Thursday, October 2, 2014

ജീവിതമെത്രമാത്രം ചെറുതാണ്.!



അന്നത്തെ പകല്‍ മഞ്ഞസാരിയിലായിരുന്നു
ആദ്യം കണ്ണുകള്‍  ശിരസില്‍ ദീപം തൊട്ടുഴിഞ്ഞു
പിന്നെ കറുപ്പുചേല ചുറ്റിയ ആകാശമായി
നെറ്റി ചേര്‍ത്തമര്‍ത്തി നിശ്വാസം വിരലുകളോടിച്ചു
കണ്‍തടത്തിലെ കാഴ്ചകള്‍ പകര്‍ന്ന് കടലോരത്ത് ഒപ്പം ഒട്ടി
കവിള്‍ത്തടത്തിലെ തണുപ്പെടുത്ത് താഴ്വാരം ഉദ്യാനം പണിതു
മൂക്കിന്‍തുമ്പിലെനക്ഷത്രത്തുളളി ജാതകരഹസ്യമായി
ചുരം കയറിയ കോടമഞ്ഞിന്റെ കൈനീട്ടം വിരഞ്ഞു ചിത്രശലഭമായി.
തളിരിലവളളി കഴുത്തില്‍ വലം വെച്ച് ഇളം നാമ്പ് നീട്ടി
മുടിയിഴകളില്‍ ഗന്ധമല്ലികയായി.


വാത്സല്യത്തിന്റെ പൊന്നലുക്കിട്ട വെയില്‍  പച്ചപ്പുല്ലുകളുടെ
സ്മരണകളില്‍ഓളം തല്ലുമ്പോള്‍
ചെവിചേര്‍ത്ത് വെച്ച് കണ്ണടച്ച് ധ്യാനിച്ചാല്‍ മതി
ഉദരത്തിന്റെ ഉളളില്‍ ഇളം സ്വരങ്ങളുടെ  കുഞ്ഞുവിരലു നീട്ടും

മതി ,സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ക്കരികെ 
നാം പരസ്പരം തടയുക.
നമ്മുടെ ചെറുജിവിതത്തിലേക്ക് സ്വര്‍ഗത്തെ കവര്‍ന്നെടുത്താല്‍
അസൂയയുടെ വാമനാവതാരം ഭിക്ഷചോദിച്ചെത്താം
എന്റെ ശിരസ്  
നിന്റെ പാദത്താല്‍ താഴ്തപ്പെടാനൊരു
വരം ചോദിച്ചേക്കാം

 

No comments: