Friday, November 29, 2013

നീ പറഞ്ഞതെത്ര ശരി


മരുഭൂമിയുടെ പനിപിടിച്ച ചുണ്ടുകളിലേക്ക്
നൂറ്റാണ്ടുകളുടെ മഞ്ഞു വീണ കവിള്‍ത്തടം ചേര്‍ക്കുമ്പോള്‍
കണ്ണുകളില്‍ ഞാന്‍ കണ്ടു; ഒരു കുഞ്ഞുപൂമ്പാറ്റ ചിറകടിക്കുന്നത്.
അതിന്റെ വര്‍ണങ്ങളിലല്ല ഞാന്‍ ശ്രദ്ധിച്ചത്
അത് അവടെ എങ്ങനെയാണ് വന്നതെന്നാലോചിക്കുകയായിരുന്നു
നാം കണ്ടുമുട്ടുന്നതിനും മുമ്പേ 
ചുംബനത്തിന്റെ ദിവ്യനക്ഷത്രജാതകവുമായി
ഈ പൂമ്പാറ്റ അലഞ്ഞു പറക്കുകയായിരുന്നോ?
ഗ്രാമങ്ങളിലും നഗരങ്ങളിലും തേടിയ തീഷ്ണാധരങ്ങള്‍ കാണാതെ, കാണാതെ വന്നിട്ടും
തുടുത്ത ചില കവിളുകളിലെ അരുവിക്കുളിരുകള്‍ 
പൂച്ചെണ്ടു നീട്ടി മാടി മാടി വിളിച്ചിട്ടും
ഇളം ചിറകുകളെ തളര്‍ച്ചിലേക്ക് ഒതുക്കാതെ
മഹാപ്രയാണത്തിന്റെ പ്രാണനില്‍ അത് നമ്മിലേക്ക് എത്തിച്ചേരുകയായിരുന്നിരിക്കാം.

ഈ കടല്‍ക്കരയില്‍ പ്രണയത്തിന്റെ പൂന്തോട്ടമുണ്ടെല്ലോ
എന്നിട്ടും 
ഒതുങ്ങിപ്പൂവിട്ട നമ്മുടെ ചുംബനത്തിലേക്ക് 
അതു വഴി ചോദിക്കാതെ വന്നണഞ്ഞുവല്ലോ
ഈ നിമിഷത്തില്‍ നിന്നും എന്തായിരിക്കും ഈ പൂമ്പാറ്റ ആഗ്രഹിക്കുന്നത്?
അതിന്റെ ദാഹത്തേയും മോഹത്തേയും വെല്ലുവിളിക്കുന്ന എന്താവാം അത്?

എന്റെ ചുണ്ടുകള്‍ നിന്റെ കവിളില്‍ സ്പര്‍ശിച്ചപ്പോള്‍
ഈ പൂമ്പാറ്റ അതിലോലമായ ചെറുഹൃദയത്തിലേക്കു ഊറ്റയെടുത്തത്
ലോകത്തവശേഷിക്കുന്ന കറപുരളാത്ത കാട്ടുതേനാകണം
എനിക്കതിശയം
നേരമേറെ കഴിഞ്ഞിട്ടും അതു നമ്മെ വിട്ടുപോകുന്നില്ലല്ലോ.
ഇതിനിടയില്‍ കടല്‍ എത്രവട്ടം ഉറങ്ങാന്‍ പോയി!
കണ്ണില്‍ പൂമ്പാറ്റ ചിറകടിക്കുമ്പോള്‍ നിനക്കെങ്ങനെ പീലികളെ താഴ്ത്തുവാനാകും?
അതെ പൂമ്പാറ്റ വെറും ചിത്രശലഭമല്ലെന്നു നീ പറഞ്ഞതെത്ര ശരി.



3 comments:

ajith said...

വളരെ ശരി

ബൈജു മണിയങ്കാല said...

നിറങ്ങൾ മാറി ചിറകടിക്കുന്നുന്ടവ

സൗഗന്ധികം said...

ചക്രവാളം തന്നെയതിനെ മോഹിപ്പിക്കുന്നത്.ദൂരെയെന്നാലും സ്നേഹത്തിന്റെ ശോണരശ്മിയാൽ കുഞ്ഞുചിറകുകൾക്ക് ഉയിരേകുന്ന വിസ്മയ ചക്രവാളം!

നല്ല കവിത.

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംസകൾ....