Friday, April 20, 2012

ഒരു വിഷു
കൊന്നയുടെ ഇലകളിലോ ദലങ്ങളിലോ ഞാനില്ല
ആഘോഷത്തിന്റെ ചില്ലയിലെ പാട്ടിലും ഞാനില്ല
രാവിന്റെ പൂത്ത്തിരിയിലും ഞാനില്ല
ഒറ്റയ്ക്ക് കണി കാണുകയായിരുന്നു
ഉള്ളില്‍ പൂത്ത നിന്നെ .
കൈനീട്ടം വാങ്ങാന്‍ പൌര്‍ണമി വന്നപോലെ .

Saturday, April 14, 2012

പര്‍ദ്ദ 2012

കണ്ണുകളില്‍ ഇരുട്ട് കത്തുന്ന  പന്തം .
ചിന്തകളില്‍ ധ്രുവമഞ്ഞിന്‍ സഹശയനം.


കതിര് കൊഴിഞ്ഞ വാക്കുകളുടെ കറ്റകള്‍
കന്നാലിയെ കാത്തു തുറുകെട്ടി പിന്നാമ്പുറത്ത്.

തൊഴുത്തുകളില്‍ പാല്ക്കുടങ്ങള്‍
സംഗീതത്തിനു താളം പിടിക്കുന്നില്ല.


പച്ചപ്പുല്ല് മുറിഞ്ഞയവെട്ടിയ കുട്ടിക്കാലത്തോടൊപ്പം 
കുടമണികിലുക്കിയ പുലരികള്‍ നാട് വിട്ടു 


പാഴ്പുല്ലുകളുടെ പര്‍ദയ്ക്കുള്ളിലേക്ക്
ഒരു  വിഷു  കൂടി  

Friday, April 13, 2012

കണ്ടാല്‍ മിണ്ടേണ്ട

'എന്റെ  കര്‍ക്കിടകമാണ് നിന്റെ വിഷു '
കൊന്നയുടെ സന്ദേശം 
കണ്ണു പൊത്തിയിരുട്ടു തിമിര്‍ത്ത 
മഴത്തറവാട്ടിലാണ്    പിറവി
കറുത്ത വാവ് വിളവെടുത്ത അകക്കണ്ണിലും
കരിമേഘം കണി വെച്ചു

നയന്‍ വണ്‍സിക്സ് താലി 
മുത്തൂറ്റു പരോള്‍ കാത്തു .
കണി കാണാനെങ്കിലും ..?
പലിശയുടെ പായല്‍പ്പച്ച
ഇലകളില്‍ വഴുതുന്നു 

മേടചൂടിന്‍ രാക്കട്ടിലില്‍ 
ഇല വിരിച്ചു വിടര്‍ന്നു നനഞ്ഞാല്‍ 
പൊന്നു  പുതച്ചു ഉണരാമത്രേ 
ഓഫര്‍ !

വിശക്കുന്ന കൊന്ന വിഷുക്കൊന്ന
പവര്‍ കട്ടാണെങ്കിലും
കണ്ണു പൊത്താതെ വയ്യ 
വേഗം കണി ഒരുക്കൂ
'കള്ളന്‍ ചക്കേട്ടു!'
കണ്ടാല്‍  മിണ്ടേണ്ട 
കണ്ടാല്‍  മിണ്ടേണ്ട 





 

Wednesday, April 4, 2012

ഒരു റിംഗ് ടോണ്‍

ഇന്ന്   പെയ്ത  വേനല്‍  മഴയിലാണ്  
സെല്‍ഫോണ്‍ മരിച്ചത്
അപൂര്‍ണതയുടെ ഒരു തുള്ളി പോലെ.

മഴ കൂട് കെട്ടുന്നതിനു മണിക്കൂറുകള്‍ മുമ്പേ 
അത് കേള്‍പിച്ച  
"കരിമുകില്‍ കാട്ടിലെ രജനി തന്‍ വീട്ടിലെ..."
എന്ന  സിനിമാ ഗാനം ഇപ്പോള്‍ വല്ലാതെ പെയ്യുന്നു 


മരണത്തിന്റെ തണുത്ത തുള്ളികള്‍ 
വീഴും മുമ്പേ ഫോണില്‍ നിന്നും
ഒരേ നമ്പരിലേക്ക്  പോയ മൂന്നു മേസേജുകളുടെ  
മറുസന്ദേശങ്ങള്‍ക്കായി  ഇരു കൈയ്യുംനീട്ടിയുള്ള ആ അക്ഷമയെ  
പ്രതികരണ നിശബ്ദതയുടെ ആണി കൊണ്ടടിച്ചു ചിന്നിയ  
സങ്കടനിശ്വാസം   ഉഷ്ണ മേഘങ്ങളില്‍ തൊടുമ്പോള്‍ 
അതൊരു ആത്മഹത്യാ കുറിപ്പായി തീരുമെന്ന് 
ആര്‍ക്കാണ് പ്രവചിക്കാന്‍ കഴിയുക? .


ഒന്നോര്‍ത്തു നോക്കൂ 
എത്രയോ തവണ 
പരിധിക്കു പുറത്താണെന്ന് ഓര്‍മിപ്പിച്ചിട്ടും തളരാതെ 
ഈ നമ്പര്‍ നിലവില്‍ ഇല്ലെന്നു പരിഹസിച്ചിട്ടും വാടാതെ 
ക്ഷമിക്കൂ,
നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ തിരിക്കിലാണെന്നു കേട്ടിട്ടും  മുഷിയാതെ.
പിന്നെ 
ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്ന് കടുത്ത ഭാഷയില്‍ താക്കീത് ..
അതും വക വെക്കാതെ
സ്നേഹ സഹനത്തിന്റെ അക്കങ്ങള്‍ കൊണ്ട് താലി കെട്ടാന്‍ 
ഈ സെല്‍ ഫോണ്‍ ....!   


നിനക്കും  എനിക്കും അറിയാം
ഫോണ്‍ മാനുഷികവികാരങ്ങള്‍ ഉള്ള ഒരു ജീവി തന്നെ ആണെന്ന് 
അത് റീയല്‍ ലവ് ചോദിക്കും
വാക്കുകളും സ്വപ്നങ്ങളും വാഗ്ദാനം ചെയ്യും 
കടല്സന്ധ്യയില്‍ സൂര്യ സമാഗമത്തിന് മുഹൂര്‍ത്തം കുറിക്കും  
ശരീരത്തിന്റെ  തരംഗ വടിവുകളോട്  ചേര്‍ന്ന് ചൂട് പറ്റും 
തലയിണയ്ക്കടിയില്‍   നിന്നും നെഞ്ചിലെ പതുപ്പിലേക്ക്  
കിനാവിന്റെ നിലാവുമായി രഥം തെളിയിക്കും
രാവിനെ സൈലന്റ് മോഡില്‍ ഇടുമ്പോള്‍ 
വികാരത്തിന്റെ കമ്പനം  നൂറായിരം താരോദയം 


സെല്‍ ഫോണ്‍ മരിച്ചു
അതിന്റെ ഓര്‍മകൂട്ടില്‍ അടവെച്ച മയില്‍പീലികള്‍ ..
അതും മരിച്ചു കാണുമോ?
പുലരിയുടെ നിത്യ സംഗീതം സൂക്ഷ്മ കണങ്ങളായി 
വേര്‍പെട്ടു മായുമോ?

സെല്‍ ഫോണിന്റെ ആത്മാവ്  നമ്മുടെ ശരീരത്തിലേക്ക് 
പകര്‍ന്നു പടര്‍ന്നിട്ടുണ്ടാകാം
ഹൃദയത്തില്‍ ചെവി ചേര്‍ക്കൂ
ഒരു റിംഗ് ടോണ്‍ കേള്‍ക്കുന്നില്ലേ ?
 
 



Tuesday, March 27, 2012

എത്ര മേഘങ്ങള്‍

മഹാനദി തെളിനീരമൃതധാരയില്‍
തളിര്‍പ്പിചെടുത്തോരീ തട-
മെന്റെയും നിന്റെയും .

കായ്പറിച്ചും കല്ലുകൊത്തിയും
കല്ലോലനീരില്‍ തരംഗമായിത്തുടിച്ചും
കുസുമദലവഞ്ചിയില്‍ ഹൃദയം തുഴഞ്ഞും
മിന്നും കല്ലുമാലക്കനവ് ചാര്‍ത്തിയും
ഉള്‍കാതില്‍ തുളസിനേരിന്‍  മന്ത്രങ്ങളായതും
പരസ്പരം രാപ്പാട്ടായി പകര്‍ന്നതും
ഒരു മെയ്മരം തണല്‍ശാഖ  വിരിച്ചതും ..
ഈ നെഞ്ചിന്‍തടമെന്റെയും നിന്റെയും

പുലരി ചി
കടിച്ചെത്തിയോതുന്നൂ നിത്യവും  
'ഈ  മഴവില്ലിനുമേഴു വര്‍ണങ്ങള്‍
എത്ര മേഘങ്ങള്‍ വന്നു പോയാലും '


മാനസവര്‍ണങ്ങള്‍ കൊഴിയും ചിനാര്‍ മരങ്ങള്‍

വിലാപവിരലുകള്‍  നീട്ടും ശിശിരം
മൌനം മഞ്ഞുവീഴ്തും മാനം
ഇളം ചൂട് ചത്തു വിളറിപ്പൊന്തും
സൂര്യന്‍ കണ്ണു താഴ്ത്തി ചോദിക്കുന്നു
നെഞ്ചിന്‍ചൂടില്‍ തല ചേര്‍ത്തു
വിരല്‍ തൊട്ടെണ്ണുമ്പോഴും ഉള്ളിലൊരു
ഹിമശൈലമുരുകാതെ സൂക്ഷിച്ചുവോ നീ  ?
വെളിച്ചത്തിന്‍ നാവു വറ്റുന്നുവോ  ? 


 

Saturday, March 3, 2012

കടല്‍ദാഹം

തിരമാലകള്‍  കൈകള്‍  ഉയര്‍ത്തി  
ശിരസില്‍  തൊട്ടു  അനുഗ്രഹിച്ചു
പിന്നെ  തഴുകി
അപ്പോള്‍  എന്റെ  കടലിന്‍  തിരവലയത്തില്‍ 
ഒരാള്‍കൂടി  ഉണ്ടായിരുന്നു .
2
തീരം  സന്ധ്യയോടു  രഹസ്യം  പറഞ്ഞു
ഇവള്‍ക്കിന്നു  തിടുക്കം
വേഗം  മടങ്ങാന്‍  വന്നോള്‍
എന്നാല്‍  ..
ഒന്ന് സ്നേഹിച്ചാലോ
തീരത്തിട്ട ഇടറി
ഉടല്‍ ഉതിര്‍ന്നു 
തിര പുതപ്പിച്ചു
ഇനി

വിവ്സ്ത്രയുടെ  സന്ധ്യയിലെ  സൂര്യന്‍ 
3 .
രക്തം മുറിച്ച തിരയില്‍
അടയാളങ്ങള്‍  
അത് 
ചുണ്ട് മുറിഞ്ഞവന്റെ ചുംബനം പോലെ 
ദാഹത്തെ നിറയ്ക്കുന്നുണ്ടായിരുന്നു



Saturday, February 25, 2012

പ്രണയമൂര്‍ത്തിത്തെയ്യം

 
മാഞ്ചോട്ടില്‍ പൂത്തു നില്‍ക്കുന്നതാര്?
മാങ്കൊമ്പില്‍ കനവിന്‍ കനിയായി നില്‍ക്കുന്നതാര് ?
"മാങ്ങയുടെ പുളിരുചി ഞെട്ട് ഇറുക്കുമോ കണ്ണാ"
മാങ്കൊമ്പില്‍ പൂഞ്ചുവടുകള്‍ പൊലിപ്പാട്ടു പാടി
തലപ്പാളി കെട്ടിയ പൊന്‍ചില്ലകള്‍ ഇളകിത്തുള്ളി .
ഓടക്കുഴലില്‍ നിന്നും  രാഗങ്ങളുടെ യദുകുലസ്വാദ് 
ചുവട്ടില്‍ ദേവതയുടെ നൃത്ത പ്രദക്ഷിണം.

ആഹ്ലാദകളിയാട്ടം.

പച്ചമാങ്ങ ഞെട്ടറ്റു 
ഇലകളില്‍ തട്ടി വീണത്‌ മുലകളില്‍ തടഞ്ഞു .
ചുന തൊട്ടു കരിയെഴുതിയ മാറിടം
"കണ്ടോ കണ്ണാ ,എന്റെ നെഞ്ചില്‍ നീ .. "
അത് കേട്ട് പരവശയായ കാറ്റ് പരദൈവങ്ങളെ വിളിച്ചു
'ചെക്കന്‍ തമ്പ്രാട്ടിപെണ്ണിന്റെ ..!'
പൊലിച്ചു പൊലിച്ചു നാവെല്ലാം വറ്റി
നാവി
ലെ  ചുന കാതിലെ  ചന .

കണ്ണേറ് പേടിച്ചു നടന്ന കണ്ണന്‍
കല്ലേറ് പേടിച്ചോടി
ഒടക്കുഴ
ല്‍ വഴിയാധാരം പാടി
മാവ്  കരിങ്കോലം കെട്ടി
പുഴുതിന്ന കിളിപ്പാതികള്‍ മാത്രം കൊടിയേറ്റി
മാവ് പിന്നെ മധുരം മറന്നു പൂത്തു .

അഗ്നിജാതന്‍ കണ്ണന്‍ അജ്ഞാത വാസം

മാഞ്ചോട്ടില്‍ വളയിട്ട പെണ്ണ് ചിലങ്ക കെട്ടി
അരച്ചമയം മുഖച്ചമയം എല്ലാം വരവിളിയ്കായി ഒരുങ്ങി .
വാടാത്ത സ്തനങ്ങളുടെ സാക്ഷ്യം
ഉദയാസ്തമയങ്ങളിലും നിഴല്‍ വീഴാതെ തിളങ്ങി

മാമ്പൂ  മണമുള്ള ഒരു ദിനം

കുയിലുകള്‍ നാണിച്ചു തലതാഴ്ത്തി
വസന്തമാധുര്യം അലകടല്‍ പോലെ മാമരങ്ങളില്‍
തോറ്റം പാട്ട് പാടി
അണിയറയില്‍ നിന്നും കുരുത്തോലപ്പുടവ ചാര്‍ത്തി
അവന്‍ വന്നു
നടവഴി പൂവിട്ടു മദിച്ചു
 
നെയ്‌വിളക്കിന്‍ തിരി വെട്ടം അവനില്‍ പ്രസാദിച്ചു
കാലം പറിച്ചു കൂട്ടി തൊഴുതു 


പിന്നെ,

ഇരുളില്‍ നിഴലും കരിയും പുകയും ചാലിച്ച്
ആരൊക്കെയോ പൊയ്മുഖക്കോലങ്ങള്‍  കെട്ടി
അസുരാട്ടം- "ആദ്യം കുരുതി തര്‍പ്പണം."


അവള്‍ ഇലയിട്ടു
ഉപ്പിലിട്ട മാങ്ങയും കൂട്ടി ഒപ്പം ഉണ്ണാന്‍ . 
അവന്‍ നിറഞ്ഞ
താമരക്കുളത്തില്‍ മുങ്ങി  
നുറുങ്ങിപ്പോയ നിമിഷങ്ങളുടെ ഇടവേള 

അവന്റെ രക്തം  പ്രണയത്തെ വാഴ്ത്തി. 
ജലോപരിതലത്തില്‍ ശിരസറ്റ താമരത്തണ്ടുകള്‍ 
സ്നേഹം കൂട്ടി പുണര്‍ന്നു
 
ചടങ്ങുകള്‍ എല്ലാം അവസാനിച്ചെന്നു അവര്‍ കരുതി 

ചോരക്കുളം ഉലഞ്ഞു മുറുകി
ഊര്‍ജം അവനില്‍  കൂമ്പി വിരിഞ്ഞു
ഉലകാകെ ഉടയുംപോലെ ഉദിപ്പ്
അരക്കെട്ടില്‍ ജ്വലിക്കുന്ന പന്തങ്ങള്‍
ദിക് വന്ദനം നടത്തി .
മുകുര ദര്‍ശനം പ്രണയമൂര്‍ത്തിയെ  ആവാഹിച്ചു
കുരുത്തോലപ്പുടവയില്‍ 
അവന്‍
കനലുകളില്‍ സ്നാനം ചെയ്തു
ഉയിരാകെ പ്രണയക്കനലുകള്‍ 


"എന്റെ തെയ്യേ"
അവള്‍ വിളിച്ചു