Tuesday, March 8, 2022

പൊതിച്ചിൽ

ഇരുളില്‍ വാക്കുകളുമുടയാടയുപേക്ഷിക്കുന്നു
തെറുത്തുവെച്ചിട്ടും പായയില്‍ വെളിച്ചം ചുരുണ്ടുറങ്ങുന്നു
ജനാലയിലൂടെ കാറ്റുകൈവിരല്‍ കടത്തി കൊളുത്തൂരുന്നു
പടിക്കലെ ശബ്ദം ചുമച്ചു മടങ്ങുന്നു.
മധുരമൊക്കെയും പൊളിച്ചെടുത്തു നീ
തിരിഞ്ഞു നോക്കുമ്പോൾ പൊടിപറ്റിക്കരയണം



രക്ത പ്രകാശം





 

Monday, February 14, 2022

നിനക്ക് മറക്കാൻ

 നിനക്കറിയുമോ

എന്നെനിക്കറിയില്ല.


നീ തന്ന അല്ലിയിൽ

പ്രണയത്തിൻ്റെ ഒരു കുഞ്ഞു തുടിപ്പുണ്ടായിരുന്നു.

രക്തഭിത്തിയുടെ ഉൾപ്പൊരുൾ നീ വായിച്ചിട്ടുണ്ടോ

എന്നും അറിയില്ല.


നീ മറന്നുവോ

എന്നുമറിയില്ല.

ഓർമ മുദ്രണമില്ലാത്ത പുസ്തകത്തിൽ 

ഏതോ അജ്ഞാത പ്രണയിയുടെ കുറിപ്പ്:

"അനാഥ ശിശുക്കളുടേതുമാണ്

ഈ ലോകം"


Sunday, February 13, 2022

ഉൾവനത്തിൻ്റെ നീല ഞരമ്പ്

ഇന്ന് 

പുഴ കാടിനെ മറന്ന ദിനം.
കാട് ഇലമർമരവും ജീവതാളവും 
ഭ്രാന്തമായി വിരിഞ്ഞ രതിപ്പൂക്ക
ളുമാണ്
കാട്ടൂഞ്ഞാൽ കിതപ്പാണ്.


പുഴയുടെ മനക്കണ്ണാടിയിലാണ്
കാട് ചേലമാറിയതും
അന്തിപ്പൂ ചൂടിയതും
ആർദ്രമായി  ഉള്ളിൽ ചിരിച്ചതും.

നിലയില്ലാ നിലാവത്ത്
 ഹൃദയ വേരുകളാൽ
പുഴയുടെ ഉൾക്കുളിരിലേക്ക് രഹസ്യം പറയുമായിരുന്നു.

പച്ചപ്പുഴയാണ് കാട്
ഒഴുകുന്ന വനസ്മൃതികളാണ്  പുഴ
ഉടൽപ്പച്ചയിലെ
നീല ഉയിര്

എന്നിട്ടും
എല്ലാ ദിനവും ഒന്നായി മാറുന്ന
ഇന്ന്!