Wednesday, March 27, 2013

പുഴ

നമ്മുടെ പുഴയില്‍ നിന്നും
പ്രണയം ഒഴുകിപ്പോയെന്നു നീ
പരിഭവിക്കുന്നേരമാണ്
ഒരു വെളളാരം കല്ലിനെ
ഓളങ്ങള്‍ ചുംബിച്ചുരുട്ടിയത്.
ഒറ്റയിലയുളള ചെടിയുടെ
വര്‍ത്തമാനം ആരോടാണെന്നു
നീ ചോദിച്ചപ്പോഴാണ്
തണ്ടിനും ഇലയ്കുമിടയിലെ
രഹസ്യം പനിനീരീലഭിഷിക്തമായത്.
ശിരോവസ്ത്രം  മൂടിയ മേഘങ്ങള്‍
സ്വപ്നം കാണുമോ ഇപ്പോഴുമെന്നു
സംശയിച്ചപ്പോഴാണ്
മാലാഖയുടെ സംഗീതമുയര്‍ന്നത്.
എവിടെയെന്നെന്നെ നീ തിരിയുമ്പോഴാണ്
കണ്ണില്ലാത്തവര്‍ ആഹ്ലാദം പങ്കിട്ടത്.
ചാണകം മെഴുകിയ  തറയില്‍
തഴപ്പായുടെ ഇഴകള്‍ പാകിയപോലെ
കെട്ടി പിടിച്ചു കിടക്കുന്ന  മഴക്കാലം
ഇനിയും തോരാതെ ..
എന്നിട്ട് പുഴ വറ്റിയെന്ന്!
പുഴ
അതു ജലമല്ല
ഒഴുക്കല്ല
കാടിനും കടലിനുമിടയിലുളള കിനാവെഴുത്തല്ല
മാനത്താംകണ്ണികളുടെ അമൃതകുടീരമല്ല
ഗന്ധര്‍വന്റെ നീരാട്ടിടമല്ല
പുഴ
അത്
എന്റെ  പ്രവാഹമായിരുന്നു
നിന്റെയും
കണ്ണുകളില്‍ വഞ്ചിപ്പാട്ടുണരുന്നതു കേള്‍ക്കുന്നില്ലേ





6 comments:

Mohammed Kutty.N said...

പ്രണയരഹസ്യത്തിന്റെ പുളിനങ്ങളില്‍ ചില പുഴയോളങ്ങളായി കവിത ...

ബിന്ദു .വി എസ് said...

ഈ പുഴയില്‍ മുങ്ങി മരിയ്കാന്‍ എത്ര ആനന്ദം . ഓലക്കെട്ടുകളില്‍ കാറ്റേ ...നീ എഴുതി നിറച്ചത് പോലെ ഒരു കവിത .അത് കൊണ്ട് ത്തരാന്‍ ഒരു പനിനീര്‍ ത്തോണി .നിലയ്ക്കാത്ത പ്രവാഹം .

സൗഗന്ധികം said...

നിമിഷങ്ങൾ തൻ കൈക്കുടന്നയിൽ നീയൊരു
നീലാഞ്ജന തീർഥമായി..
പുരുഷാന്തരങ്ങളെ കോൾമയിർ കൊള്ളിക്കും
പീയൂഷ വാഹിനിയായി..!!

പ്രണയത്തിൻ പീയൂഷ പ്രവാഹമീ കവിത

ശുഭാശംസകൾ...

ajith said...

ഇനിയും പുഴയൊഴുകട്ടെ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മഴ..പുഴ..തണുപ്പ്..

Preetha tr said...

Fantastic example of scientific writing as it depicts observation and assimilation of natural events in one's own way.