Monday, December 31, 2012

ഇതിലേതല്ലെന്‍ സന്ദേശക്കുറി?

1.
മറക്കരുത് -
തനിച്ചു നനഞ്ഞ ദിനങ്ങളുടെ നിലവിളികള്‍.
അന്ന്...
പക്ഷികള്‍ ചിറകിനെ ഭയന്നിരുന്നു 
നക്ഷത്രങ്ങളുടെ നാലുകെട്ടില്‍ കുറുനരി മേഘങ്ങള്‍
കടിച്ചു കീറിയിട്ട നിലാവിന്റെ കണ്ണും കവിളും.
കാറ്റിന്റെ രഥം മേഘശാഖയിലുടക്കി വീണു.
അപ്പോള്‍ ....
രക്തം കൊണ്ടു മുടികഴുകികെട്ടാനാഗ്രഹിച്ച ഒരു പെണ്ണിന്റെ 
വിലാപം  ദിക്കുകളെ പ്രഹരിച്ചു.
പ്രതിയാരെന്നും പ്രതിജ്ഞയെന്തെന്നും മറക്കരുത്.


2.
ഓര്‍മയുണ്ടോ?
പുതുവര്‍ഷത്തിന്റെ തലേന്ന്
കൈകുമ്പിളില്‍ നിന്നും അടര്‍ന്നു വീണ
തുളളി വിരിഞ്ഞു തൂവെളിച്ചമായത്?
കണ്‍പീലിത്തന്ത്രികളില്‍ വെളിച്ചം
നേര്‍ത്ത വിരലുകള്‍ തൊട്ടപ്പോള്‍
പുലരിയുടെ കവിള്‍ തുടുത്തത്?

3.

വര്‍ഷാന്ത്യക്കുറിപ്പുകളില്‍ കാലം ഇങ്ങനെ കുറുകി.
    ' പുലരിയില്‍ കാടകച്ചോലയിലെ തെളിവെളിച്ചം
     പകല്‍മധ്യത്തില്‍ ആകാശനീലയുടുത്ത സ്വപ്നസഞ്ചാരം.
       മൂവന്തിയില്‍ നേരിന്റെ ദീപക്കാഴ്ചയായി സാന്നിധ്യം
     രാമൂര്‍ധന്യത്തിലെ  നിലാവിന്റെ തിരയിളക്കം.'
                       
ആഴത്തിലെ മരതകമത്സ്യങ്ങള്‍ക്കൊപ്പം 
അയഞ്ഞു നീന്തിയ കൃഷ്ണമണികള്‍ 
ജലാശയത്തോടു കടം ചോദിച്ച ആന്തരികസൗന്ദര്യം
ഏതു നേരമാണ് നിനക്കാശംസിക്കുക
ഇന്നല്ലാതെ ?




Thursday, December 20, 2012

ഭൂമിയിലെ അവസാനനാളുകള്‍


കാല്‍വിരലുകളില്‍ നിന്നുംപച്ചമണ്ണിന്‌‍ ഗന്ധം
ഈയാം പാറ്റകള്‍ പോലെ പറന്നുയരുന്നു.
ജനാലയഴികള്‍ക്കപ്പുറം ഇരുളുകുടഞ്ഞുകളയുന്നയിലകള്‍.
പച്ചയുടെ ഇളംതൂവലുകള്‍ വിരിയുന്നു.
കിടക്കയിലേക്കു കാപ്പിപ്പൂക്കളുടെ പ്രഭാതസുഗന്ധം.
ഓര്‍മ്മപ്പുതപ്പിനുളളില്‍ മഴ ചാറി
ചേമ്പിലക്കുമ്പിളില്‍ മുത്തുകള്‍ എണ്ണിത്തെറ്റി.

മണ്ണ് -മണ്ണപ്പം-കര്‍പ്പൂരമാന്തണല്‍ ,കണ്ണു പൊത്തി-
യെണ്ണി,യൊളിച്ചപെണ്ണിനെ പാക്കാനെടുത്തതും....
മണ്ണാങ്കട്ട-കരിയില-കാശി,
യാത്രക്കൂട്ടു വന്ന മഴയെ ആട്ടിയോടിച്ചതും
വഴികാട്ടാന്‍ വന്ന പൂങ്കാറ്റിനെ കല്ലെറിഞ്ഞതും
തെറ്റാലിക്കല്ലു തിരിച്ചു വന്നതും
മണ്ണിടിഞ്ഞതും വഴിവഴുക്കിയതും
ഉണ്ണാനിരുന്നപ്പോള്‍ കഥയില്‍ കല്ലുകടിച്ചതും.....
പശുക്കിടാവ് നറുനീണ്ടിത്തലപ്പില്‍ കടിച്ചു നാവുനീലിച്ചതും
മണ്ണാത്തിക്കിളികള്‍ വായ് പൊത്തിയതും
പുല്ലരിഞ്ഞപ്പോള്‍ മഞ്ഞച്ചേര മുറിഞ്ഞതും
അതെ,അവസാനനാളില്‍ ഒത്തിരി പ്രമാണങ്ങള്‍
പേരില്‍കൂട്ടാതെ കിടക്കുന്നു.
പിടിമുറ്റാത്ത പെരുമരത്തിന്റെ വാക്കിനു
പരുക്കന്‍ സ്പര്‍ശമെന്നു പരാതി.

ഒറ്റക്കുടയില്‍ ഇടവഴിയിലെ മഴയില്‍
ഒപ്പം കൂടിയ നനവിന്റെ കൈത്തണ്ട
ചുമലിലൂടെ അരക്കെട്ടിലോക്കൊഴുകിയതും
ഇടിവെട്ടിയതും.
കുടയെവിടെ?
മഴയെവിടെ?

ഇന്നു ലോകം അവസാനിക്കുകയാണ്
ഞാന്‍ നിന്നിലും നീയെന്നിലും
ബാക്കിയുണ്ടാകുമെങ്കിലും
കടലും തിരയും തൊട്ടുരിയാടാതെയിരിക്കുമെങ്കില്‍
കാട്ടുപുല്‍ത്തടത്തില്‍ മേഞ്ഞ മഞ്ഞു വേട്ടയാടപ്പെടുമെങ്കില്‍
സന്ധ്യയുടെ കൂട്ടില്‍നിന്നും നക്ഷ‍ത്രരാവു ചിറകുവിരിക്കുകില്ലെങ്കില്‍
രാവിന്റെ നെഞ്ചില്‍ നിലാവു ഗന്ധര്‍വമുദ്ര ചാര്‍ത്തുകില്ലെങ്കില്‍
പ്രണയപര്‍വതങ്ങള്‍ മരുഭൂമിയോടു തോല്കുമെങ്കില്‍
നമ്മള്‍ ബാക്കിയാകുന്നതെന്തിന്?

എങ്കിലും ഭൂമിയിലെ അവസാന നാളുകള്‍
ഒന്നു ബാക്കി വെക്കാതിരിക്കില്ല-
ബോധിവൃക്ഷശിരസ്സിലെ ഒരില പ്രളയജലത്തിനും മേല്‍
ഗഗനനെറുകയിലേക്കു ഞെട്ടുയര്‍ത്തി നില്‍ക്കും
അതിന്റെ ഞരമ്പുകളില്‍ തുടിക്കുന്ന വാക്കായി
ഞാന്‍ നിന്നെ എഴുതിയിട്ടുണ്ടാകും.











Saturday, November 10, 2012

അമ്മമണം

ഒട്ടുപാല് മണക്കുന്ന പ്രഭാതത്തില്‍ 
രാവിലെ കാണാറുണ്ട്‌
മങ്ങിയ വെളിച്ചത്തോടൊപ്പം നര ചാല് കീറിയ 
ഒരു ശിരസ്  റബറിന്റെ മുറിവിനു
വലം ചുറ്റുന്നത്‌ .

ഇടയ്ക്കിടെ അടുക്കള പുകഞ്ഞു വിളിക്കും .
പ്രാണനൂതി കണ്ണുകള്‍  കലങ്ങുകയും
തൊണ്ടക്കുഴി ചുമയുടെ ചോര തൊടുകയും
ചെയ്യും വരെ മുട്ടുകുത്തി പ്രാര്‍ഥിക്കാന്‍./...
'തൊണ്ടേ, ചൂട്ടേ, കൊളളിവിറകേ  കാത്തു രക്ഷിക്കണേ..'
നനവിറകിന്നീര്‍പ്പം മുഖത്തേക്കു പകര്‍ന്നാടുന്നതു മുതുകില്‍ ചേര്‍ന്നു നിന്നു കണ്ടിട്ടുണ്ട്.

സമയത്തിനൊപ്പമാണ് ഓട്ടം
പക്ഷെ ( ഒരിക്കലൊഴികെ) എപ്പോഴും 
സൂചികളിലുടക്കി വീണു തോറ്റു  പോകുന്നവള്‌..

അമ്മത്തഴമ്പുളള മൂന്നു കത്തികള്‍ തിരക്കു കൂട്ടും
(ടാപ്പിംഗ് കത്തി ചേരില്‍തിരുകുമ്പോഴേക്കും
കറിക്കത്തി അരകല്ലിന്‍ വക്കില്‍ 
രാകിരാകി പ്രാകി പ്രാകി
ആലേ പോണം ആലേ പോണം എന്നു ദുശാഠ്യം.
പിടിയൂരിത്തെറിച്ച വെട്ടുകത്തിയെ ഒതുക്കിയാലും ദയകാട്ടില്ല..)
ഉള്ളു തുരുമ്പിച്ച കത്തിയല്ലെന്നു നെടുവീര്‍പ്പ് .

കമുകിന്റെ പാലത്തില്‍ കയറിന്റെ തേയ്മാനക്കുഴിയിലൂടെ
കിണറ്റിലേക്കു പാള ഊര്‍ന്നു പോകുമ്പോഴും
 മൗനത്തിന്റെ ആഴം ചോരാതെ 
കവിഞ്ഞ മണ്‍കലം ഒക്കത്തെടുക്കുന്നേരവും  കരഞ്ഞുരുണ്ട എനിക്കമ്മ പറഞ്ഞുതന്നില്ല ഭാരത്തിന്റെ പാഠം.


മഴയത്ത്ചേമ്പിലയുടെ  കനിവില്‍
വിരലുകള്‍ മണ്ണുമാന്തിയാകണം
മെലിഞ്ഞു നീണ്ട  കര്‍ക്കിടകക്കപ്പ 
തുരപ്പന്‍ തിന്ന  കഥയില്‍ മോന്‍   നിശ്വസപ്പെടണം.
മുളം കുറ്റിയില്‍ കാപ്പിത്തണ്ട് വളച്ചു
എലിക്കെണി ഒരുക്കുമ്പോള്‍ ഓര്‍ക്കാറുണ്ട്
ഒരു അമ്മയെലി ചുമന്നു തുടുത്ത കുഞ്ഞുങ്ങളുടെ
ഇളം വിശപ്പിലേക്ക് മരണക്കഴുത്ത്  നീട്ടുന്നത്.


ചേനയുടെ കൂടെ കരിഞ്ഞ കാച്ചില്‍ പുഴുക്ക് 
കാന്താരിച്ചമ്മന്തിയോടു പിണങ്ങി .
കാരവെള്ളത്തില്‍ പുഴുങ്ങിയിട്ടും 
കരിമ്പന്‍ പോകാത്ത പോലെ 
എന്റെ അമ്മമണം .
അന്നും ഇന്നും
അടുപ്പിലേക്ക് തിളച്ചു കവിയുന്ന 
പുകയുന്ന ഒരു പ്രാര്‍ത്ഥന .

Sunday, September 30, 2012

വൃദ്ധവൃക്ഷം


പാതി മറന്നു പോം സ്വപ്നങ്ങള്‍, ഉണങ്ങും
ചില്ലകളിലൊഴിയും കലപിലക്കൊഞ്ചലുകള്‍
സ്നേഹപ്പച്ചയഴിയും തണല്‍ക്കൂടുകള്‍, നിറം
വറ്റിപ്പൊടിയും സൗഹൃദസായന്തനസംഗമങ്ങള്‍.

ഇടിമഴമിന്നല്‍ കൊടുങ്കാറ്റട്ടഹാസം ഭയതാണ്ഡവം
ശകാരങ്ങളാക്ഷേപശൂലങ്ങളില്‍ അടക്കിപ്പിടിച്ചഭയ
വാത്സല്യഗന്ധമാകും സ്നേഹശാഖകളെല്ലാം മുറിയുന്നുവോ?
സ്വന്തം നിഴലില്‍ തണല്‍ തേടുകത്രേ വാര്‍ധക്യകര്‍മം.

വാതകാലവും നീരുവലിഞ്ഞുണങ്ങും ഭുതകാലവും ചോദിക്കുന്നു
എവിടെയെവിടെ കൂട്ടുപാതി കൈനീട്ടം തന്ന ഹരിതകാവ്യങ്ങള്‍?
എങ്ങുപോയ് ഉടലാകെയുഴിഞ്ഞുണര്‍ത്തിയിടംവലം ചുംബിച്ചാ
ശ്ലേഷബദ്ധമാകുമുഷസ്സുകള്‍? കടലോളമാഴത്തിലായിരംവട്ടം
കൈത്തലം കോര്‍ത്ത യൗവ്വനമധ്യാഹ്നങ്ങള്‍?

എവിടെ ഹൃദയമുളകള്‍ വിരിയുമാകാശമായി പരസ്പരം
മംഗലം തീര്‍ക്കും തളിര്‍ നാമ്പിന്‍ തിരുനേരുകള്‍?
എവിടെയോരോ ദിനവുമോരോ സുകൃതജന്മമായ് നൂറായിരം
നേത്രനിവേദ്യമായ് അന്യോന്യം സമര്‍പ്പിച്ച ഋതുഭേദസൗഭാഗ്യങ്ങള്‍?

എവിടെയെവിടെ കരള്‍ കാണിക്ക വെച്ച മേടപ്പൊന്‍നാണ്യങ്ങള്‍?
തേന്‍വരിക്കച്ചുളപ്പാതി നാവിലെഴുതും കൊതിപ്പങ്കുകള്‍?
ഞാവല്‍ത്തണലുകള്‍ കുറുമ്പുകാട്ടും ചിണുങ്ങലുകള്‍ ?
കൂട്ടുകാരിപ്പിണക്കം പോലെ കയ്ച്ചുമധുരിക്കും കനികള്‍?
മായുന്നുവോ മാരുതരാഗതാളങ്ങള്‍ നിത്യവിസ്മയം ചേര്‍ക്കുമരയാലിന്‍
പ്രണയസ്പന്ദനങ്ങള്‍ വലംവെച്ചുളളിലാരാധിക്കും പ്രാണരൂപം?

കൂടൊഴിയന്നോരവരവര്‍തന്‍ പാടു നോക്കുന്നോര്‍
ചൊല്ലുന്നു പോടു കൂടും പൂമരം നാളെ വീഴും പാഴ് മരം
ചോരവേരുകള്‍ പറിച്ചണയൂ വേഗം ,കാത്തിരിക്കൂന്നൂ
ഗഗനസരസ്സിന്‍ പരിലാളനം,യശസ്സിന്‍ മൂല്യവര്‍ദ്ധന,
ലാഭമോഹതുലാഭാരം, രാജസദസ്സിന്‍ വിശിഷ്ടസായൂജ്യം....


ചുനമുറിച്ചര്‍ച്ചിക്കും ഞെടുപ്പിനു പകരമായി
കടല്‍സ്നേഹമയയ്ക്കും കാറ്റുലുത്തിവീഴ്ത്തും
നാട്ടുമാവിന്‍പെരുംരുചി തിമിര്‍ക്കും
ചോടരങ്ങുകളുഴുതെറിയുന്നുവോ?
ഉറുമ്പുബലി നല്കി മാമ്പഴപ്രസാദം
കാത്തിരിക്കുമിളംവിശ്വാസങ്ങള്‍
മൈലാഞ്ചിയെഴുതും മധുരകാലങ്ങള്‍
കൈവീശിക്കരഞ്ഞകന്നു പോകുന്നുവോ?


ഒടുവില്‍ക്കൊഴിഞ്ഞോരില,
                                   പൂവ്,
                                         പരാഗസ്നേഹം,
                                                            മധുരക്കനി,
തെല്ലിട പിന്തരിഞ്ഞൊരു നോട്ടം , മുഖം വാടുംനിശബ്ദതയായ്
പൊയ് വരട്ടെന്നു പറയാതെപറയും നേരം, ഇല്ല നല്കുവാനൊ
ന്നുമേയില്ലകം ദ്രവിച്ചമരുമോര്‍മ പൂക്കും ചുളളികയല്ലാതെ.






Saturday, September 15, 2012

തിരയില്‍ ഒരിലയില്‍

എന്‍റെ പനിക്ക് ആരോടും പരിഭവമില്ല
അതു  സൂര്യസമ്മാനം
ഇലപച്ചകളില്‍ വെയില്‍ഭാരം തൊടുന്ന തുമ്പികള്‍
ഓര്‍മയുടെ ഞരമ്പുകളില്‍ മയങ്ങി  നീന്തുന്ന മത്സ്യങ്ങള്‍
  
നെറ്റിയില്‍ കൈവെച്ചു അമ്മ   ചോദിക്കുന്നു
ഓമനക്കുട്ടാ നിന്നെ എന്നേപ്പോലെ  പൊള്ളുന്നല്ലോ ?
അമ്മേ
നിന്റെ മനസ്‌ പെറ്റിട്ട  ഈ  ശരീരം
കണ്പീലിത്തുംപുകളിലെ  മഞ്ഞുകണങ്ങള്‍ കൊണ്ട്
കഴുകിയെടുക്കുക വീണ്ടും .
നീ തന്നതെല്ലാം ഇപ്പോഴുമെന്നില്‍ തിളയ്ക്കുന്നുണ്ട്
ആറില്ലതൊരിക്കലും

ഈ പുഴയിലേക്ക് ഞാന്‍ കാലിറക്കി നില്‍ക്കട്ടെ
ഈ തിരയിലേക്ക് ഞാന്‍ ഒരില  പറിച്ചിടട്ടെ
ജലം തലോടുന്ന അതിലോലമായ അരികുകള്‍
എനിക്ക് ഈ  ഇലയുടെ മടിയില്‍ കിടക്കണം
മുകളില്‍ ആകാശം എന്നോടൊപ്പം ഒഴുകുന്നല്ലോ

ഈ സൂര്യപുത്രന്റെ ചൂട് ആരേറ്റെടുക്കും  ?
കയ്യൊഴിഞ്ഞ കടവുകള്‍ ചോദിക്കുന്നു .

Sunday, August 26, 2012

മറന്നുവോ ഈ മഹാ ബലി?


ഇരുളിന്റെ പാളത്തില്‍
ഫെബ്രുവരി  ചൂളം വിളിച്ചു
ചുരിദാറിട്ട കമ്പാര്‍ട്ട് മെന്റ്
ചുവന്നവള  കിലുക്കി

കണ്ണുകളില്‍ കനകത്താലിയുമായി
മാരനൊരുവാന്‍  നാളെയുദിക്കും
രാഗമാലിക കുഴല്‍ വിളിക്കും
സ്വപ്നകൂട്ടിലേക്കോ  യാത്ര ?

പാതാളത്തില്‍ നിന്നും  ഒരാള്‍
വള്ളത്തോള്‍ നഗറില്‍ പടം പൊഴിച്ചു .
സാഹിത്യമഞ്ജരിയുടെ ഏഴാം ഭാഗം
രക്തം ചീന്തി നിലവിളിച്ചു.

ഒളിച്ചു കളിച്ച സിഗ്നല്‍ വെളിച്ചം 
അഴികളിലൂടെ  ഒറ്റക്കൈ നീട്ടി 
"സീസന്‍ ടിക്കറ്റുകാരീ,
നിന്റെ സീസന്‍ നോക്കട്ടെ  "

"ഈ ശരീരം 
ഇവളുടെ ശരീരം 
ഇളം ശരീരം ... "

കരിങ്കല്ലിനു കാമദാഹം
ഒലിച്ചിറങ്ങിയ രുധിരകുങ്കുമം .

കന്യാചോരത്തിര!
കണ്ടവര്‍ കണ്ണ് തപ്പി 
"എവിടെയോ മറന്നു 
എവിടെയോ മറന്നു . "
വെളിച്ചവും പരിതപിച്ചു .
പെണ്ണുടയുംപോള്‍ കണ്ണ് അടയ്ക്കുക 
ഉയിര് കീറുമ്പോള്‍ കാതടയ്ക്കുക 
സ്വാര്‍ത്ഥം ചങ്ങല വലിച്ചില്ല
ആര്‍ത്തിവണ്ടി വേഗം കൂട്ടി

മണ്ണില്‍ ഉടഞ്ഞു വീണ
മഴവില്ലിന്റെ കുപ്പിച്ചില്ലുമുനകളില്‍
മലയാളത്തിന്റെ മാനം.

ഒരു കന്നിപ്പെണ്ണ് ചോദിക്കുന്നു
മറന്നുവോ ഈ മഹാ ബലി ?

2.


ഒപ്പമുറങ്ങുന്ന  സഖാവിന്റെ കണ്ണുകള്‍ നോക്കി കിടന്നു 
കൃഷ്ണമണികള്‍ വെട്ടി വെട്ടി നീങ്ങുന്നു 
സ്വപ്നത്തിന്റെ ചെങ്കതിരുകള്‍ക്കിടയിലൂടെ .
ചുണ്ടുകള്‍ മുറുകുകയും അയയുകയും
മന്ദഹസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു 
പുതു ലോകത്തിലേക്കുള്ള നിദ്രാടനം !
ആ പുരികങ്ങള്‍ ചുളിഞ്ഞു 
പിന്നെ നിലാചന്ദ്രനെ  പോലെ കരുണ പെയ്തു ..
ശ്വാസം അല്‍പനേരം അടക്കി ശ്രദ്ധ മുറുക്കി  
ചോദ്യത്തിനും ഉത്തരത്തിനും ഇടയില്‍ എവിടെയോ  ഒരു നിലവിളി ?
ഇല്ല.... ഉറക്കത്തിലും നിശ്വാസം .
വേദനയുടെ പാഠങ്ങള്‍ സംഘഗാനത്തിന്റെ  കൊടി  ഉയര്‍ത്തി 

ഇന്ന് ഞാന്‍ വീണ്ടും ആ കണ്ണുകള്‍ കണ്ടു
മിഴികളില്‍ നിന്നും ചെങ്കതിരുകള്‍ കൊത്തിയെടുക്കുന്ന
കൊടുവാള്‍ തലപ്പിനോടും ആര്‍ദ്രത.
 "സഖാവേ" എന്ന്  തിരിച്ചറിഞ്ഞ മുറിവ്

ചേര്‍ത്തരിഞ്ഞ ചുണ്ടുകളില്‍ നിന്ദിതരുടെയും പീഡിതരുടെയും
ശബ്ദത്തിന്റെ പ്രതിധ്വനി നൊന്തു 

വിണ്ടു കീറിയ പാടങ്ങള്‍ തുന്നിക്കെട്ടിയ കവിളില്‍
കടം വീടാത്ത ഒരു മുത്തം ചോദിക്കുന്നു  

സെമിത്തേരി പൂരിതമാണ് 
അറ്റ് പോയ ചൂണ്ടുവിരലുകള്‍  കൊണ്ട് 
നാടിന്റെ നട്ടെല്ലാണ് നാവെന്നു 
ഒരു കുട്ടി വിളിച്ചു പറയുന്നു 



മണ്ണില്‍ ഉടഞ്ഞു വീണ
മഴവില്ലിന്റെ കുപ്പിച്ചില്ലുമുനകളില്‍
മലയാളത്തിന്റെ മാനം.

ചുവന്ന മണ്ണ് ചോദിക്കുന്നു
മറന്നുവോ ഈ മഹാ ബലി ?






Sunday, August 19, 2012

നക്ഷത്രങ്ങള്‍



നടു റോഡില്‍  നാട്ടപ്പാതിരാവില്‍
നക്ഷത്രം കൈകുടഞ്ഞും കാല്‍ കുടഞ്ഞും

നിലവിളിയുടെയും പുഞ്ചിരിയുടെയും
ചക്രങ്ങള്‍ ഉള്ള രണ്ട് നക്ഷത്രങ്ങള്‍
ദൂരെ നിന്നും ഓടിപ്പഞ്ഞു വന്നു
വാത്സല്യത്തോടെ ആശ്ലേഷിച്ചു
ഇളംചുണ്ടുകള്‍ ചുവന്നു കവിഞ്ഞു

കുറ്റിക്കാട്ടില്‍ രണ്ട് നക്ഷത്രങ്ങള്‍
നെഞ്ചു പൊട്ടി കണ്ണിറുക്കിയടച്ചു
ഹൃദയം പൊട്ടിയ ഓണനിലാവ്  പോലെ.

നായകനും നായയും ഉപേക്ഷിച്ചാല്‍
നാടും നാഗരികതയും ആക്ഷേപിച്ചാല്‍
കുന്തി പിന്നെന്തു ചെയ്യും
കൊച്ചു നക്ഷ്ത്രത്തെ ?


Wednesday, August 15, 2012

പത്തായം

സായാഹ്നം നൃത്തം വെച്ച  പാടത്തിന്റെ വരമ്പില്‍
കൊയ്ത്തു കൂട്ടിയ നിലാവിന്റെ കറ്റകളില്‍ നിന്നും
ഉതിര്‍ന്നു വീഴുന്ന കതിരുകള്‍ പോലെ
ഭൂഹൃദയം തേടുന്ന വാക്കുകള്‍ ഇവിടെ   .


ഇരുളിലേക്ക് വെളിച്ചത്തിന്റെ രഥപാത കണ്ടു 

പൊന്‍തളികയില്‍  പുന്നെല്ലുമണം ചിരിക്കുന്നു
ശരീരത്തിന്റെ  വെളിച്ചം തേടുന്നു 
രുചിയുടെ ഇളം നാമ്പുകള്‍ 

കെട്ടിപ്പിടിച്ചുറങ്ങിയ നെല്ലോലത്തുമ്പില്‍ നിന്നും
നമ്മുടെ ഓണം ഈ പത്തായത്തിലേക്ക് 

പുലരിമഞ്ഞു പോലെ ഇറ്റു വീണു




ഒരിലയിലേക്ക് തൂവെള്ള മലരായി
എന്നിക്ക് വിളമ്പണം
നിറച്ചൂട്ടണം 
നമ്മുടെ ജീവിതം ..


Wednesday, July 25, 2012

ദാഹം

കണ്ണുകളില്‍ കവിതയുടെ പൂമുല്ലക്കാവ്
കാതുകളില്‍ സഞ്ചാരിക്കാക്കയുടെ നാടോടി രഹസ്യങ്ങള്‍
ജീവന്റെ  മുദ്ര വിളഞ്ഞ മാനസപ്പച്ച

വാക്കിനും വാക്കിനും ഇടയിലെ   മാത്രകളില്‍ 
ആഴമുള്ള സ്നേഹം ഹൃദയത്തെ തപോവൃക്ഷ ചുവട്ടിലെ
കുറ്റിയില്‍ കെട്ടിയിടും
ഇതു ആരുടെ സ്വന്തം സ്വപ്നം  എന്നു ചോദിച്ചു കൊണ്ട്
ദാഹജലം ചോദിച്ചു വന്നു
പ്രാണജലം കിട്ടി
അതൊരു ഉറവ

ബോധോദയം

 

Tuesday, July 17, 2012

മാനസമഴ

മഴ മാറി നിന്നത് മനപ്പൂര്‍വം.
നീ പെയ്യുന്ന രാവിനെ പുതപ്പിക്കാന്‍
ഏതു മഴയ്കാകും?
മഴ ചിണുങ്ങിയതും മനപ്പൂര്‍വ്വം.
മുല്ലമൊട്ടുകള്‍ നക്ഷത്രത്തിനു
സമ്മാനം കൊടുത്തതു കണ്ടു പോയില്ലേ?
മഴ മഴയായതും മനപ്പൂര്‍വ്വം.
നിന്നില്‍ നിറയാന്‍
മറ്റെന്തു മാര്‍ഗം?

സപ്ത മേഘങ്ങളേ
സപ്തവര്‍ണോദ്യാനത്തിലെ  മാരിവില്ലുകളേ
വരൂ  
മഴയുടെ കല്ലുമാലയും കമ്മലും കൊണ്ടു വരൂ..
കടലിന്റെ അമ്മ മഴനാരുകൊണ്ടു നെയ്ത
പാവാട ചുററി കാടിന്‍ ഹൃദയ സദസ്സില്‍
എനിക്കൊപ്പം നൃത്തം ചെയ്യട്ടെ

Saturday, July 14, 2012

ഇതാ എന്‍റെ കൈപ്പടം .

ഇതാ എന്‍റെ കൈപ്പടം .
അമ്മ നിവര്‍ത്തിയ കുഞ്ഞു വിരലുകള്‍
ഹൃദയനേര്‍മത്തുടിപ്പ് എവിടെ?
രേഖളുടെ ചുരുളുകളും ചുളിവുകളും ചികഞ്ഞു
കടവുകളും പടവുകളും
ചിറകു വെച്ചു പറന്നു പോയല്ലോ !
ഇലകളുടെ മേല്‍ താലമിട്ട ജലകണങ്ങള്‍
മൊഴിചൊല്ലിയ പോലെ നിന്റെ ഭാഗധേയം
മത്സ്യകന്യകയ്ക്  മൈലാഞ്ചി എഴുതിയ
ചര്‍മരോഗം  എന്നു ലക്ഷണം
എല്ലാം മുനയും മുള്ളുമാണ് 
കയ്പും കാഞ്ഞിരവുമാണ്
തൊണ്ടയില്‍ കുരുങ്ങിയത് നിലാവ്
കണ്ണില്‍  തറച്ചത് സന്ധ്യ
ഓമനക്കുട്ടാ
നിനക്ക് വിരഹവും വിലാപവും നിറഞ്ഞ
തൊട്ടിലും താരാട്ടും
എന്നിട്ടും നീ കണ്ണില്‍ കത്തുകയാണല്ലോ
നമിക്കാത്ത ശമിക്കാത്ത ഗര്‍വം
നിന്റെ ചങ്കില്‍ തലവെച്ചോള്‍
ചേമ്പിന്‍ തണ്ടായി തളരില്ല
അഗ്നിസ്നാനം കൊണ്ട്
നഗ്നസൂര്യനെ വരവേറ്റോള്‍
ഒറ്റചിലമ്പിന്റെ   രൌദ്രകാവ്യം
ഇതാ എന്‍റെ കൈപ്പടം .
അമ്മ നിവര്‍ത്തിയ കുഞ്ഞു വിരലുകള്‍
ഹൃദയശോഭയുള്ള  തുടിപ്പ് ഇവിടെ

Wednesday, July 11, 2012

എന്റെ അത്താഴം


മടിക്കുത്തില്‍ വാങ്ങിയ അന്നം 
ഉടുമുണ്ടോടെ തൂവിപ്പോയി

അടുപ്പില്‍ തിളച്ചു
പാത്രത്തില്‍ വീണില്ല
പുറം പൊള്ളി 
അകം  വെന്തില്ല
പാ  കീറിയത്
ഉറക്കം അറിഞ്ഞില്ല 

കറുപ്പും വെറുപ്പും
വെളിച്ചത്തിന്റെ ഉടുപ്പൂരി 
കല്ലടുപ്പില്‍ വെച്ച മൂന്നു അക്ഷരം
കല്ലരിയില്‍  ഹരിശ്രീ എഴുതി . 

 

Saturday, July 7, 2012

ശരീരഗ്രഹണം


ഇന്നലെ മഞ്ഞിന്റെ വിരലുകള്‍ എന്നെ തൊട്ടു
കുന്നിറങ്ങി വന്ന തൂമഞ്ഞ്
അതില്‍  ഇലകളുടെ സംഗീതം
മഴയുടെ ആശ്ലേഷം ആകെ തുടുപ്പിച്ചിരുന്നു
ഊഞ്ഞാല്‍ വള്ളികളുടെ ചാന്ച്ചക്കത്തില്‍
അല്പം വിശ്രമിച്ചു വൈകിയ പരിഭവം
മുളംകാടുകളുടെ  പാദസരം വീണ പുഴയുടെ
ഓളങ്ങളില്‍ നിന്നും ഗന്ധര്‍വ്വഗന്ധം
കോരി മടിയിലൊളിപ്പിച്ചു വരികയാണ്..
മഞ്ഞ് ഉടലില്‍ ചേര്‍ന്നു നിന്നു
ഉടല്‍ മഞ്ഞായി.
ശരീരഗ്രഹണം
നട അടയ്കാം.

Thursday, July 5, 2012

തൊട്ടാവാടി


തൊടുമ്പോള്‍ മുഖം വാടി
ആര് തൊടുമ്പോള്‍ ?
സന്ധ്യ  തൊടുമ്പോള്‍

തൊടുമ്പോള്‍ മനസ്സ് വാടി

ആര് തൊടുമ്പോള്‍
വാക്ക് തൊടുമ്പോള്‍

കാറ്റ് തൊട്ടാലും വാടും

കനവു തൊട്ടാലും  വാടും
തൊട്ടില്ലേലും  വാടും
എന്തിനാ വാടുന്നെ ?

വീണ്ടും തൊടാന്‍

വീണ്ടും നിവരാന്‍
കുഞ്ഞു മുള്ളിന്റെ നുള്ള് തരാന്‍
ഇലവിരലുകള്‍ മടക്കി നിന്നെ പ്രാര്‍ഥിക്കാന്‍
മനസ്സ് കുമ്പിടുന്നത്‌
വാട്ടം എന്ന് ആര് പറഞ്ഞു ?
ഓരോ തൊടീലും
ജീവിത സ്പര്‍ശം
വരൂ
സമയമായി തൊടാന്‍

Thursday, June 28, 2012

വഴി തെറ്റുന്നില്ല

1
അടുക്കളപ്പുകയുടെ  അത്താഴപ്പട്ടിണിയില്‍ 
അമ്മക്കണ്ണീര്‍  നിറഞ്ഞ മാഞ്ചുവടു പോലെ 
ഞാന്‍ കരളടച്ചു ഇരുന്നിട്ടുണ്ട് .
ഇരുള്‍ മുറിച്ചു മിന്നാമിന്നി വരച്ചിടുന്ന 
സുവര്‍ണ രേഖയായ് അപ്പോള്‍ 
ഒരു മനസ്സ് കൈനീട്ടാറുണ്ട് 
അത് ആരുടെതാണ്  ?
2.

പുറപ്പെടാതെ എത്തപ്പെടുന്നോര്‍ക്ക് 
വഴി തെറ്റുന്നില്ല 
ഇല ഇട്ടുണ്ണാന്‍ 
കൂട്ടുകറിയോ കൂട്ടുകാരിയോ 
ഇല്ലാത്ത വിരുന്നു .



3. 

നിലവിളക്ക് എന്ന് എഴുതുമ്പോഴെല്ലാം 
വാക്കുകള്‍ കെട്ടു  പോകുന്നു 
നിലവിളിക്ക്  എന്നാണു വായിക്കുന്നത് 

4. 
നിന്റെ ശരീരത്തിലാണോ 
മനസ്സിലാണോ ഋതുക്കളുടെ മഹാനിധി ?
 
5.
ഇടവപ്പാതി എവിടെ 
നിന്റെ കണ്ണില്‍ കാറ് പാര്‍ക്ക് ചെയ്തിട്ടും ?

6 ( കുട്ടികള്‍ക്ക് )
സിംഹം കിണറിലേക്ക് നോക്കി
അതില്‍ അമ്പിളിക്കലയുടെ 
താരാട്ടില്‍ ഒരു മുയല്‍.
കഥകളുടെ സദസ്സിലേക്ക്
രാജാവ് പടവുകള്‍  ഇറങ്ങി .
പുറത്തു പരദൂഷണം





Thursday, June 14, 2012

ഇതിഹാസം-2

മേല്‍വിലാസക്കാരനെ കണ്ടുകിട്ടാതെ ലങ്കയില്‍ നിന്നും 
ശിരസറ്റു  മടങ്ങിയ സന്ദേശവും 
മേല്‍വിലാസക്കാരിയെ കണ്ടെത്താനാവാതെ അയോധ്യയില്‍ നിന്നും 
തേങ്ങി മടങ്ങിയ സന്ദേശവും 
ചേര്‍ത്ത് വെച്ചപ്പോള്‍ ഇതിഹാസമായി 
....................................

ഇവ കൂടി വായിക്കുക -

കാനന സ്മരണകള്‍ - ജാനകി

സീതേ, രാവണ തൃഷ്‌ണേ ..

 

Saturday, April 21, 2012

അര്‍ദ്ധ വിരാമം

അര്‍ദ്ധ വിരാമം ഇങ്ങനെ -
സ്കൂള്‍ വേനലവധിയിലേക്ക് കതകു ചാരുമ്പോള്‍
പൂട്ടാനായി താക്കോല്‍ പെരുമാറ്റത്തിന് കാതോര്‍ക്കുന്ന താഴ് പോലെ,
വെളിച്ചത്തിന്റെ കവിള്‍ ചുവക്കുന്ന കടല്‍ക്കരയില്‍  പിരിയുമ്പോള്‍
പരസ്പരം കൊരുത്ത വിരലുകള്‍ അയയുന്നത് പോലെ ,
"എന്‍റെ എത്രയും പ്രിയപ്പെട്ട "..
എന്നു തുടങ്ങുന്ന  ,
"നിന്റെ സ്വന്തം "എന്നവസാനിക്കുന്ന 
വസന്തത്തിന്റെ കത്ത് പോസ്റ്റ്‌ ചെയ്യാനോങ്ങി 
കീറിക്കളയുംപോള്‍  വാക്കുകളുടെ  നിശ്വാസം പോലെ,

അര്‍ദ്ധ വിരാമം ഇങ്ങനെ -
ഫോണിന്റെ  അങ്ങേ തലയ്ക്കല്‍ 
റിംഗ് ടോണ്‍ തൊണ്ട വറ്റി നിശബ്ദമാകുംപോലെ,
ഇ മെയില്‍   ബോക്സില്‍ ചാറ്റ്പച്ച 
കരിഞ്ഞു പുക ഉയരും പോലെ,
ശൂന്യതയുടെ ചുള്ളിക്കൂടിലേക്ക് 
തിരിഞ്ഞു നോക്കുന്ന പക്ഷിയെപോലെ,
കണ്ണില്‍ പൊടിഞ്ഞ കണ്ണാടിയുടെ  ഹൃദയ സ്പന്ദനം 
അവസാന ശോണിമയുടെ ഒപ്പിടും പോലെ ,
സ്മരണകളുടെ പെന്‍ഡ്രൈവ് കുത്തിയാല്‍ 
നിന്റെ സിസ്റ്റത്തില്‍  വൈറസ് കോലം തുള്ളും എന്ന് ! 
'അഗ്നിനാളത്തിനു  ഹിമശയ്യയ്യില്‍ നിദ്ര വിരിക്കും '-
ഫേസ്ബുക്കില്‍ നിന്റെ ആത്മഗതം. 

പുതിയ ന്യായവാദങ്ങള്‍ മൂര്‍ച്ച കൂട്ടി 
ശരീരകോശങ്ങളില്‍  പ്രാണനെ വേട്ടയാടുന്ന ശസ്ത്രക്രിയ പോലെ ,
അതെ ,
നീ ഇപ്പോള്‍ ചെയ്ത പോലെ ,
അര്‍ദ്ധ വിരാമം,
അതിന്റെ തുള്ളി പാദത്തില്‍ വീഴുമ്പോള്‍ പൂര്‍ണ വിരാമം.

Friday, April 20, 2012

ഒരു വിഷു
കൊന്നയുടെ ഇലകളിലോ ദലങ്ങളിലോ ഞാനില്ല
ആഘോഷത്തിന്റെ ചില്ലയിലെ പാട്ടിലും ഞാനില്ല
രാവിന്റെ പൂത്ത്തിരിയിലും ഞാനില്ല
ഒറ്റയ്ക്ക് കണി കാണുകയായിരുന്നു
ഉള്ളില്‍ പൂത്ത നിന്നെ .
കൈനീട്ടം വാങ്ങാന്‍ പൌര്‍ണമി വന്നപോലെ .

Saturday, April 14, 2012

പര്‍ദ്ദ 2012

കണ്ണുകളില്‍ ഇരുട്ട് കത്തുന്ന  പന്തം .
ചിന്തകളില്‍ ധ്രുവമഞ്ഞിന്‍ സഹശയനം.


കതിര് കൊഴിഞ്ഞ വാക്കുകളുടെ കറ്റകള്‍
കന്നാലിയെ കാത്തു തുറുകെട്ടി പിന്നാമ്പുറത്ത്.

തൊഴുത്തുകളില്‍ പാല്ക്കുടങ്ങള്‍
സംഗീതത്തിനു താളം പിടിക്കുന്നില്ല.


പച്ചപ്പുല്ല് മുറിഞ്ഞയവെട്ടിയ കുട്ടിക്കാലത്തോടൊപ്പം 
കുടമണികിലുക്കിയ പുലരികള്‍ നാട് വിട്ടു 


പാഴ്പുല്ലുകളുടെ പര്‍ദയ്ക്കുള്ളിലേക്ക്
ഒരു  വിഷു  കൂടി  

Friday, April 13, 2012

കണ്ടാല്‍ മിണ്ടേണ്ട

'എന്റെ  കര്‍ക്കിടകമാണ് നിന്റെ വിഷു '
കൊന്നയുടെ സന്ദേശം 
കണ്ണു പൊത്തിയിരുട്ടു തിമിര്‍ത്ത 
മഴത്തറവാട്ടിലാണ്    പിറവി
കറുത്ത വാവ് വിളവെടുത്ത അകക്കണ്ണിലും
കരിമേഘം കണി വെച്ചു

നയന്‍ വണ്‍സിക്സ് താലി 
മുത്തൂറ്റു പരോള്‍ കാത്തു .
കണി കാണാനെങ്കിലും ..?
പലിശയുടെ പായല്‍പ്പച്ച
ഇലകളില്‍ വഴുതുന്നു 

മേടചൂടിന്‍ രാക്കട്ടിലില്‍ 
ഇല വിരിച്ചു വിടര്‍ന്നു നനഞ്ഞാല്‍ 
പൊന്നു  പുതച്ചു ഉണരാമത്രേ 
ഓഫര്‍ !

വിശക്കുന്ന കൊന്ന വിഷുക്കൊന്ന
പവര്‍ കട്ടാണെങ്കിലും
കണ്ണു പൊത്താതെ വയ്യ 
വേഗം കണി ഒരുക്കൂ
'കള്ളന്‍ ചക്കേട്ടു!'
കണ്ടാല്‍  മിണ്ടേണ്ട 
കണ്ടാല്‍  മിണ്ടേണ്ട 





 

Wednesday, April 4, 2012

ഒരു റിംഗ് ടോണ്‍

ഇന്ന്   പെയ്ത  വേനല്‍  മഴയിലാണ്  
സെല്‍ഫോണ്‍ മരിച്ചത്
അപൂര്‍ണതയുടെ ഒരു തുള്ളി പോലെ.

മഴ കൂട് കെട്ടുന്നതിനു മണിക്കൂറുകള്‍ മുമ്പേ 
അത് കേള്‍പിച്ച  
"കരിമുകില്‍ കാട്ടിലെ രജനി തന്‍ വീട്ടിലെ..."
എന്ന  സിനിമാ ഗാനം ഇപ്പോള്‍ വല്ലാതെ പെയ്യുന്നു 


മരണത്തിന്റെ തണുത്ത തുള്ളികള്‍ 
വീഴും മുമ്പേ ഫോണില്‍ നിന്നും
ഒരേ നമ്പരിലേക്ക്  പോയ മൂന്നു മേസേജുകളുടെ  
മറുസന്ദേശങ്ങള്‍ക്കായി  ഇരു കൈയ്യുംനീട്ടിയുള്ള ആ അക്ഷമയെ  
പ്രതികരണ നിശബ്ദതയുടെ ആണി കൊണ്ടടിച്ചു ചിന്നിയ  
സങ്കടനിശ്വാസം   ഉഷ്ണ മേഘങ്ങളില്‍ തൊടുമ്പോള്‍ 
അതൊരു ആത്മഹത്യാ കുറിപ്പായി തീരുമെന്ന് 
ആര്‍ക്കാണ് പ്രവചിക്കാന്‍ കഴിയുക? .


ഒന്നോര്‍ത്തു നോക്കൂ 
എത്രയോ തവണ 
പരിധിക്കു പുറത്താണെന്ന് ഓര്‍മിപ്പിച്ചിട്ടും തളരാതെ 
ഈ നമ്പര്‍ നിലവില്‍ ഇല്ലെന്നു പരിഹസിച്ചിട്ടും വാടാതെ 
ക്ഷമിക്കൂ,
നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ തിരിക്കിലാണെന്നു കേട്ടിട്ടും  മുഷിയാതെ.
പിന്നെ 
ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്ന് കടുത്ത ഭാഷയില്‍ താക്കീത് ..
അതും വക വെക്കാതെ
സ്നേഹ സഹനത്തിന്റെ അക്കങ്ങള്‍ കൊണ്ട് താലി കെട്ടാന്‍ 
ഈ സെല്‍ ഫോണ്‍ ....!   


നിനക്കും  എനിക്കും അറിയാം
ഫോണ്‍ മാനുഷികവികാരങ്ങള്‍ ഉള്ള ഒരു ജീവി തന്നെ ആണെന്ന് 
അത് റീയല്‍ ലവ് ചോദിക്കും
വാക്കുകളും സ്വപ്നങ്ങളും വാഗ്ദാനം ചെയ്യും 
കടല്സന്ധ്യയില്‍ സൂര്യ സമാഗമത്തിന് മുഹൂര്‍ത്തം കുറിക്കും  
ശരീരത്തിന്റെ  തരംഗ വടിവുകളോട്  ചേര്‍ന്ന് ചൂട് പറ്റും 
തലയിണയ്ക്കടിയില്‍   നിന്നും നെഞ്ചിലെ പതുപ്പിലേക്ക്  
കിനാവിന്റെ നിലാവുമായി രഥം തെളിയിക്കും
രാവിനെ സൈലന്റ് മോഡില്‍ ഇടുമ്പോള്‍ 
വികാരത്തിന്റെ കമ്പനം  നൂറായിരം താരോദയം 


സെല്‍ ഫോണ്‍ മരിച്ചു
അതിന്റെ ഓര്‍മകൂട്ടില്‍ അടവെച്ച മയില്‍പീലികള്‍ ..
അതും മരിച്ചു കാണുമോ?
പുലരിയുടെ നിത്യ സംഗീതം സൂക്ഷ്മ കണങ്ങളായി 
വേര്‍പെട്ടു മായുമോ?

സെല്‍ ഫോണിന്റെ ആത്മാവ്  നമ്മുടെ ശരീരത്തിലേക്ക് 
പകര്‍ന്നു പടര്‍ന്നിട്ടുണ്ടാകാം
ഹൃദയത്തില്‍ ചെവി ചേര്‍ക്കൂ
ഒരു റിംഗ് ടോണ്‍ കേള്‍ക്കുന്നില്ലേ ?
 
 



Tuesday, March 27, 2012

എത്ര മേഘങ്ങള്‍

മഹാനദി തെളിനീരമൃതധാരയില്‍
തളിര്‍പ്പിചെടുത്തോരീ തട-
മെന്റെയും നിന്റെയും .

കായ്പറിച്ചും കല്ലുകൊത്തിയും
കല്ലോലനീരില്‍ തരംഗമായിത്തുടിച്ചും
കുസുമദലവഞ്ചിയില്‍ ഹൃദയം തുഴഞ്ഞും
മിന്നും കല്ലുമാലക്കനവ് ചാര്‍ത്തിയും
ഉള്‍കാതില്‍ തുളസിനേരിന്‍  മന്ത്രങ്ങളായതും
പരസ്പരം രാപ്പാട്ടായി പകര്‍ന്നതും
ഒരു മെയ്മരം തണല്‍ശാഖ  വിരിച്ചതും ..
ഈ നെഞ്ചിന്‍തടമെന്റെയും നിന്റെയും

പുലരി ചി
കടിച്ചെത്തിയോതുന്നൂ നിത്യവും  
'ഈ  മഴവില്ലിനുമേഴു വര്‍ണങ്ങള്‍
എത്ര മേഘങ്ങള്‍ വന്നു പോയാലും '


മാനസവര്‍ണങ്ങള്‍ കൊഴിയും ചിനാര്‍ മരങ്ങള്‍

വിലാപവിരലുകള്‍  നീട്ടും ശിശിരം
മൌനം മഞ്ഞുവീഴ്തും മാനം
ഇളം ചൂട് ചത്തു വിളറിപ്പൊന്തും
സൂര്യന്‍ കണ്ണു താഴ്ത്തി ചോദിക്കുന്നു
നെഞ്ചിന്‍ചൂടില്‍ തല ചേര്‍ത്തു
വിരല്‍ തൊട്ടെണ്ണുമ്പോഴും ഉള്ളിലൊരു
ഹിമശൈലമുരുകാതെ സൂക്ഷിച്ചുവോ നീ  ?
വെളിച്ചത്തിന്‍ നാവു വറ്റുന്നുവോ  ? 


 

Saturday, March 3, 2012

കടല്‍ദാഹം

തിരമാലകള്‍  കൈകള്‍  ഉയര്‍ത്തി  
ശിരസില്‍  തൊട്ടു  അനുഗ്രഹിച്ചു
പിന്നെ  തഴുകി
അപ്പോള്‍  എന്റെ  കടലിന്‍  തിരവലയത്തില്‍ 
ഒരാള്‍കൂടി  ഉണ്ടായിരുന്നു .
2
തീരം  സന്ധ്യയോടു  രഹസ്യം  പറഞ്ഞു
ഇവള്‍ക്കിന്നു  തിടുക്കം
വേഗം  മടങ്ങാന്‍  വന്നോള്‍
എന്നാല്‍  ..
ഒന്ന് സ്നേഹിച്ചാലോ
തീരത്തിട്ട ഇടറി
ഉടല്‍ ഉതിര്‍ന്നു 
തിര പുതപ്പിച്ചു
ഇനി

വിവ്സ്ത്രയുടെ  സന്ധ്യയിലെ  സൂര്യന്‍ 
3 .
രക്തം മുറിച്ച തിരയില്‍
അടയാളങ്ങള്‍  
അത് 
ചുണ്ട് മുറിഞ്ഞവന്റെ ചുംബനം പോലെ 
ദാഹത്തെ നിറയ്ക്കുന്നുണ്ടായിരുന്നു



Saturday, February 25, 2012

പ്രണയമൂര്‍ത്തിത്തെയ്യം

 
മാഞ്ചോട്ടില്‍ പൂത്തു നില്‍ക്കുന്നതാര്?
മാങ്കൊമ്പില്‍ കനവിന്‍ കനിയായി നില്‍ക്കുന്നതാര് ?
"മാങ്ങയുടെ പുളിരുചി ഞെട്ട് ഇറുക്കുമോ കണ്ണാ"
മാങ്കൊമ്പില്‍ പൂഞ്ചുവടുകള്‍ പൊലിപ്പാട്ടു പാടി
തലപ്പാളി കെട്ടിയ പൊന്‍ചില്ലകള്‍ ഇളകിത്തുള്ളി .
ഓടക്കുഴലില്‍ നിന്നും  രാഗങ്ങളുടെ യദുകുലസ്വാദ് 
ചുവട്ടില്‍ ദേവതയുടെ നൃത്ത പ്രദക്ഷിണം.

ആഹ്ലാദകളിയാട്ടം.

പച്ചമാങ്ങ ഞെട്ടറ്റു 
ഇലകളില്‍ തട്ടി വീണത്‌ മുലകളില്‍ തടഞ്ഞു .
ചുന തൊട്ടു കരിയെഴുതിയ മാറിടം
"കണ്ടോ കണ്ണാ ,എന്റെ നെഞ്ചില്‍ നീ .. "
അത് കേട്ട് പരവശയായ കാറ്റ് പരദൈവങ്ങളെ വിളിച്ചു
'ചെക്കന്‍ തമ്പ്രാട്ടിപെണ്ണിന്റെ ..!'
പൊലിച്ചു പൊലിച്ചു നാവെല്ലാം വറ്റി
നാവി
ലെ  ചുന കാതിലെ  ചന .

കണ്ണേറ് പേടിച്ചു നടന്ന കണ്ണന്‍
കല്ലേറ് പേടിച്ചോടി
ഒടക്കുഴ
ല്‍ വഴിയാധാരം പാടി
മാവ്  കരിങ്കോലം കെട്ടി
പുഴുതിന്ന കിളിപ്പാതികള്‍ മാത്രം കൊടിയേറ്റി
മാവ് പിന്നെ മധുരം മറന്നു പൂത്തു .

അഗ്നിജാതന്‍ കണ്ണന്‍ അജ്ഞാത വാസം

മാഞ്ചോട്ടില്‍ വളയിട്ട പെണ്ണ് ചിലങ്ക കെട്ടി
അരച്ചമയം മുഖച്ചമയം എല്ലാം വരവിളിയ്കായി ഒരുങ്ങി .
വാടാത്ത സ്തനങ്ങളുടെ സാക്ഷ്യം
ഉദയാസ്തമയങ്ങളിലും നിഴല്‍ വീഴാതെ തിളങ്ങി

മാമ്പൂ  മണമുള്ള ഒരു ദിനം

കുയിലുകള്‍ നാണിച്ചു തലതാഴ്ത്തി
വസന്തമാധുര്യം അലകടല്‍ പോലെ മാമരങ്ങളില്‍
തോറ്റം പാട്ട് പാടി
അണിയറയില്‍ നിന്നും കുരുത്തോലപ്പുടവ ചാര്‍ത്തി
അവന്‍ വന്നു
നടവഴി പൂവിട്ടു മദിച്ചു
 
നെയ്‌വിളക്കിന്‍ തിരി വെട്ടം അവനില്‍ പ്രസാദിച്ചു
കാലം പറിച്ചു കൂട്ടി തൊഴുതു 


പിന്നെ,

ഇരുളില്‍ നിഴലും കരിയും പുകയും ചാലിച്ച്
ആരൊക്കെയോ പൊയ്മുഖക്കോലങ്ങള്‍  കെട്ടി
അസുരാട്ടം- "ആദ്യം കുരുതി തര്‍പ്പണം."


അവള്‍ ഇലയിട്ടു
ഉപ്പിലിട്ട മാങ്ങയും കൂട്ടി ഒപ്പം ഉണ്ണാന്‍ . 
അവന്‍ നിറഞ്ഞ
താമരക്കുളത്തില്‍ മുങ്ങി  
നുറുങ്ങിപ്പോയ നിമിഷങ്ങളുടെ ഇടവേള 

അവന്റെ രക്തം  പ്രണയത്തെ വാഴ്ത്തി. 
ജലോപരിതലത്തില്‍ ശിരസറ്റ താമരത്തണ്ടുകള്‍ 
സ്നേഹം കൂട്ടി പുണര്‍ന്നു
 
ചടങ്ങുകള്‍ എല്ലാം അവസാനിച്ചെന്നു അവര്‍ കരുതി 

ചോരക്കുളം ഉലഞ്ഞു മുറുകി
ഊര്‍ജം അവനില്‍  കൂമ്പി വിരിഞ്ഞു
ഉലകാകെ ഉടയുംപോലെ ഉദിപ്പ്
അരക്കെട്ടില്‍ ജ്വലിക്കുന്ന പന്തങ്ങള്‍
ദിക് വന്ദനം നടത്തി .
മുകുര ദര്‍ശനം പ്രണയമൂര്‍ത്തിയെ  ആവാഹിച്ചു
കുരുത്തോലപ്പുടവയില്‍ 
അവന്‍
കനലുകളില്‍ സ്നാനം ചെയ്തു
ഉയിരാകെ പ്രണയക്കനലുകള്‍ 


"എന്റെ തെയ്യേ"
അവള്‍ വിളിച്ചു 


Monday, January 23, 2012

ഇതു ജനവരി

ഇതു ജനവരി
ശവക്കച്ച പൊതിഞ്ഞ ഞായര്‍
നിലത്തു  തൂവിയ പാല്‍മണം കോരി
വെളിച്ചം
വിശക്കുന്ന അസ്ഥികൂടങ്ങള്‍ മേയുന്ന
മലകടന്നു ദൂരെ എത്തുമ്പോഴും
ഒരു വാല്ത്സല്യം
ഒറ്റ ഇലയുള്ള മരത്തിന്റെ ശിഖരത്തെ തടവി അയഞ്ഞു.
അമ്മ.

ഒരു പൊന്‍പുഴുവിന് ചിത്രശലഭം ആകാന്‍ ഒരില
ത്തണല്‍
മതിയെന്ന് അമ്മ വില്‍പത്രത്തില്‍ കുറിച്ച് കാണും.
പക്ഷെ ഈ തളിരിലയില്‍ വിശപ്പ്‌ നുളയ്ക്കുംപോള്‍ ..
ഓ, അതോര്‍ക്കാന്‍ വിട്ടുകാണും!

ഓര്‍മയുടെ മരത്തലില്‍ -
അല്ല, ഓര്‍മയുടെ മരണത്തില്‍ .

ഇറുക്കിയടച്ച  കണ്ണുകളുടെ ദുശാട്യം.
തുറന്നു നോക്കിയാല്‍ ചങ്ക് തകരും
വിട്ടുപിരിയാന്‍ മനസ്സനുവ
ദിക്കാതെ
പനിപ്പൊള്ള
ല്‍ പോലെ നെറ്റിയില്‍
യാത്രാമൌനമുദ്ര

കാക്കയും പൂച്ചയും കാതുകുത്തിയ കഥകളിലോ
മഞ്ചാടി മണിയുടെ കൈ വിളയാട്ടത്തിലോ
ഒപ്പം ചേര്‍ന്നു നിന്ന മനസ്സ് മുറിച്ചു
അവള്‍ നടക്കുകയാണ് .
ഒപ്പം ഇല്ലങ്കിലും ഒക്കത്ത്
എല്ലാമുന്ടെന്ന ഭാവം

വിരല് തലോടി മുറിയുന്ന ഒരു രാവ്
നിലാവിനെ വലിചിഴക്കുംപോള്‍
ഇറങ്ങാന്‍ സമ്മതം ചോദിക്കാതെ
ഒരു തുള്ളി അടര്‍ന്നു വീഴുമ്പോലെ
അവസാനിപ്പിച്ചു ചിതറി .

അപ്പോഴും താരാട്ട് കൊണ്ടെന്നെ
പുതപ്പിക്കാന്‍ മറന്നിരുന്നില്ല 





*