Friday, December 23, 2011

എന്താണ് മൌനം ?

അതിരാവിലെ മുതല്‍ .?...
വാതിലടച്ചുപൂട്ടിയ വാക്കുകളുടെ ദീര്‍ഘനിര്‍വികാരത.
വിശദീകരണം തേടിയ  ഫോണിന്റെ നാവും കാതും
പല്ലിവാല്‍ പോലെ മുറിഞ്ഞു  വീണു പിടച്ചു
സന്ദേശങ്ങളുടെ പ്രവാഹം പടിക്കല്‍ തലചിതറി
ചോര പൊടിഞ്ഞു വിലപിച്ചു  .

എന്താണ്  മൌനം ?
കുട്ടിക്കാലം മുതല്‍ ചോദിച്ചിട്ടുണ്ട് പലരോടും
ചിറകടിച്ചെത്തി ദലങ്ങളില്‍ സ്പന്ദിച്ച
ചിത്രശലഭം ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു പറന്നു.
പുഴുവിനോട് ചോദിക്കാന്‍ ദുസൂചന .
പുഴു ഇലപ്പച്ചത്തളിരിന്നടിയിലേക്ക് വഴുതിമാറി ..    
പുഴുവിനും പൂമ്പാറ്റയ്ക്കും  ഇടയിലുള്ള മൌനം.
പക്ഷെ അതു എന്റേതല്ല

ഉത്സവപ്പിറ്റേന്നു കൊടുംകാറ്റ് കൂട് കെട്ടുന്ന മരക്കൊമ്പ് തേടിയ
അമ്മ , തലയിണയ്ക്കടിയില്‍ വെച്ചു പോയ  കടലാസിലെ
പിടിവള്ളി പൊട്ടിയ  നനഞ്ഞു പടര്‍ന്ന  വാക്കുകള്‍  -
"പൊറുക്കുക,  പൊറുക്കുക " ..ശേഷം അവ്യക്തം.
അമ്മ എഴുതി വെട്ടിക്കളഞ്ഞ അവസാന വരിയാണോ മൌനം.?
മൌനത്തിന്റ്റ് അമ്മ ആരാണ് ?

 മരണം പ്രസവിച്ചിട്ട വാക്കാണോ മൌനം ?

പൌര്‍ണമിയുടെ  മഞ്ചലില്‍ പ്രണയവും
മൌനത്തിന്റെ ശിരോവസ്ത്രം അണിഞ്ഞു യാത്ര ചെയ്യാറുണ്ട് .
ഇരുളും വെളിച്ചവും വായ്‌ പൊത്തി നിന്നിട്ടും
നക്ഷത്രങ്ങളിലേക്കു ഒളിച്ചോടാന്‍ ഭയന്ന ജീവിതം
ചുരുട്ടി എറിഞ്ഞ
മോര്‍ച്ചറിയിലേക്കുള്ള നോവാണോ മൌനം ?

മുള്‍ക്കിരീടത്തി
ന്‍റെയും ആണിമൂര്‍ച്ചയുടെയും
വിശുദ്ധമായ  അത്താഴവിരുന്നില്‍  എനിക്ക് വിളമ്പിയ
ഉപ്പു ചേര്‍ക്കാത്ത ഉദാരമായ സഹതാപം .
പ്രജ്ഞയില്‍ നിശബ്ദതയുടെ  ഒരില പൊടിയുന്നു
ഒറ്റ ഇലയുള്ള മഹാ വൃക്ഷമായി പന്തലിക്കുന്നു
അതില്‍ വംശ നാശം വന്ന അസംഖ്യം വാക്കുകള്‍
ചുള്ളിക്കമ്പുകള്‍ കൊണ്ട് പണിഞ്ഞ  ഒഴിഞ്ഞ കൂട്

എനിക്കറിയാം ..
ചിറകില്ലാത്ത പറവയ്ക്ക്  
ആകാശം  കൊടുക്കുന്ന എന്തോ അതാണ്‌   മൌനം .
 
അതേ ,മൌനത്തിന്റെ മൌനമാണ് മൌനം
 

Wednesday, December 21, 2011

ഒരു (ഡിസംബര്‍ ) തുള്ളി രക്തം

കണ്പീലികളുടെ നാമ്പുകള്‍ക്കിടയിലൂടെ
കനവിന്‍റെ സല്ലാപം
തഴുതിടാത്ത വാതിലില്‍ മഞ്ഞു 

പേര് ചൊല്ലി  മുട്ടി വിളിച്ച ഡിസംബറില്‍ 
മാനത്ത് നിന്നും മലയിറങ്ങി വന്ന
കിളിച്ചുവടുകള്‍ പുലരിവാക്കുകളാല്‍  കളം എഴുതി .
അരിമണികള്‍ കൊത്തിപ്പെറുക്കുംപോള്‍
ചുണ്ടുകളില്‍ കുറുകുന്ന ഹൃദയകാവ്യം
ക്രിസ്മസിന്റെ ജീവസന്ദേശം നല്‍കി ചിറകടിച്ചു .
കുരിശിലേക്കു പറന്നിരുന്നു-
ഒരു തുള്ളി രക്തം 


Saturday, December 17, 2011

ഞാന്‍ വസന്തമായത് ആര്‍ക്കു വേണ്ടി?

1.
മഴയുടെ ആശിര്‍വാദത്തില്‍ 
വെളിച്ചം പുതപ്പിനുള്ളില്‍ കയറി 
കട്ടികൂടിയ കുളിര് കൂട്ട് ചോദിച്ചു
കൈ നീട്ടിയപ്പോള്‍ നനവ്‌.
"ആരാണ് കരഞ്ഞത് ?"


2.
പകലിനു പരാതി -

ജീവിതം വഴി  മുട്ടി
വെളിച്ചം മിഴി പൂട്ടി .
സന്ധ്യ പറഞ്ഞു :-
"വഴിയില്‍ കൊഴിഞ്ഞു വീണ കൃഷ്ണമണി
നമ്മുടേതല്ല "


3
ഇന്നും കഞ്ഞീം കറീം വെച്ച്
കരിക്കലം പൊട്ടിക്കരഞ്ഞു
ഉണ്ണാന്‍ ആളില്ല
വെക്കാനും വിളമ്പാനും ഏറെ 


4
ഞായറാഴ്ച മഴയ്ക്ക്‌ അവധി ഇല്ല
തോരാതെ പണി ചെയ്തു
പണി ചെയ്തു തോര്ന്നവള്‍ക്ക് പനിമഴ  ! 


5
കറന്റ്  പോയപോലെ  പോയ  ഒരാള്‍
തിരിച്ചു വരുന്നതും
പോയപോലെ .

ആഗ്രഹം മിന്നി മിന്നി കാത്തു കാത്തിരുന്നു.
വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും
സ്വിച്ച് ഒന്നാണെന്ന് പരിഭവം 


7
വസന്തത്തില്‍  അന്തമുന്ടെന്നും ഇല്ലെന്നും കാറ്റ് പറഞ്ഞു
ആരാ ഈ കൂനികാറ്റിന്റെ ഉറ്റ ചെങ്ങാതി? നീയാവില്ല ..

എനിക്കറിയാം എന്‍റെ വസന്തം -
ഒരു കാറ്റിനും കൈ നോക്കി പറയാനോ
കടപുഴക്കി കളയാനോ ആവാത്തത് .
ആര്‍ക്കു വേണ്ടിയാണ് ഞാന്‍ വസന്തമായത്
എന്നു കാറ്റ് ഇപ്പോള്‍ കുശുമ്പു ചോദിക്കുന്നു  



8
കണ്ണെന്നും പൊന്നെന്നും 
ഇല പൂവിനോട് പറഞ്ഞു
പൊന്നെന്നും തേനെന്നും 
പൂവ് ശലഭത്തോടും
കൊഴിഞ്ഞത് വാക്ക്.
പൊട്ടിത്തെറിച്ച വിത്തില്‍ 
ഞാന്‍ തലോടിയ താരാട്ട് .
   







Sunday, December 4, 2011

ഒപ്പും പേരും

പൂക്കള്‍ക്ക് പുരാവസ്തുവിന്റെ മണം
ശ്വാസം വലിച്ചു പിടയ്ക്കുമ്പോള്‍ അതറിയാം



സൂര്യാഗ്നി ചുറ്റളവെടുത്തു അകക്കാംപിലൂടെ  തുളഞ്ഞു  പോയി  
പുലരിയുടെ ലിപികളില്‍ ചാരവും പുകയും 



കൃഷ്ണമണിക്കുള്ളില്‍  രക്തം ഉറവെടുക്കുന്ന രഹസ്യഗര്‍ത്തം   
അടച്ചു വെച്ച പുസ്തകം പോലെ   .
ദിനങ്ങള്‍ക്ക്‌ ചുവട്ടില്‍ പേരെഴുതി ഒപ്പിടാന്‍ കഴിയുന്നില്ല.



Thursday, November 24, 2011

ഉച്ചയൂണ്

ഉച്ചയൂണ്
കേവലം തൂശനിലയില്‍ വിളമ്പിയ പകലല്ല
തൊട്ടു കൂട്ടാന്‍ വെച്ച പുളിക്കുന്ന ചിരിയല്ല
പൊടിച്ചു ചേര്‍ക്കാവുന്ന കാച്ചിയ ഫോണ്‍ കാളല്ല
മറക്കാതിരിക്കാന്‍ ഉപ്പിലിട്ട  ദിനക്കുറിയല്ല
തൊണ്ടയില്‍ വാക്ക് കുരുങ്ങുമ്പോള്‍
നനച്ചു നനച്ചു പോകും ശരീരദാഹമല്ല 
കടലില്‍ നിന്നും കരളു കീറി വറുത്തെടുത്ത
പ്രണയത്തിന്റെ മുള്ള് ഇപ്പോഴും  പിടയ്ക്കുന്നല്ലോ!
കറിവേപ്പിലയ്ക്ക് പറയാനാകും തിളച്ചു പൊള്ളിയ
ആത്മാവിന്റെ നീരിറക്കം ..
പൌര്‍ണമിക്കാറ്റ് ഗന്ധര്‍വഗീതം കൊണ്ടു  അനുഗ്രഹിച്ച 

പൊന്‍വയല്‍ കൊടുത്തയച്ച ഒരു ഉരുള
പച്ചയിലയുടെ ഞരമ്പുകളില്‍ ചേര്‍ത്ത് വെക്കുമ്പോള്‍
ഉദിക്കുന്ന ഉച്ചവെളിച്ചമാണ് ഈ ഊണ്
അത് അമാവാസിയില്‍ കൈകൊട്ടി വിളിക്കില്ല 


--

Sunday, November 13, 2011

അവനും അവളും

അവന്‍ സന്ധ്യയുടെ തുലാസില്‍ പകലിനെ തൂക്കി നോക്കി
നാട്ടുച്ചയ്കാണ്  കൂടുതല്‍ ആഴം
സൂര്യസ്നേഹത്തില്‍ വെന്തചോറ് 
താമരക്കുമ്പിളില്‍ വാരിക്കൊ
ടുത്തതും
വെളിച്ചത്തിന്‍റെ  ചുണ്ടില്‍
സ്നേഹനീര് പകര്‍ന്നു  ജന്മദാഹം മാറ്റിയതും
കാറ്റിന്റെ വിരലുകള്‍ തണലായി  തലോടിയതും
അവര്‍ നട്ട ഉച്ചയ്ക്കായിരുന്നു

അവള്‍ നട്ടുച്ചയുടെ ത്രാസില്‍ സന്ധ്യയെ തൂക്കി നോക്കി

സന്ധ്യയ്കാണ് പൊലിമ കൂടുതല്‍
വിരലുകള്‍ അസ്തമയ സൂര്യനില്‍ തൊട്ടെടുത്ത
ഒരു നുള്ള് സിന്ദൂരം ചുണ്ടില്‍ തുടിച്ചതും
തിരകളില്‍ തോണിയായി  കാത്തു കിടക്കുമ്പോള്‍

യാത്രികന്റെ തുഴ  ശരീരത്തില്‍ കരുത്തെടുത്തതും
അവര്‍ വീട് വെച്ച ആ  സൂര്യബിന്ദുവില്‍ ആയിരുന്നു.



Tuesday, November 8, 2011

മോര്‍ച്ചറിയിലെ നാഴിക മണി

മോര്‍ച്ചറിയിലെ നാഴിക മണി
ഒന്ന് .. രണ്ട്.. മൂന്ന്
കണ്ണിലെണ്ണയൊഴിച്ചു
ഏപ്പോഴും എണ്ണി നോക്കുന്നത് എന്തിനാണ്?
ഇനിയും വിശ്വാസമില്ലെന്നോ?
അതു പാവം രമണി ചേച്ചി 
പൂര്‍ണ മനസ്സോടെ വന്നു കിടന്നതാ ..
കൂട്ട് കിടക്കാന്‍ പോലും ഒരു രമണനെയും കൂട്ടാതെ .
കിട്ടിയ  താലിക്കു ചകരി നാരിന്‍റെ കനപ്പിച്ച മണം
ചോദ്യ ചിഹ്നം അടിച്ചു നിവര്‍ത്ത് അതിശയമാക്കാന്‍ ത്രാണിയില്ലാതെ..
ഉത്തരം തേടിപ്പോയി
അപ്പുറം സിസ്റര്‍ തെരേസ
മണവാട്ടിയുടെ മൌനം വെട്ടിത്തിരിഞ്ഞതിനാല്‍ മദറാ(ക്കി)യില്ല     
കുരിശു വരയ്ക്കുന്ന പ്രഭാതം പോലെ
വെളുത്ത വസ്ത്രം തന്നെ ഇപ്പോഴും.
അടഞ്ഞ കണ്ണുകളില്‍ ആണി മുനയുടെ  സിന്ദൂരം

ആറുമണി ചാഞ്ഞാല്‍ വഴി ഏപ്പോഴും ഇങ്ങനെയാ
വേഗം നടന്നാലും ഇരുള് കേറി കെട്ടിപ്പിടിക്കും
അസ്തമിക്കാന്‍ ഒരു പാടാമോ പാളമോ മതി.
ആകസ്മികം അതാണവളുടെ  പേര്‌ .

നാഴികമണി ഇരുളിന്‍ ചീളുകള്‍  അരിഞ്ഞു കൂട്ടിയിടുമ്പോള്‍ 
ഉപേക്ഷിക്കപ്പെട്ട ഒരു താരാട്ട് പാട്ട് ഒറ്റയ്ക്ക് കേറി വന്നു
പട്ടിണി കിടന്ന ഒരമ്മയ്ക്ക്  വായ്ക്കരി  ഇട്ടു .

ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ്
ദിവസങ്ങള്‍ എണ്ണുന്നത് പോലെ
മോര്‍ച്ചറിയിലെ നാഴിക മണിയുടെ  ചങ്കിടിപ്പ്
പുറത്ത് കേള്‍ക്കാം.
മോര്‍ച്ചറിയിലെ നാഴിക മണി
ആരെയോ പ്രതീക്ഷിക്കുന്നുണ്ട്
വാതിലിലെ ടിക്ക് ടിക്ക് ..
ഓരോ തവണയും
നിഷേധാര്‍ഥത്തില്‍
ഇടത്തോട്ടും വലത്തോട്ടും
ഇതു തലയാട്ടുന്നത്‌ എന്തിനാണ് ?
പച്ചജീവനില്‍ നിന്നും  കണ്ണുകള്‍ പറിച്ചു നല്‍കി
ശരീരം തീറെഴുതിക്കൊടുത്തു   ഒരാള്‍
ഇടിമിന്നല്‍  പോലെ വരാതിരിക്കില്ല
ചൂളയില്‍ കടഞ്ഞു ചൂരലില്‍ പുളഞ്ഞു
നെഞ്ചു തഴമ്പിച്ച ഒരാള്‍
കൈകളില്‍ ഇനിയും അറ്റ് പോകാതെ
പിന്‍മടങ്ങാത്ത ചൂണ്ടു വിരല്‍
അഗ്നിശൈലങ്ങള്‍ ഉരുക്കിയ വാക്ക് വീശി ഒരാള്‍
വരാതിരിക്കില്ല .

ചെറിയ  അപേക്ഷ  മാത്രമേ ഉള്ളൂ
ചോര പിടഞ്ഞു നിലവിളിക്കുന്ന
തെരുപ്പാച്ചിലിന്‍  കുരുക്കില്‍ സ്മാരകം അരുത്
കഞ്ഞി മുക്കി തേച്ചെടുത്ത  അപദാനങ്ങള്‍ കൊണ്ട് അനുശോചിക്കരുത്

ഹിമാലയാത്തിനും മീതെ  തല ഉയര്‍ത്തി നില്‍ക്കുന്ന
ആ മഹാമരണദിനം അവധി കൊടുത്തു ആഘോഷിക്കരുത്
 
മോര്‍ച്ചറിയിലെ നാഴികമണി കുഞ്ഞുങ്ങള്‍ കൊണ്ട് പോയിട്ടുണ്ടെങ്കില്‍
അതു ധാരാളം.