Sunday, August 26, 2012

മറന്നുവോ ഈ മഹാ ബലി?


ഇരുളിന്റെ പാളത്തില്‍
ഫെബ്രുവരി  ചൂളം വിളിച്ചു
ചുരിദാറിട്ട കമ്പാര്‍ട്ട് മെന്റ്
ചുവന്നവള  കിലുക്കി

കണ്ണുകളില്‍ കനകത്താലിയുമായി
മാരനൊരുവാന്‍  നാളെയുദിക്കും
രാഗമാലിക കുഴല്‍ വിളിക്കും
സ്വപ്നകൂട്ടിലേക്കോ  യാത്ര ?

പാതാളത്തില്‍ നിന്നും  ഒരാള്‍
വള്ളത്തോള്‍ നഗറില്‍ പടം പൊഴിച്ചു .
സാഹിത്യമഞ്ജരിയുടെ ഏഴാം ഭാഗം
രക്തം ചീന്തി നിലവിളിച്ചു.

ഒളിച്ചു കളിച്ച സിഗ്നല്‍ വെളിച്ചം 
അഴികളിലൂടെ  ഒറ്റക്കൈ നീട്ടി 
"സീസന്‍ ടിക്കറ്റുകാരീ,
നിന്റെ സീസന്‍ നോക്കട്ടെ  "

"ഈ ശരീരം 
ഇവളുടെ ശരീരം 
ഇളം ശരീരം ... "

കരിങ്കല്ലിനു കാമദാഹം
ഒലിച്ചിറങ്ങിയ രുധിരകുങ്കുമം .

കന്യാചോരത്തിര!
കണ്ടവര്‍ കണ്ണ് തപ്പി 
"എവിടെയോ മറന്നു 
എവിടെയോ മറന്നു . "
വെളിച്ചവും പരിതപിച്ചു .
പെണ്ണുടയുംപോള്‍ കണ്ണ് അടയ്ക്കുക 
ഉയിര് കീറുമ്പോള്‍ കാതടയ്ക്കുക 
സ്വാര്‍ത്ഥം ചങ്ങല വലിച്ചില്ല
ആര്‍ത്തിവണ്ടി വേഗം കൂട്ടി

മണ്ണില്‍ ഉടഞ്ഞു വീണ
മഴവില്ലിന്റെ കുപ്പിച്ചില്ലുമുനകളില്‍
മലയാളത്തിന്റെ മാനം.

ഒരു കന്നിപ്പെണ്ണ് ചോദിക്കുന്നു
മറന്നുവോ ഈ മഹാ ബലി ?

2.


ഒപ്പമുറങ്ങുന്ന  സഖാവിന്റെ കണ്ണുകള്‍ നോക്കി കിടന്നു 
കൃഷ്ണമണികള്‍ വെട്ടി വെട്ടി നീങ്ങുന്നു 
സ്വപ്നത്തിന്റെ ചെങ്കതിരുകള്‍ക്കിടയിലൂടെ .
ചുണ്ടുകള്‍ മുറുകുകയും അയയുകയും
മന്ദഹസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു 
പുതു ലോകത്തിലേക്കുള്ള നിദ്രാടനം !
ആ പുരികങ്ങള്‍ ചുളിഞ്ഞു 
പിന്നെ നിലാചന്ദ്രനെ  പോലെ കരുണ പെയ്തു ..
ശ്വാസം അല്‍പനേരം അടക്കി ശ്രദ്ധ മുറുക്കി  
ചോദ്യത്തിനും ഉത്തരത്തിനും ഇടയില്‍ എവിടെയോ  ഒരു നിലവിളി ?
ഇല്ല.... ഉറക്കത്തിലും നിശ്വാസം .
വേദനയുടെ പാഠങ്ങള്‍ സംഘഗാനത്തിന്റെ  കൊടി  ഉയര്‍ത്തി 

ഇന്ന് ഞാന്‍ വീണ്ടും ആ കണ്ണുകള്‍ കണ്ടു
മിഴികളില്‍ നിന്നും ചെങ്കതിരുകള്‍ കൊത്തിയെടുക്കുന്ന
കൊടുവാള്‍ തലപ്പിനോടും ആര്‍ദ്രത.
 "സഖാവേ" എന്ന്  തിരിച്ചറിഞ്ഞ മുറിവ്

ചേര്‍ത്തരിഞ്ഞ ചുണ്ടുകളില്‍ നിന്ദിതരുടെയും പീഡിതരുടെയും
ശബ്ദത്തിന്റെ പ്രതിധ്വനി നൊന്തു 

വിണ്ടു കീറിയ പാടങ്ങള്‍ തുന്നിക്കെട്ടിയ കവിളില്‍
കടം വീടാത്ത ഒരു മുത്തം ചോദിക്കുന്നു  

സെമിത്തേരി പൂരിതമാണ് 
അറ്റ് പോയ ചൂണ്ടുവിരലുകള്‍  കൊണ്ട് 
നാടിന്റെ നട്ടെല്ലാണ് നാവെന്നു 
ഒരു കുട്ടി വിളിച്ചു പറയുന്നു 



മണ്ണില്‍ ഉടഞ്ഞു വീണ
മഴവില്ലിന്റെ കുപ്പിച്ചില്ലുമുനകളില്‍
മലയാളത്തിന്റെ മാനം.

ചുവന്ന മണ്ണ് ചോദിക്കുന്നു
മറന്നുവോ ഈ മഹാ ബലി ?






Sunday, August 19, 2012

നക്ഷത്രങ്ങള്‍



നടു റോഡില്‍  നാട്ടപ്പാതിരാവില്‍
നക്ഷത്രം കൈകുടഞ്ഞും കാല്‍ കുടഞ്ഞും

നിലവിളിയുടെയും പുഞ്ചിരിയുടെയും
ചക്രങ്ങള്‍ ഉള്ള രണ്ട് നക്ഷത്രങ്ങള്‍
ദൂരെ നിന്നും ഓടിപ്പഞ്ഞു വന്നു
വാത്സല്യത്തോടെ ആശ്ലേഷിച്ചു
ഇളംചുണ്ടുകള്‍ ചുവന്നു കവിഞ്ഞു

കുറ്റിക്കാട്ടില്‍ രണ്ട് നക്ഷത്രങ്ങള്‍
നെഞ്ചു പൊട്ടി കണ്ണിറുക്കിയടച്ചു
ഹൃദയം പൊട്ടിയ ഓണനിലാവ്  പോലെ.

നായകനും നായയും ഉപേക്ഷിച്ചാല്‍
നാടും നാഗരികതയും ആക്ഷേപിച്ചാല്‍
കുന്തി പിന്നെന്തു ചെയ്യും
കൊച്ചു നക്ഷ്ത്രത്തെ ?


Wednesday, August 15, 2012

പത്തായം

സായാഹ്നം നൃത്തം വെച്ച  പാടത്തിന്റെ വരമ്പില്‍
കൊയ്ത്തു കൂട്ടിയ നിലാവിന്റെ കറ്റകളില്‍ നിന്നും
ഉതിര്‍ന്നു വീഴുന്ന കതിരുകള്‍ പോലെ
ഭൂഹൃദയം തേടുന്ന വാക്കുകള്‍ ഇവിടെ   .


ഇരുളിലേക്ക് വെളിച്ചത്തിന്റെ രഥപാത കണ്ടു 

പൊന്‍തളികയില്‍  പുന്നെല്ലുമണം ചിരിക്കുന്നു
ശരീരത്തിന്റെ  വെളിച്ചം തേടുന്നു 
രുചിയുടെ ഇളം നാമ്പുകള്‍ 

കെട്ടിപ്പിടിച്ചുറങ്ങിയ നെല്ലോലത്തുമ്പില്‍ നിന്നും
നമ്മുടെ ഓണം ഈ പത്തായത്തിലേക്ക് 

പുലരിമഞ്ഞു പോലെ ഇറ്റു വീണു




ഒരിലയിലേക്ക് തൂവെള്ള മലരായി
എന്നിക്ക് വിളമ്പണം
നിറച്ചൂട്ടണം 
നമ്മുടെ ജീവിതം ..