Showing posts with label പുതുവര്‍ഷം. Show all posts
Showing posts with label പുതുവര്‍ഷം. Show all posts

Monday, December 31, 2012

ഇതിലേതല്ലെന്‍ സന്ദേശക്കുറി?

1.
മറക്കരുത് -
തനിച്ചു നനഞ്ഞ ദിനങ്ങളുടെ നിലവിളികള്‍.
അന്ന്...
പക്ഷികള്‍ ചിറകിനെ ഭയന്നിരുന്നു 
നക്ഷത്രങ്ങളുടെ നാലുകെട്ടില്‍ കുറുനരി മേഘങ്ങള്‍
കടിച്ചു കീറിയിട്ട നിലാവിന്റെ കണ്ണും കവിളും.
കാറ്റിന്റെ രഥം മേഘശാഖയിലുടക്കി വീണു.
അപ്പോള്‍ ....
രക്തം കൊണ്ടു മുടികഴുകികെട്ടാനാഗ്രഹിച്ച ഒരു പെണ്ണിന്റെ 
വിലാപം  ദിക്കുകളെ പ്രഹരിച്ചു.
പ്രതിയാരെന്നും പ്രതിജ്ഞയെന്തെന്നും മറക്കരുത്.


2.
ഓര്‍മയുണ്ടോ?
പുതുവര്‍ഷത്തിന്റെ തലേന്ന്
കൈകുമ്പിളില്‍ നിന്നും അടര്‍ന്നു വീണ
തുളളി വിരിഞ്ഞു തൂവെളിച്ചമായത്?
കണ്‍പീലിത്തന്ത്രികളില്‍ വെളിച്ചം
നേര്‍ത്ത വിരലുകള്‍ തൊട്ടപ്പോള്‍
പുലരിയുടെ കവിള്‍ തുടുത്തത്?

3.

വര്‍ഷാന്ത്യക്കുറിപ്പുകളില്‍ കാലം ഇങ്ങനെ കുറുകി.
    ' പുലരിയില്‍ കാടകച്ചോലയിലെ തെളിവെളിച്ചം
     പകല്‍മധ്യത്തില്‍ ആകാശനീലയുടുത്ത സ്വപ്നസഞ്ചാരം.
       മൂവന്തിയില്‍ നേരിന്റെ ദീപക്കാഴ്ചയായി സാന്നിധ്യം
     രാമൂര്‍ധന്യത്തിലെ  നിലാവിന്റെ തിരയിളക്കം.'
                       
ആഴത്തിലെ മരതകമത്സ്യങ്ങള്‍ക്കൊപ്പം 
അയഞ്ഞു നീന്തിയ കൃഷ്ണമണികള്‍ 
ജലാശയത്തോടു കടം ചോദിച്ച ആന്തരികസൗന്ദര്യം
ഏതു നേരമാണ് നിനക്കാശംസിക്കുക
ഇന്നല്ലാതെ ?




Friday, December 30, 2011

നേരുന്നു ഞാന്‍ നിനക്ക് മാത്രമായി

നിനക്ക് മാത്രമായി നേരുന്നു ഞാന്‍
വെളിച്ചം തൊട്ടില്‍ കെട്ടിയാടും
പൊന്‍ പുതുവരിഷജീവസ്പന്ദനക്കതിരുകള്‍ .., 

ഗഗനഗീതം പെയ്തിറങ്ങും മാരിവില്ലിന്‍ മധുസന്ധ്യയി -
ലൊരു ചുവടായിരുമെയ്യുകള്‍ കോര്‍ത്തു നീങ്ങും തീരം ,
വിരലുഴിഞ്ഞു കുസൃതി പൂക്കും മണല്‍ശയ്യയി,ലൊന്നായി
കണ്‍കളില്‍ തിരയടിക്കും പ്രണയനോവിന്‍ കണങ്ങള്‍ .
.

നിനക്ക് മാത്രമായി നേരുന്നു  ഞാന്‍
മഹാ വ്യഥകള്‍ മറക്കും മന്ത്രസ്പര്‍ശം.
മറക്കുക അഗ്നിശൈലം കടഞ്ഞു നീട്ടിയ പുരാണങ്ങള്‍ 
മൂളിപ്പ
ന്നെത്തി കൊത്തും ശരമുനകള്‍ ,
പഴങ്കലത്തില്‍ വറ്റ് തെടിപ്പരതിമടങ്ങും ഓര്‍മ്മകള്‍ ,
കുലമുടഞ്ഞ കടങ്കഥയില്‍  കുഴഞ്ഞു വരളും തണലുകള്‍ . 


നിനക്ക് മാത്രമായി നേരുന്നു ഞാന്‍
പഴിമഴയില്‍ കിളിര്‍ക്കും ചതിച്ചിരി പുഷ്പതാലം നീട്ടും
വഴിയൊഴിഞ്ഞു പോകാനുള്ളയുള്‍ക്കണ്‍
തെളിച്ചം .
നോക്കാതിരിക്കട്ടെ  ,കാണ്മാതിരിക്കട്ടെ
തെന്നലിന്‍ തേങ്ങല്‍ കുറുകിയിരുളു തിളയ്ക്കും കടലില്‍
പാദമിടറിക്കുതിപ്പടങ്ങി ആവിപൂക്കും 
തിരകള്‍ . 
ഇലമിഴികള്‍ കൂമ്പി വാടും വെയില്‍ തല ചായ്ക്കും 
അന്ധകാരപെരുംവൃക്ഷം നഖംനീട്ടും ശാഖകള്‍ . 

നിനക്ക് മാത്രമായി നേരുന്നു ഞാന്‍
ചന്ദനം കുറി തൊട്ട സ്വപ്നയാത്രകള്‍ 

വാങ്ങാതിരിക്കട്ടെ , ദാനമായി നീട്ടും മാരീചോല്പന്നങ്ങള്‍ , 
ഇണകള്‍ കരളില്‍ ചൂടഴിക്കും ശോകമൂകം കണ്ണാടികള്‍ ,
ഒറ്റികൊടുക്കും കരിങ്കാക്കക്കൊക്കില്‍ കൊര്‍ത്തെറിയു-
മെ
ച്ചില്‍വാക്കിന്‍  മുനമുട്ടി കാതു പൊട്ടും ചങ്ങാത്തങ്ങള്‍ . 

എന്തേ മൌനം ?  
കുരലില്‍ കുടുങ്ങിയോ കഠിനമാം ദുഃഖവിത്തുകള്‍  ? 
വട്ടം ചുഴറ്റിയന്നനാളം ചികഞ്ഞു  കുടല്‍ കുടഞ്ഞോക്കാനിച്ചൂ ,
ഒരു ചെങ്കനല്‍കട്ടച്ചോര പശ്ചിമഭിത്തിയില്‍ പടരുന്നുവോ  ?
കടലാകെ  പരക്കുന്നുവോ ?..
മുത്തേ  മുക്തമാകുക ..വെറും തോന്നലിന്‍ തോന്ന്യാസങ്ങള്‍ 


നിനക്ക് മാത്രമായി നേരുന്നു ഞാന്‍
കല്ലോലങ്ങളില്‍ പുണ്യസ്നാനം ചെയ്തുദിക്കും
നവവര്‍ഷഹൃദയരാഗരശ്മിക്കുളിരുക
ള്‍
നിദ്ര തിങ്ങും കണ്കളിലധരമുദ്ര സുവര്‍ണ ദീപനാളം
നിത്യവും കൊളുത്തിയുണര്‍ത്തും പ്രണയവാക്കിന്‍ പുലരികള്‍ ,
കാനനങ്ങള്‍ നെയ്തെടുക്കും ഋതുവര്‍ണ
ത്തിരുവ്സ്ത്ര- 
ണിയിക്കും കണിക്കൊന്നപ്പൂങ്കുലദിനങ്ങള്‍
 

  

Monday, January 31, 2011

ഓര്‍മയുടെ ജനവരി



ഓര്‍മയുടെ ജനവരിക്ക് തളിരിലകള്‍ ഇപ്പോഴും ഉണ്ട്
അതില്‍
പച്ചഞരമ്പുകള്‍ എഴുതിയ പുലരിമഴയുടെ നടത്തം
അമ്മവാക്കുകള്‍ തഴുകിയ ഇളം തുള്ളിത്തുടിപ്പ്
മഞ്ഞിന്റെ മുല്ലവിരല്‍ എണ്ണി വെച്ച കുളിര്‍കൂട്ട്‌
മലങ്കാറ്റ് കൊടുത്തയച്ച കല്യാണസൌഗന്ധികം.


മഞ്ഞു വീണ താഴ്വാരത്ത്തിലൂടെ ഒരു ദിവസം പോകണം.
അതിനടിയില്‍ നിന്നും കുരുന്നുപൂവുകള്‍
മുളച്ചു വരുന്ന നിമിഷത്തിനായി.
അവിടെ ഒറ്റയ്ക്കൊരു പൂവ്.
തണുത്തുവിരിഞ്ഞു ചോദിക്കും-
"എന്റെ ഈ മനസ്സില്‍ ചേരാന്‍ കൂടെ വന്നില്ലേ"
മറുപടി പറയാന്‍ ഏറെപേര്‍-
ചിറകിലോതുങ്ങിയ ശരം
വിരലറ്റ മോതിരം
കിഴക്ക് മുറിഞ്ഞ ചോര
മഴ പൊള്ളിയ ചുവടു
കടന്നല്‍ കുത്തിയ രാവ്








=

Friday, December 31, 2010

നീയാണെന്‍ പുതുവര്‍ഷപ്പുലരി

നീയാണെന്‍ പുതുവര്‍ഷപ്പുലരി
കാട് പൂവിട്ട രാവിന്‍ സമ്മാനം
വസന്തമനോനിറങ്ങളുടെ കടല്‍വാനം
ചുരമിറങ്ങിയ കാറ്റ് കൊരുത്ത കുളിര്‍ഗന്ധം

കാറ്റാടിപ്പാടത്തെ പുല്നാമ്പിന്‍ കുളിരിലൂടെ
നക്ഷത്രങ്ങള്‍ അലുക്കിട്ട പാവാട വട്ടം ചുറ്റി
മലയിറങ്ങി അഴലുകള്‍ മായ്ച്ചു നീ വരും
പ്രണയതരംഗവടിവിലൂടെ അരുണോദയം .

കണ്ണീര്‍ തടാകത്തില്‍ അപ്പോഴും താമര
കൈ കൂപ്പി പ്രാര്‍ഥിക്കും
രാവും പകലുമില്ലാത്ത
സുഗന്ധസന്ധ്യ മാത്രമുള്ള ഒരു ദിനത്തിന്..
അന്ന്
മാര്‍ബിള്‍ തണുപ്പുള്ള കവിളില്‍ ജന്മം മുഖം ചേര്‍ക്കും
ഇലപ്പച്ചയില്‍ പ്രകാശം ഒട്ടി നില്‍ക്കുംപോലെ


=