Thursday, January 19, 2017

ആരാദ്?


ദ്രവിച്ച കടലോരം
ചുമരുകളില്ലാത്ത വീട്
സന്ധ്യ കൊളുത്തിയ കവിതയില്‍
സാന്ദ്രമായ പ്രാര്‍ഥനാദീപം
നേര്‍മിച്ചു നില്‍ക്കുന്നു
അപ്പോള്‍
ആകാശത്തിനും കടലിനും ഇടയില്‍ക്കൂടി
നിരനിരയായി ഓര്‍മയുടെ നിഴലുകള്‍ പാറിപ്പോകും
അതിലൊരു ചിറകടി നിനക്ക് പരിചിതം

നിലവിളിച്ചു കത്തുന്ന ദീപം
വാക്കൂര്‍ന്നു പോകുന്നുവെന്നറിയുക പോലുമില്ല
അത്ര സാവധാനം
ഭാവഭേദമില്ലാതെ
അതു സംഭവിക്കും.

മരച്ചുവട്ടിലെ ലയഹൃദയധന്യതകളോ
മഞ്ഞുവകഞ്ഞുയര്‍ന്ന മഹാമോഹങ്ങളോ
തഴച്ചു വളര്‍ന്ന പ്രണയശ്വാസങ്ങളോ
ആകാശംതൊട്ട സ്വപ്നാശ്ലേഷങ്ങളോ
കൈത്തലങ്ങളുടെ ദേശാന്തരയാത്രകളോ
കുതിരക്കുതിപ്പുളള രാത്രികളോ
ഒന്നും ഒന്നുമുണ്ടാകില്ല.
മിഴിമാനസങ്ങള്‍ അപരചിതമാകും

പേരെന്താ? ആളാരാ?
ഓര്‍ത്തെടുക്കാന്‍ വൈകുമ്പോഴേക്കും
കറുത്ത ബാഡ്ജ് കുത്തിയ കടലിരമ്പം
കര്‍മങ്ങള്‍ ആരംഭിക്കും





1 comment:

ബിന്ദു .വി എസ് said...

പുലരിയുടെ ധന്യതകള്‍
സന്ധ്യയുടെ രാഗ ബന്ധുരത
കടലോരങ്ങളിലെ കാല്‍മുദ്രകള്‍
നിറഞ്ഞ രാവുകളിലെ നിരഹങ്കാരങ്ങളായ വാക്കുകള്‍ ...

ഇനിയും കവിതയില്‍ കണ്ണാടി നോക്കാന്‍ എത്രയോ സംക്രമണങ്ങള്‍ ..

മിഴിമാനസങ്ങള്‍ക്ക് അപരിചിതരാകുവാന്‍ നേരമില്ല