Friday, July 29, 2011

പാതിരാത്തിണ്ണയില്‍ അമ്മയുണ്ടിപ്പോഴും

ഒടുക്കത്തെ വണ്ടിയും പോയ്മറഞ്ഞു
ഇരുട്ടത്തിരമ്പം തണുത്തുറഞ്ഞു
ഒരു വൃദ്ധമാനസം ഒറ്റയ്ക്കിരുന്നിതാ
ദൂരവും ദുരിതവും പരതി നോക്കുന്നു
മറവിരോഗത്തിന്‍ മാറാപ്പഴിച്ചവള്‍
വിഷാദം ചാലിച്ചെഴുതിയ മിച്ചങ്ങള്‍
തൊട്ടു തലോടി തിരിച്ചു വെക്കുന്നു

ഒച്ചയില്ലാത്തതാം വണ്ടിയൊന്നെത്തുന്നു
കൊച്ചു വിളക്കുകള്‍ ഞെട്ടി മിഴിക്കുന്നു
പാളത്തിലോര്‍മകള്‍ വെട്ടിത്തെളിയുന്നു
താരാട്ടിന്നീണം പെട്ടെന്ന് പൂക്കുന്നു
തിക്കിത്തിരക്കിയിറങ്ങുന്നതാരിവര്‍ ?
കവിള്‍,കണ്‍,നെറുകയില്‍ മുത്തം തുടിക്കുന്നു.
"അമ്മയമ്മേ" യെന്നുച്ചത്തില്‍ വിളി -
ച്ചോടിയണഞ്ഞു പുണര്‍ന്നാവിയായിതീരുന്നു.

മൂക്ക് പൊത്തുന്നൂ കുഞ്ഞിളം താരകള്‍
ഒക്കാനിച്ചു പിന്‍വാങ്ങുന്നൂ ബോഗികള്‍
ചോപ്പ് വെളിച്ചം ചുരത്തുന്നൂ പൂഞെട്ടുകള്‍
നെടുവീര്‍പ്പുപോലും കൈവീശിയകലുന്നു

സ്നേഹമാപിനി നിശ്ചലമാകവേ
പടിയിറങ്ങിയ 'സന്താനസൌഭാഗ്യം '
പാത പണിതവര്‍ എത്ര ഉദാരര്‍?...
ഓരത്തൊതുങ്ങുവാന്‍ ഇടം നീക്കി വെച്ചവര്‍

പാതിരാത്തിണ്ണയില്‍ അമ്മയുണ്ടിപ്പോഴും
കുതിരും മിഴികളില്‍ ഉമ്മയുണ്ടെപ്പോഴും.

Wednesday, July 20, 2011

മധുരം പിഴയൊടുക്കണം

പാത മുറിയുമ്പോള്‍ പാദം മുറിയുന്നു.
ചിത്തം മുറിയുമ്പോള്‍ സ്വപ്നം മറയുന്നു
നീ മുറിയുമ്പോള്‍ വെളിച്ചം മുറിയുന്നു
മുറിവിനും മുറിവ്, ദിനരാത്ര രുധിരധാര

തുന്നിക്കൂട്ടണം,വിളക്കിച്ചേര്‍ക്കണം
പിന്നിപ്പോകും ജന്മവസന്തങ്ങള്‍.
മഞ്ഞക്കണി നിറം കുറുകിത്തിടം
വെച്ചൊലിക്കും പ്രഭാങ്ങള്‍.

പഴുത്തനോവുകളാറ്റിയെടുക്കണം
പഴക്കം കനത്താലറ്റു പോം പറ്റമായ്
അഴുകി കുതിരും മേഘസന്ദേശങ്ങള്‍
മഴനാമ്പുകളെഴുതും സ്നേഹവേരുകള്‍ ,

മരുന്ന് മടങ്ങുന്നൂ; മധുരമത്രേ ശത്രു-
സൗരഭത്തേന്‍ പകര്‍ന്നു പരസ്പരം
പൂത്തുലഞ്ഞു മധുരക്കനികളായി
സൌവര്‍ണമാത്രകള്‍ നിറഞ്ഞ ജീവിതം

മധുരം പിഴയൊടുക്കണം.
ത്യജിക്കണം മാധുര്യങ്ങള്‍ -
കാതിലെ ത്രിസ്സന്ധ്യാ കടലിരമ്പങ്ങള്‍
കണ്ണില്‍ പുഷ്പിക്കും കാനനക്കനവുകള്‍

ഗന്ധര്‍വസ്പര്‍ശ മഴരാവുക-
ളമൃതം കടയും ആശ്ലേഷങ്ങള്‍
പാരിജാത സ്നേഹഗന്ധങ്ങള്‍
പൂമരത്തില്‍ താലി കെട്ടും നിലാവ്
.
കുഞ്ഞുകൈത്തലം കവിളില്‍ ചേര്‍ത്തമ്മ
നെറ്റിയില്‍ തേന്‍മുദ്രചാര്‍ത്തി വിളിച്ചതും
പൊന്നുതൊട്ടു നാവിലെഴുതിയ നേരുകള്‍
എന്നുമെന്നും കാത്തുരക്ഷിച്ചതും
വെള്ളിടിവെട്ടിപ്പിടിയുമോര്‍
മകള്‍

ഉള്‍ച്ചിതയില്‍ ത്രികാലങ്ങള്‍ കത്തുന്നു



Sunday, June 12, 2011

"എന്‍റെ "എന്ന വാക്ക്


എന്‍റെ ഒരു വാക്ക്
"എന്‍റെ "എന്ന വാക്ക്
കാലം കുലപര്‍വതങ്ങളില്‍ കടഞ്ഞു
ഋതുക്കള്‍ ഗര്‍ഭം കൊണ്ട വാക്ക്.
ഹൃദയത്തില്‍ സ്നേഹ നൂലുകൊണ്ട് തുന്നിക്കെട്ടുമ്പോള്‍
മിടിച്ചുയര്‍ന്ന വാക്ക്.

കൃഷ്ണമണികള്‍ക്കിടയില്‍ മയില്‍‌പ്പീലി വീശിയ
ഹംസമഴ കരളില്‍ പെയ്ത വാക്ക്.
നീലക്കുറിഞ്ഞി പാകിയ സ്വപ്നം
ആ വാക്കില്‍ വിരിയുന്നത് ഞാന്‍ കണ്ടു

പുലരി മഴയില്‍ പാദം മുറിഞ്ഞ നടത്തത്തില്‍
താലിത്തിളക്കമുള്ള ഒരു വാക്ക്
കൊഴിയുന്നത് കാണാന്‍ നീ കൊതിച്ചോ
എന്‍റെ മുത്തേ ..


--

Friday, June 3, 2011

ജൂണ്‍ മഴ

കുടക്കീഴിലോതുങ്ങാന്‍
ചേര്‍ന്നൊട്ടിക്കുളിരാന്‍
മഴ കൊതിച്ചു.
കൂടല്ലിത് കുടയാണ്‌
കുട ചിറകൊതുക്കി വിലക്കി.

സങ്കടം തുളുമ്പി പൊട്ടി
കൊരിചോരിഞ്ഞതും
ചിണുങ്ങി നിന്നതും
പിണങ്ങി ഒളിച്ചതും
ഇടറി വീണതും
മഴ..

ഞാന്‍ നിനക്ക് കുടയാകാം - മഴ
ഞാന്‍ നിനക്ക് മഴയാകാം - ഞാന്‍
കുടമാറ്റം
പഞ്ചവാദ്യങ്ങള്‍
പഞ്ചേന്ദ്രിയങ്ങളില്‍ പെയ്തു.
ജൂണില്‍ നമ്മളന്നു ഒന്നായി
പെയ്തപോലെ..

--

Saturday, April 23, 2011

കൈകാലുകളില്ലാതെ കരിനീലിച്ച ഒരു തുള്ളിചോര .

കൈകാലുകളില്ലാതെ
കരിനീലിച്ച ഒരു തുള്ളി ചോര..
പേറെടുക്കാന്‍ കാത്തു നിന്നോള്‍ വിതുമ്പി.
മാന്തളിരിലയുടെ സ്വപ്നം അറുത്തു പിഴിഞ്ഞപോലെ..
തുടിപ്പില്ലാതെ ഊറി വന്ന പിറവി.


പാലൂട്ടാന്‍ ചുരന്ന ഞെട്ടുകള്‍ ഞെട്ടി
തേനും പാലും നാവില്ലാതെ മടങ്ങി
താരാട്ട് മുഖം പൊത്തി നിലവിളിച്ചു
ശവത്തൊട്ടിലാട്ടങ്ങള്‍ മിഴി താഴിട്ടു പൂട്ടി

മാനം കുത്തിപ്പഴുത്ത മുറിവില്‍
പൊത്തിത്താങ്ങിയ മരുന്ന് കുതിര്‍ന്ന
പഞ്ഞിമേഘക്കെട്ടുകള്‍
കവിഞ്ഞൂറുംപോള്‍
പ്രസവ വാര്‍ഡു മോര്‍ച്ചറി .

കംസ ദൂതുമായി
പരശുരാം പാളത്തിലൂടെ പായുന്നു.
ബോഗികളില്‍ നിറയെ കുഞ്ഞുങ്ങള്‍

ശബ്ദങ്ങള്‍ ക്രൂശിക്കപ്പെട്ടു .
ഉയര്ത്തെഴുന്നെല്‍ക്കാനാവാത്ത്ത വിധം
ഗുഹാമുഖത്ത്‌ ഉരുട്ടി വെച്ച മാംസക്കല്ല്

കന്നി പ്രസവത്തിനു നഷ്ടപരിഹാരം
അന്വേഷണ കമ്മീഷന്‍ അവയവമില്ലാത്ത്ത
തെളിവെടുപ്പിന് നല്‍കിയ നോട്ടീസാണ്
അതാണ്‌ ജനന സര്‍ട്ടിഫിക്കറ്റു


അസംഖ്യം പാറ്റകള്‍ അടുക്കളയില്‍
ചത്തു മലച്ചു കിടക്കും പോലെ
അയല്‍വീടുകളില്‍ നിലവിളികളില്ലാത്ത
അമ്മമാരുടെ മടിത്തട്ടുകളില്‍ നിര്‍വികാരം..

കൈകാലുകളില്ലാതെ
കരിനീലിച്ച ഒരു തുള്ളി..
ദൈവമേ അങ്ങയുടെ ഭവനത്തില്‍
വാര്‍ദ്ധക്യഭാവ ശിശു മുഖങ്ങളില്‍
അന്തക (സള്‍ഫാന്റെ ) സല്ലാപം !

അഹങ്കാരം തലപ്പാവ് വെച്ച അധികാര
ശീര്‍ഷത്ത്തിലേക്ക്
പരശുരാം പായുന്നു.
ഹൃദയ പാളത്തിലൂടെ





Sunday, April 10, 2011

പ്രകടന പത്രിക.


നക്ഷത്ര ചിപ്പിയില്‍ തേന്‍ നിലാവ് കുറുകിയ ഹര്ഷോന്മാദചുംബനം..

മഴവില്ല് നെയ്ത കനകക്കസവുള്ള ഉടയാടയിലോരുങ്ങി വരും
സന്ധ്യയുടെ കൈത്തണ്ടയില്‍ കവിള്‍ ചേര്‍ത്തൊരു സുഖ നിദ്ര.
കാറ്റിന്‍ കവിതയില്‍ അകം പൂത്തൊരു മേഘതല്‍പ്പത്തില്‍
വെഞ്ചാമരം വീശും സ്വപ്നം കൊണ്ടൊരു താലിത്തിളക്കം.
രാവില്‍ ശാഖകളില്‍ തിരയിളക്കി പാലമരം ചിറകു വീശി ഉയരും ദാഹം.
പാതി ചാരിയ കരളില്‍ അനുഭൂതി ജ്വലിക്കും ശംഖുനാദസ്പര്‍ശം. .
സപ്തസാഗരസംഗമം വിശ്വലയ വിസ്മയം വിടരും നായനാലിംഗനം. ..

Monday, March 14, 2011

നിന്റെ അനുഗ്രഹം ഇവളില്‍ ചൊരിയേണമേ

നരകസഭയുടെ പുലരിവണ്ടിയോ
കുടുംബശ്രീപ്പെണ്ണുങ്ങളുടെ കൈപ്പുണ്യമോ കാത്തു
റോഡരുകില്‍ ഒതുങ്ങിക്കിടക്കുകയാണ്
ഗര്‍ഭാശയത്തില്‍ എന്നപോല്‍
ഒരു പ്ലാസ്ടിക് കൂടിനുള്ളില്‍ .
ഒരു പട്ടിയും തിരിഞ്ഞു നോക്കാതെ .

കൂട്ടിനു മിഴി പൂട്ടാതെ
വണ്ടി കയറി ആത്മാവ് പിളര്‍ന്നു പോയ
ഒരു പൂച്ച.
കൊടി വെച്ച കാറിനു കുറുകെ ചാടിയ
മനസാക്ഷി.


ഇന്നലെ കേരളം പെറ്റിട്ട പെണ്‍കുഞ്ഞു.
ഒറ്റ തവണയെ കരഞ്ഞുള്ളൂ
നാലാള്‍ കേള്‍ക്കാതെ നാവടക്കി
"നല്ല അടക്കവും ഒതുക്കവും"

അമ്മയ്ക്കിന്നു പത്താം ക്ലാസ് പരീക്ഷ-
ദാരിദ്ര്യത്തിന്റെ ജീവശാസ്ത്രവും
പെണ്ണിന്റെ രസതന്ത്രവും
മൊഴി മാറ്റിയ ഭാഷയില്‍ ഉത്തരം വിസ്തരിച്ചു.
എ പ്ലസ്‌ കൊടുക്കണം.
നിന്റെ അനുഗ്രഹം ഇവളില്‍
ഇനിയും ഇനിയും ചൊരിയേണമേ