്ഡവം പൂക്കുന്നു
പൂക്കളില്‍ ചെതുമ്പലുമുപ്പും
പുളിച്ചവാടയും.
അയവെട്ടിവേവും
പാദം മുറിഞ്ഞയിടവഴികളേ ,
മരിക്കാസ്മരണകളേ,
നേത്രദംശനങ്ങളേ,
അടയുവാനല്ലയെങ്കില്‍
പിടയുവാനല്ലയെങ്കില്‍
പിന്നെന്തിനീ കണ്ണുകള്‍?


Tuesday, October 7, 2014

ഡയറിയിലെ നഷ്ടദിനം


1
പുളളിക്കുയിലിന്റെ പാട്ട് നിറം മാറി
വിഭ്രാന്തിയുടെ വേലിപ്പൂക്കളില്‍ വിരിഞ്ഞു.
കൊടുംവളവിലെ അഗാധഗര്‍ത്തത്തിലേക്ക്
വേരൊടെ പിഴുതുവീണ വീട്.
ചിറകുകള്‍ മുറിഞ്ഞ ആകാശം
അകത്തു നിന്നും ചിതറി.
സൂര്യന്‍ ഉടഞ്ഞ കണ്ണാടിയില്‍ മുഖം നോക്കി
വെളിച്ചത്തിന്റെ കുഞ്ഞുവിരലുകളില്‍ ചോര .

2
ഇന്ന് മുറ്റത്ത് വിടര്‍ന്ന പത്രം
ആരോ മുഖദലം മാറ്റി
ചരമത്താളിലാണ് കണി വെച്ചത്.
മരിച്ച കുഞ്ഞിന്റെ
പാസ് പോര്‍ട്ട് സൈസ് ചിരി
പ്രത്യഭിവാദനം കാത്തു.

3
ഇരുള് ഓരിയിടുന്നു
പകല്‍ ഏതു മാളത്തിലാണിത്തരം ശബ്ദങ്ങള്‍?
വെളിച്ചത്തെ ഭയന്ന ഗുഹകളാണാദ്യ വാസസ്ഥലം
പിന്നെ കെട്ടിയുയര്‍ത്തി കര്‍ട്ടനിട്ട ജിവിതവും ഇരുണ്ടുപോയി
പകല്‍വെട്ടത്തിലാണ് ഇരുട്ട് മുട്ടയിട്ടത്.
നഗരം ഓരിയിടുന്നു.

4.
ഞാന്‍ കെട്ടാല്‍ നീയും കെട്ടു പോകും
ഞാന്‍ കത്തിയാല്‍ നീ കരിഞ്ഞും പോകും

5
മിഴിത്തുള്ളി പെയ്തില്ല
കെട്ടിനിന്ന് കെട്ടിനിന്ന്
അകത്ത്
ആവിയെഞ്ചിന്‍ പായുന്നു

7
എന്റെ ശവമെടുക്കുമ്പോള്‍
തേങ്ങലുകള്‍ പൂക്കളാകും
ചുവപ്പു പൂക്കള്‍
സന്ധ്യയുടെ അന്ത്യാജ്ഞലി

8
കണക്കില്‍ എന്നും മണ്ടനായിരുന്നു.
ഒരു ദിവസം നഷ്ടപ്പെട്ടിട്ടുണ്ട്
അതെന്റെ പിറവിദിനം തന്നെ

 

Thursday, October 2, 2014

ജീവിതമെത്രമാത്രം ചെറുതാണ്.!



അന്നത്തെ പകല്‍ മഞ്ഞസാരിയിലായിരുന്നു
ആദ്യം കണ്ണുകള്‍  ശിരസില്‍ ദീപം തൊട്ടുഴിഞ്ഞു
പിന്നെ കറുപ്പുചേല ചുറ്റിയ ആകാശമായി
നെറ്റി ചേര്‍ത്തമര്‍ത്തി നിശ്വാസം വിരലുകളോടിച്ചു
കണ്‍തടത്തിലെ കാഴ്ചകള്‍ പകര്‍ന്ന് കടലോരത്ത് ഒപ്പം ഒട്ടി
കവിള്‍ത്തടത്തിലെ തണുപ്പെടുത്ത് താഴ്വാരം ഉദ്യാനം പണിതു
മൂക്കിന്‍തുമ്പിലെനക്ഷത്രത്തുളളി ജാതകരഹസ്യമായി
ചുരം കയറിയ കോടമഞ്ഞിന്റെ കൈനീട്ടം വിരഞ്ഞു ചിത്രശലഭമായി.
തളിരിലവളളി കഴുത്തില്‍ വലം വെച്ച് ഇളം നാമ്പ് നീട്ടി
മുടിയിഴകളില്‍ ഗന്ധമല്ലികയായി.


വാത്സല്യത്തിന്റെ പൊന്നലുക്കിട്ട വെയില്‍  പച്ചപ്പുല്ലുകളുടെ
സ്മരണകളില്‍ഓളം തല്ലുമ്പോള്‍
ചെവിചേര്‍ത്ത് വെച്ച് കണ്ണടച്ച് ധ്യാനിച്ചാല്‍ മതി
ഉദരത്തിന്റെ ഉളളില്‍ ഇളം സ്വരങ്ങളുടെ  കുഞ്ഞുവിരലു നീട്ടും

മതി ,സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ക്കരികെ 
നാം പരസ്പരം തടയുക.
നമ്മുടെ ചെറുജിവിതത്തിലേക്ക് സ്വര്‍ഗത്തെ കവര്‍ന്നെടുത്താല്‍
അസൂയയുടെ വാമനാവതാരം ഭിക്ഷചോദിച്ചെത്താം
എന്റെ ശിരസ്  
നിന്റെ പാദത്താല്‍ താഴ്തപ്പെടാനൊരു
വരം ചോദിച്ചേക്കാം

 

Monday, September 8, 2014

യാത്രാബാക്കി.

ബസിനകം മറ്റൊരു ലോകമാണ്
കയറും വരെ കയറിക്കിട്ടിയാല്‍ മതി
അകത്തെത്തിയാലോ ഒന്നു വേഗമിറങ്ങിക്കിട്ടിയാല്‍ മതി.
പിന്നാലെ വെടിയുണ്ട വരുന്നെന്ന ആധി
വേഗതയ്ക്കു ഭ്രാന്തിന്റെ ഇന്ധനമൊഴിക്കും.
പശുക്കുട്ടിയെ തെറിപ്പിക്കുമ്പോഴും പാല്‍പ്പത കണ്ണില്‍ പെടില്ല.
വകതിരിവില്ലാതെ പായുന്ന ടയറുളള മനസ്

സത്യത്തില്‍ ആരെയോ ഭയക്കുന്നുണ്ട്

അകത്താണോ ശത്രു
പെട്ടെന്ന്  വാതിലുകളെക്കുറിച്ചുളള ചിന്ത വാതില്‍ തുറന്നു
ഈയിടെ ഇങ്ങനെയാണ് 
പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് മനസു നിറയെ.
എന്റെ ശരീരത്തിനെത്ര വാതിലുകളുണ്ട്?
എനിക്കെത്ര വാതിലുകള്‍?  ഹ..ഹ,
ഈ ബസിന് എത്ര വാതിലുകളുണ്ട്?
രണ്ട്..മൂന്ന്
മനസ്സില്‍ തൊട്ടെണ്ണി..
ആണിനു പിന്നില്‍,
പെണ്ണിനു മുന്നില്‍ !?
തീര്‍ന്നില്ല
ആദ്യം രക്ഷപെട്ടോടാന്‍ ഓടിക്കുന്നോനൊരു കിളിവാതില്‍

അടിയന്തിരം പരലോക വാതില്‍ പിന്നിലും.
അപ്പോള്‍ നാലു വാതിലുകള്
നാല്...?
മോക്ഷത്തിനും ധര്‍മത്തിനുമിടയില്‍ കൂടിയാണ് പാച്ചില്‍..
നിനക്കെന്തു പറ്റീ?
ഈ വട്ടു പിടിച്ച അലോചന!


കാക്കി നിറം കാണുമ്പോള്‍ മനം പുരട്ടുന്നു.
ഛര്ദ്ദിയുടെ നിറം.
കണ്ടക്ടര്‍ക്കും പോലീസിനും ഒരേ നിറം
മോര്‌ച്ചറിയിലെ അറ്റന്‍ഡര്‍ക്കും ശവത്തിനും ഒരേ നിറം തന്നെ.
വവ്വാലിനും വക്കീലിനും ഒരേ നിറം...
കണ്ടോ ആവശ്യമില്ലാത്ത ചിന്തകളാണ് ..
എത്തേണ്ട സ്ഥലം കഴിഞ്ഞോ?
വണ്ടി വഴിതെറ്റിയാണോ ഓടുന്നത്.?
'അടുത്ത സ്റ്റോപ്പേതാ?'

തുറിച്ചു നോട്ടവും ഇളകിയിരുത്തവും മറുപടി
യാത്രാശീലങ്ങളുടെ പാഠശാലയേതാ?

നാലുമണി മുഴങ്ങുമ്പോള്‍ കുട്ടികള്‍
സ്കൂളില്‍ നിന്നും പൊട്ടിയൊഴുകുമ്പോലെ
സഹയാത്രികരെല്ലാം ഒന്നിച്ചിറങ്ങിയോടിപ്പോകുമോ?
ഓരോ സ്റ്റോപ്പിലെത്തുമ്പോഴും ചങ്കിടിക്കുന്നു.
ഒറ്റയാത്രിക .
അതാ അവിടെ,യെന്നാരോ മുരണ്ടുണര്‍ന്നു ചൂണ്ടി ആക്രോശിക്കുന്നോ?
പച്ചക്കറി കിറ്റുകള്‍ ഇറച്ചിപ്പൊതികള്‍ തിരഞ്ഞ്
ഡബിള്‍ ബെല്ലടിച്ച്  കുതിക്കുമോ?

കരിമുകില്‍ വന്ന് ഷട്ടറുകള്‍ വീഴ്ത്തുമോ?
സൂചി രാപ്പന്ത്രണ്ടിലേക്ക് ഗീയറുമാറ്റുമോ?
സത്യത്തില്‍ ആരെയോ ഭയക്കുന്നുണ്ട്
അകത്താണോ ശത്രു

ബാക്കി കിട്ടാനുണ്ട്
ഏകയാത്രിക  ബാക്കി ചോദിക്കുന്നതെങ്ങനെ?
ആ സഞ്ചിയില്‍  ദുരാഗ്രഹത്തിന്റെ ചില്ലറപരതി
രോമം എഴുന്നു നില്‍ക്കുന്ന ബലിഷ്ഠകരങ്ങള്‍ മുഖത്തിനു നേരേ..
ചിന്തിക്കാനാ‍വുന്നില്ല.
വണ്ടി എന്തിനോ അല്പം വേഗത അമര്‍ത്തിയപ്പോള്‍
ബാക്കി വാങ്ങാതെ ചാടിയിറങ്ങി.
ഇപ്പോഴിങ്ങനെയാണ് ഓരോ യാത്രയും.
(ഇനി എന്റെ സ്റ്റോപ്പിലേക്ക് എങ്ങനെ പോകും?)

Sunday, July 27, 2014

ബലി

...........
കൈ കൊട്ടി വിളിച്ചിട്ടും
മമ്മീം ഡാഡീം മരക്കൊമ്പിലിരുന്നതേയുളളൂ
പൂജാരിച്ചത് ആംഗലേയത്തിലല്ലത്രേ!
തന്ത്രി മലയാളത്തിനു ബലിയിട്ടു
കിളിപ്പാട്ട് ചിറകടിച്ചിറങ്ങി
നാരായമുനക്കൊക്കില്‍
വെന്തചോറ് നൊന്തുചിതറി
അന്ന് നിലാവ്

ഇന്ന് അമാവാസി.

Thursday, June 12, 2014

കരുതല്‍


ഒരു യാത്രയുമവസാനമല്ലാരംഭമെന്നറിയുമോ
നീ സീതേ,
നീ മുഖമല്പമുയര്‍ത്തൂ,
മേലേയ്ക്കു മേലേക്കു നോക്കൂ.
അതാ, അവിടെയാ
കാര്‍മുടി വകഞ്ഞൊതുക്കും തുടുത്തകവിളില്‍
അല്പനേരത്തേക്കെങ്കിലും അസ്തമിക്കാ നിലാച്ചുബനചന്ദനം!
ചുണ്ടുകളങ്ങനെയല്ലാതെയാവുതെങ്ങനെ?
ലോകത്തിലെയെല്ലാ കോരിത്തരിപ്പിക്കും വര്‍ത്തമാനങ്ങളേയും
അതിശയിപ്പിക്കും മുദ്രയവയ്ക്കു മാത്രം.
അതിനാല്‍ സീതേ,
ത്രസിപ്പിക്കുന്ന ഹൃദയസന്നിവേശത്താല്‍
നിന്റെ ചുണ്ടും കവിള്‍ത്തടങ്ങളും
രക്തം പൊടിയുന്ന നോവാസ്വദിക്കട്ടെ-
യീ രാവിന്നിണക്കമായ് രാ,വണക്കമായ്.

സീതേ,
താഴേക്കു നോക്കൂ,
അതെ വലതു വശത്തേക്ക്.
നീലിമ മേല്‍വിരിപ്പിട്ട പട്ടുതുണിയുടെ അടിയിലാളുണ്ടോ?
ഇളക്കം രാവേറെയായിട്ടും നിലയ്ക്കുന്നില്ലല്ലോ!
സപ്തസാഗരരാഗങ്ങളാല്‍ പുളകിതയാവുക നീയും.

നറുഗന്ധമനമോഹനപുഷ്പകവിമാനം
നിന്‍ ഹൃദയമുനമ്പു തേടുന്നു
നേര്‍ത്ത തുഷാരത്തൂവെണ്മത്തണുപ്പൊട്ടിക്കിടക്കും
കഴുത്തിലെ സൂര്യോദയത്താലി പോലെ
സമുദ്രത്തില്‍ ഒറ്റപ്പെട്ടു തിളങ്ങും പ്രണയത്തുരുത്തതാ.ലങ്ക.
ഇടനെഞ്ചിലെ കറുത്ത ചരടില്‍
സീതേ
നിനക്കായി രാവണല്‍ കരുതിയ താലി
പാഴാവില്ലെന്നറിയുക
ഭൂമി പിളര്‍ന്നു മറഞ്ഞു പോയാലും
നാടു കൈയൊഴിഞ്ഞകന്നു പോയാലും
ശിരസുകള്‍ അറ്റുപോയാലും 
കണ്ണിയകലാതെ
കാത്തുകൊള്‍കെന്നു
നിലാവും കടലുമേറ്റുപാടുന്നു.





Monday, May 19, 2014

സംസാര സമയം


ഭൂമിയില്‍ കാലൊച്ചയില്ലാതെ നടന്ന ദിവസം ഇന്നായിരുന്നു
ഭാരമില്ലാതെ, നിഴലില്ലാതെ, തടസ്സമേതുമില്ലാതെ ...
ഇപ്പോള്‍ അപ്പൂപ്പന്‍താടി ആനന്ദമാടിയതിന്റെ രഹസ്യമഴിഞ്ഞുവീണു
കണ്ണടച്ച് കാതടച്ച് കതകടച്ച് നിശബ്ദസാഗരത്തിന്റെ ചക്രവാളം തൊട്ടു
ഇപ്പോള്‍ ഇതാ ഞാന്‍ ഈ നരമേഘങ്ങള്‍ക്കിടയിലിരുന്ന്
ഓട്ടോഗ്രാഫു വായിക്കുകയാണ്
മണ്ണട്ടികളുടെ നിറമുളള താളുകളില്‍ നിന്നും
കണ്ണുനീരുറവക്കുമിളകള്‍ പൊട്ടി ഒരു നിശ്വാസമായവസാനിച്ചു.
നിന്റെ കയ്യക്ഷരം മഷിപ്പടര്‍പ്പില്‍ വിതുമ്പിത്തേങ്ങി.

മടിയില്‍ കിടത്തി മുടിയില്‍ വിരലോടിച്ച്
നെറുകയിലമര്‍ത്തി ചുംബിക്കപ്പെടാത്തവന്‍
മടിച്ചു നിന്ന മഞ്ഞുതുളളി പോലെ വേര്‍പെട്ടവന്‍ ,
പുറപ്പെട്ടിട്ടും ഇടം കിട്ടാത്തവന്‍.
എന്നിട്ടും
തിരിഞ്ഞുനോട്ടത്തിന് വാശിപിടിക്കുന്ന കുട്ടിയാണ് മരണം.

സ്മൃതിപാളത്തിലെ തീവണ്ടി ചൂളം വിളിയായി ശൂന്യമാകുമ്പോലെ
കാളിഘട്ടിലെ പൂമണം ചൂടിയ ഓളങ്ങള്‍ വാടിയുറങ്ങുന്നതു പോലെ
നിന്റെ ചുണ്ടുകളില്‍ അനുരാഗം വറ്റിപ്പോയതു പോലെ
ഭൂമിയില്‍ നിന്നും ഞാന്‍ വേര്‍പെട്ട ദിവസം ഇന്നായിരുന്നു.


വേനല്‍ച്ചിതയില്‍ അസ്ഥിക്കൊള്ളിയായി അസ്തമിച്ച ചില മരങ്ങള്‍
മഴപ്രാര്‍ഥനയില്‍ പിന്നെയും തളിരിലകളെ പൂക്കളാക്കും
നിറങ്ങള്‍ ആകാശത്തേക്കു ചിറകടിച്ചുയര്‍ന്നാത്മാഹൂതി ചെയ്താലും
മഴ, നിറങ്ങളുടെ വില്ലു കുലച്ച് മനമാകെ പുഷ്പാഭിഷേകം നടത്തും
അതേ പോലെ കെട്ടു പോയ ചാരത്തില്‍ നിന്നും
ആരൊക്കെയോ ഊതിയുണര്‍ത്തിയ ദാനമായിരുന്നീ ജീവിതം

നീ കരുതും പോലെ അവസാനത്തെ കുറിപ്പുകളായിരിക്കില്ലിവ
പലപ്പോഴും ഞാന്‍ മരിച്ചുപോയിട്ടുണ്ടെന്നു നിനക്കറിയാം.
ശ്രദ്ധയോടെ അടുക്കിയ അതിമനോഹരമായ പൂക്കള്‍
സുഗന്ധമറ്റ ഹൃദയത്തിനു മേലെ വെച്ച് ആദരവോടെ
മൗനമായി നീ കാലത്തിന്റെ ചുമരില്‍  ചാരി നില്‍ക്കുമ്പോള്‍
ഒരായിരം പൂമ്പാറ്റകള്‍ ആ പൂക്കളില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ്
വിലാപങ്ങളാഹ്ലാദാരവമാകുമ്പോലെ നിന്റെ മിഴിത്തിളക്കമായിട്ടുണ്ട്


മരണം നിദ്രയില്‍ പെയ്യുന്ന ചാറ്റല്‍മഴയല്ല
എങ്കിലും അത് ഇന്ദ്രിയങ്ങളെ തൊട്ടുണര്‍ത്തി
ഋതുക്കളുടെ കുതിരസവാരിക്ക് ഉറ്റവരെ ക്ഷണിക്കും
കടിഞ്ഞാണില്ലാത്ത ഓര്‍മകളില്‍
മുളമ്പാട്ടുകള്‍ വാരിപ്പുണര്‍ന്നു തലോടും

എപ്പോഴും
മരണമാണ് ജിവിതത്തെക്കുറിച്ച് സംസാരിക്കുന്നത്.
നീ ജീവിതത്തിലേക്കും ഞാന്‍ മരണത്തിലേക്കും
യാത്രപറഞ്ഞ നിമിഷം ഇന്നായിരുന്നു
എന്നിട്ടും നീയും ഞാനും സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

Sunday, February 23, 2014

ആലിപ്പഴം



ശിവരാത്രിക്ക് രണ്ടു ദിവസം മുമ്പ്
എന്റെ ഉളളം കൈയിലേക്കു
മനസുപോലെ വെളുത്ത,
സ്വപ്നഹൃദയം പോലെ തെളിഞ്ഞ
ഒരു പുന്നാരസ്ഫടികത്തുണ്ട് വീണു.
മാനത്തെ മേഘങ്ങളുടെ പിണക്കമലിഞ്ഞ്
പരസ്പരം  പരിഭവം പറഞ്ഞു പുണര്‍ന്നുചുംബിക്കുമ്പോള്‍
സ്നേഹനയനങ്ങളില്‍ നിന്നും ഉതിര്‍‌ന്നു വീഴുന്നതത്രേ
ഈ പളുങ്കുമുത്തുകള്‍.

ഞാന്‍ ആര്‍ക്കാണിത് കൊടുക്കുക
അലിഞ്ഞുതീരുന്ന ജിവിതത്തിലെ
തീരുമാനമെടുക്കേണ്ട നിമിഷങ്ങളില്‍
അടുത്താരുമില്ലെങ്കില്‍..?

ഞാന്‍ ജീവിതമന്ദാരത്തിന്റെ ഇലയില്‍
ഇതു പൊതിഞ്ഞു വെക്കുകയാണ്.
മാത്രകള്‍ വകഞ്ഞോടിയെത്തി
അലിയും മുമ്പേ വന്നെടുക്കണേ പെണ്ണേ
ഈ ആലിപ്പഴം.

Sunday, January 5, 2014

ശിരുവാണിയും ഞാനും


ശിരുവാണിയെന്നാല്‍ നിറത്തണുപ്പാണ്.
ഓളങ്ങള്‍ ബലാത്തുടി കൊട്ടുന്ന പുലരിയില്‍
മഞ്ഞിന്റെ മേലാടയ്കടിയില്‍ കുഞ്ഞുമത്സ്യങ്ങള്‍
വെള്ളാരങ്കല്ലുകളിലെ ഇരുളമൊഴിമുദ്രകളിലൊട്ടിച്ചേര്‍ന്ന്
സ്നേഹകാവ്യം വായിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് .

കടുംചേല ചുറ്റി, ചുവന്നതിലകം തൊട്ട്, കനവുമാലയിട്ട 
കാട്ടുചെടികളുടെ ഒളിനോട്ടം വകവെക്കാതെ,
പുഴമേലൊരു പാലം തീര്‍ത്ത് അതിരാവിലെ
പൂങ്കാറ്റും തൂവെളിച്ചവും പുണര്‍ര്‍ര്‍ന്നു നടക്കുന്നതും 
ഞാന്‍ കണ്ടു നിന്നിട്ടുണ്ട് 

ആലിലകളനുഗ്രഹിക്കുന്ന കര്‍ക്കിടകമാസാന്ത്യവെളളിയില്‍
ശിവന് തിനയും തേനും നിവേദിച്ച് അമ്പിളി നീരാടുന്നതും 
ഞാന്‍ കണ്ണു പറിക്കാതെ നോക്കി നിന്നിട്ടുണ്ട്

നീലപ്പീലിക്കണ്ണുകളില്‍ കാനനമുകിലുകളുടെ താളത്തിനൊപ്പം
പുഴയില്‍ മഴയുടെ മയിലാട്ടവും മനംനിറഞ്ഞു കണ്ടതാണ്

ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല 
കാരണം
മല്ലികയും മല്ലീശ്വരനും മലമുടിയല്‍ നിന്നും
ഒഴുകി മുഴുമിപ്പിക്കാന്‍ കൊതിച്ച (എന്റെ കൂടി)ജീവിതമാണ്
ശിരുവാണി