Wednesday, May 8, 2013

കാല്പെരുമാറ്റം ?..

കാല്പെരുമാറ്റം ?..
വെളുത്തഗുളികയോ ഓറഞ്ചോ വരികയാവും
ഓറഞ്ചിന്റെ ഓരോ അല്ലികളിലും ഓരോ സത്യമുണ്ട്.
സന്ധ്യകളുടെ പകര്‍ച്ച കരംഗ്രഹിച്ച കടല്‍ത്തീരനടത്തം
അല്ലെങ്കില്‍ വരിക്കപ്ലാവ് താളം പിടിച്ച ഊഞ്ഞാല്‍പ്പാട്ട്
നാലുമണിവിട്ട് പുറത്തേക്കോടിയ സ്ലേറ്റില്‍ മായുന്ന ചിത്രങ്ങള്‍..
അങ്ങനെയങ്ങനെ..
ഗുളികകള്‍ ഗുരുക്കന്മാരേയോ പുരോഹിതന്മാരെയോ പോലെയാണ്.
ഗൗരവം വിടാതെ കര്‍മം ചെയ്യണം.
സൂര്യനും ചന്ദ്രനുമെല്ലാം ഗുളികകളാണെത്രേ!
പകലു കഴിക്കേണ്ടവ രാത്രികഴിക്കേണ്ടവ...

ഇനി വരുന്നത്
നനഞ്ഞുകുതിര്‍ന്ന കണ്ണുകളുളള വെളിച്ചമാകാം.
സൂചിപ്പാടുവീണ നിലഞരമ്പുകളില്‍ ഓര്‍മകള്‍ വിതുമ്പും.
ജനാലകള്‍ക്കപ്പുറം ചിറകടി ഞാന്‍ കേള്‍ക്കുന്നുണ്ട്..
രോഗിയേക്കാള്‍ രോഗം ആ മുഖത്താവും.

സമയത്തിന് കടിഞ്ഞാണിടുന്ന നിമിഷം.
കാലവധി തീര്‍ന്ന ഗുളികകള്‍ പോലെയാണ്.

എങ്കിലും
അടുത്ത വാര്‍ഡില്‍
വേനല്‍വിത്തിന്റെ കടിഞ്ഞൂല്‍മുള
ഋതുക്കകള്‍ക്കകലെയുളള പൂവിനെയും
തീപ്പൊളളലേറ്റ മണ്ണ് മാനവരമ്പിനുമപ്പുറത്തു നിന്നും
എന്നോ പുറപ്പെട്ടേക്കാവുന്ന മഴയുടെ ആലിംഗനത്തേയും
റെയില്‍വേ ട്രാക്കിലെ വേഗതക്കെതിരേ പിടിച്ച മനസ്
ഇളം കാറ്റ് തലോടുന്ന പുഴയെയും പ്രതീക്ഷിക്കുന്നല്ലോ..
പ്രതീക്ഷയുടെ കൈനീട്ടം കിട്ടിയില്ലായിരുന്നെങ്കില്‍..?
സമാധിയിലെ  ശലഭം 
എന്റെ ചിറകുകള്‍ കാംക്ഷിക്കുന്നതു പോലെ.

6 comments:

ajith said...

ഓരോ അല്ലികളിലും ഓരോ സത്യമുണ്ട്

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വിഹ്വലമായൊരു മനസ്സിന്റെ പ്രതീക്ഷയുണ്ട് വരികളില്‍

സൗഗന്ധികം said...

കരംഗ്രഹിച്ച കടല്‍ത്തീരനടത്തം

ബിന്ദു .വി എസ് said...


ഫോളോ ചെയ്യാന്‍ കുറെ ആളുകള്‍ ഉണ്ടെങ്കിലും അധികമാരും ശ്രദ്ധിക്കാത്ത ഒരു ബ്ലോഗ്‌ ആണെന്ന് തോന്നുന്നു ടി.പി. കലാധരന്‍റെ 'കടല്‍സന്ധ്യ'. സംഭവിച്ചത് എന്ന കവിത, ചൂഷണം ചെയ്യപ്പെടുന്ന സ്ത്രൈണതയുടെ 'ആഫ്റ്റര്‍ എഫക്റ്റ്' ആയി മാറുന്ന, ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത, വ്യത്യസ്തമായൊരു മുഖം പെണ്ണിനുണ്ട് എന്ന സത്യം നമുക്ക് മുന്നില്‍ തുറന്നുവയ്ക്കുന്നു.

"വീടിനും റോഡിനുമിടയില്‍ വെച്ചാണത് സംഭവിച്ചത്.
ഒരു സ്പര്‍ശമൂര്‍ച്ച-
ബ്ലേഡ്!
വെട്ടിത്തിരിഞ്ഞു
ആരുമില്ല"

കാറ്റിനെയും നിശ്വാസങ്ങളെയും പോലും ഭയന്നുപോകുന്നു ചിലപ്പോഴൊക്കെ അവൾ. പീഢനങ്ങളുടെ ഉപരിപ്ലവമായ നേര്‍ഭയങ്ങളെക്കാള്‍ മരണത്തോളം കൂടെപ്പോരുന്ന ആന്തരികമായ മുറിവുകള്‍ എത്ര ഭീകരമാണ് എന്ന് ചുരുങ്ങിയ വാക്കുകളില്‍ പങ്കുവയ്ക്കുമ്പോള്‍ മനസ്സില്‍ തട്ടുന്ന ഏതാനും വരികളാണ് ഇവിടെ ഒരു കവിതയായി മാറുന്നത്.

ബിന്ദു .വി എസ് said...

കടല്‍ സന്ധ്യയെക്കുറിച്ചു ഇരിപ്പിടം മാസിക ഇങ്ങനെ എഴുതിക്കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി .നല്ലത് തിരിച്ച റിയപ്പെടുകതന്നെ ചെയ്യും എന്നത് സത്യമാകുന്നു .

drkaladharantp said...

ഇരിപ്പിടെ ഈ അഴ്ച കടല്‍സന്ധിയെക്കുറിച്ചെഴുതിയ നല്ല വാക്കുകള്‍ക്കു നന്ദി.
ഒപ്പം ഈ കവിതകളെ കാണാന്‍ ശ്രമിച്ച ചങ്ങാത്തങ്ങള്‍ക്കും