Saturday, March 30, 2013

പെണ്‍കുരിശ്


ഒരു നക്ഷത്രത്തിന്റെയും അടയാളത്തിനു കാത്തു നില്‍ക്കാതെ
സമ്മതം ചോദിക്കാതെയവള്‍ മരപ്പണിക്കു പോയി
ഉരുപ്പടി കാണ്ണാടിയിലളന്നു
തിരിഞ്ഞും മറിഞ്ഞും
അടിക്കണക്കിലും അംഗുലക്കണക്കിലും
അളവുകള്‍ ഭദ്രം.
വൃക്ഷം മരമാകുന്നതും ഉരുപ്പടിയാകുന്നതും ദൈവഹിതംതന്നെ.
ഹിതവും അവിഹിതവും കര്‍ത്താവും കര്‍മവും എല്ലാം പടച്ചവന്റെ കടം

ഇനി പണി തുടങ്ങാം
വിത്തും തണലും ചെത്തി
കിളിക്കൂട്ടിലെ പാട്ടറുത്തു
നാരും വേരും നീക്കി
ബാഹ്യാവരണം പൊളിച്ചുമാറ്റി
ചിന്തേരിട്ടു മിനുക്കി

കാമുകനും ചോരക്കുഞ്ഞും അവകാശം ചോദിച്ച
മുലഞെട്ടിനു അലപം മീതേ ആദ്യത്തെ ആണി
പാലും ചോരയും കൈകോര്‍ത്ത ഗ്രന്ഥികളില്‍
ഒച്ചയും ബഹളവും നിലവിളിയും വിലാപവും ഊറാതെ നിന്നു


ശരീരമാണ് കുരിശ്
സ്വശരീരത്തില്‍ അവള്‍ ക്രൂശിതയായി
ചുവട്ടില്‍ കിടന്ന മുനയുളള കല്ലുകള്‍ ചോദിച്ചു
ആരില്‍ നീ ഉയിര്‍ത്തെഴുന്നേല്‍ക്കും?

Wednesday, March 27, 2013

പുഴ

നമ്മുടെ പുഴയില്‍ നിന്നും
പ്രണയം ഒഴുകിപ്പോയെന്നു നീ
പരിഭവിക്കുന്നേരമാണ്
ഒരു വെളളാരം കല്ലിനെ
ഓളങ്ങള്‍ ചുംബിച്ചുരുട്ടിയത്.
ഒറ്റയിലയുളള ചെടിയുടെ
വര്‍ത്തമാനം ആരോടാണെന്നു
നീ ചോദിച്ചപ്പോഴാണ്
തണ്ടിനും ഇലയ്കുമിടയിലെ
രഹസ്യം പനിനീരീലഭിഷിക്തമായത്.
ശിരോവസ്ത്രം  മൂടിയ മേഘങ്ങള്‍
സ്വപ്നം കാണുമോ ഇപ്പോഴുമെന്നു
സംശയിച്ചപ്പോഴാണ്
മാലാഖയുടെ സംഗീതമുയര്‍ന്നത്.
എവിടെയെന്നെന്നെ നീ തിരിയുമ്പോഴാണ്
കണ്ണില്ലാത്തവര്‍ ആഹ്ലാദം പങ്കിട്ടത്.
ചാണകം മെഴുകിയ  തറയില്‍
തഴപ്പായുടെ ഇഴകള്‍ പാകിയപോലെ
കെട്ടി പിടിച്ചു കിടക്കുന്ന  മഴക്കാലം
ഇനിയും തോരാതെ ..
എന്നിട്ട് പുഴ വറ്റിയെന്ന്!
പുഴ
അതു ജലമല്ല
ഒഴുക്കല്ല
കാടിനും കടലിനുമിടയിലുളള കിനാവെഴുത്തല്ല
മാനത്താംകണ്ണികളുടെ അമൃതകുടീരമല്ല
ഗന്ധര്‍വന്റെ നീരാട്ടിടമല്ല
പുഴ
അത്
എന്റെ  പ്രവാഹമായിരുന്നു
നിന്റെയും
കണ്ണുകളില്‍ വഞ്ചിപ്പാട്ടുണരുന്നതു കേള്‍ക്കുന്നില്ലേ





Sunday, March 10, 2013

ശിവകാമി


കൈലാസത്തിന്റെ കണ്ഠത്തിലെ
ആകാശനീലിമയില്‍ അവളൊരു മുത്തമിട്ടു
മുക്കാലങ്ങളുടെ ജടയഴിച്ച്
അവളതിലൊരു വനപുഷ്പം ചൂടി
തീക്ഷ്ണഗന്ധത്തിന്റെ തൃശൂലമുനകള്‍ വിയര്‍ത്തു.
താരങ്ങള്‍ വിടര്‍ന്നുകൊണ്ടേയിരുന്നു
രാത്രി പ്രണയതാണ്ഡവമാടി.
അര്‍ധനാരീശ്വരരൂപം ഉടുക്കിന്റെ താളമായി.
കണ്പീലികളടഞ്ഞു പോകുന്നതു മയക്കം കൊണ്ടല്ലെന്നു പാര്‍വതി
കൈകളയഞ്ഞു പോകുന്നതു വീണ്ടും മുറുകാനെന്നു ശിവന്‍
ശിവരാത്രി മാഹാത്മ്യം

Saturday, March 2, 2013

മാതംഗി / ആനന്ദി


നിന്റെ തണ്ണീരില്‍ ദാഹം നിറയുമ്പോള്‍
മാതംഗി,യോര്‍ക്കുന്നുവോ നിന്റെ കാലം?
ഉറവ പൊടിയാത്ത നാളുകള്‍, രാവിന്റെ -
കറവ വറ്റാത്ത തൊഴുത്തിലെ കണ്ണുകള്‍.
എങ്കിലും കിനാവിന്റെ കറ്റ തെറുത്തു
ചുമക്കുവേ ചുണ്ടിലെന്തേ ചിറകടിച്ചുയരുന്നു?
'അകലെയാകാശത്തസ്തമിക്കും സൂര്യനൊരുനാളാ
മലമ്പാതയില്‍ തെല്ലു സന്ദേഹക്കാല്‍വെച്ചു നില്കാം.
അല്ലെങ്കിലുദയകിരണത്തോടൊപ്പം വന്നു
ഈ മണ്‍കുടില്‍വാതിലില്‍ മുട്ടിവിളിക്കാം.
രാവിന്‍ ദുഖമകറ്റും വെളിച്ചം വെളിച്ചം.”

നിന്റെ കൈക്കുമ്പിളില്‍ ദാഹം നിറയുമ്പോള്‍
ആനന്ദ, ഓര്‍ക്കുന്നുവോ നിന്റെ കാലം?
നിറമിഴിജലഘടികാരം?
അമ്പിളിമാമനെക്കാട്ടിക്കൊതിപ്പീച്ചൂട്ടാനുറക്കാ
നോടിക്കളിക്കുവാന്‍, ആനകേറാമലയിലാരും
കാണാതെ പൂക്കളിറുക്കുവാന്‍
കാക്കയോ പൂച്ചയോ പൂവാലനണ്ണാറക്കണ്ണനോ
പൂവോ പൊരുളോ ശരണഗന്ധമായാരുമൊന്നുമില്ലെങ്കിലും
കൂട്ടിനുണ്ടുളളില്‍ കൂരമ്പു കുത്തുമൊരു പേര്!
ആനന്ദനിവനെന്ന സങ്കടസത്യം.
പ്രാണന്‍ പൊളളിക്കരയും ചുണ്ടിലമ്മപ്പൊരുളായേതോ
കിണര്‍വെളളം തുണിമുലഞെട്ടായൂറിനനവായ്.
ദാഹമല്ലോ ദുഖം, ദുഖമല്ലോ ദാഹമെന്നറിഞ്ഞവന്‍

നിന്റെ തണ്ണീരില്‍ ദാഹം കുളിരുമ്പോള്‍
മാതംഗി,യോര്‍ക്കുന്നുവോ നിന്റെ കാലം?
കയറില്‍ തൂങ്ങിത്തുടിച്ചുലയും പാളപോലെത്രനാളീ-
ക്കിണറിന്‍ തൊടികളെണ്ണിക്കഴിയുമെന്നോര്‍ത്തതും
കാട്ടുപൂവിന്നിതള്‍ വിടര്‍ത്തി മധുഗന്ധം മാരുതി
വാരിവിതറുംപോലെ പോകണം,
പാറണം സീമന്തരാശിയിലെന്നാശിച്ചതും...
ആശയല്ലോ ദുഖം ദുഖമെന്നറിഞ്ഞവള്‍ മാതംഗി.

നിന്റെ കൈക്കുമ്പിളില്‍ ദാഹം നിറയുമ്പോള്‍
ആനന്ദ, ഓര്‍ക്കുന്നുവോ നിന്റെ പില്കാലം?
കൈലാസശിരസിലുമയര്‍ച്ചിച്ച പൂവിലും
ഗംഗാമാറ്‍ത്തടമാറ്‍ദ്ദവച്ചൂടിലും
പുക്കിള്‍ച്ചുഴിയിലും പൂങ്കാവനത്തിന്റെ പുല്ലാങ്കുഴലിലും
പ്രജ്ഞയും പൊരുളും ജ്ഞാനമാര്‍ഗവും തേടി പാദം പഴുത്തതും
ആസക്തിയാല്‍മരമായി വളര്‍ന്ന കൊമ്പിലനാസക്തി
തലകീഴിട്ടുലകം വെല്ലും തപംചെയ്തു ബോധം മറഞ്ഞതും...
ഉണര്‍വിന്‍കാറ്റിലാലിലകളിളകുന്നൂ,
കാതിലകളിലാരോ മന്ത്രിക്കുന്നു :-
"കൈക്കുമ്പിള്‍ നീട്ടി മൊത്തിക്കുടിക്കുക
പൈതലിന്‍ ദുഖം പൈദാഹദുഖം,
പെണ്ണിന്റെ ദുഖം പെണ്ണെന്ന ദൂഖം.
മണ്ണിന്റെ മര്‍ത്ത്യന്റെ ദുഖം കുടിച്ചു ക്ഷയിച്ചു
ലോകാന്ദപൂര്‍ണിമായി വളരുക ശരണമായിത്തീരുക..”

നീരൊഴിച്ചു മനം നിറയ്ക്കുമ്പോളിടക്കു മുറിഞ്ഞതെ
ന്തെന്നറിയാന്‍ മുഖമുയര്‍ത്തുമവനിലേക്കൊഴുകുന്നൂ
നിറജലം കവിയും പോലവള്‍..
"മാതംഗി ഞാന്‍, പാഴ്വാക്കാമെങ്കിലും ചോദിക്കട്ടെ,
ഈ കിണറാണെന്‍ ലോകം.
അവിവേകമെങ്കില്‍ പൊറുക്കുക നിലാവേ..
പൊരുളഴിച്ചു തരുമോ, ഉള്‍ദാഹം ശമിപ്പിക്കുമോ?
പാതാളത്തോളം താഴ്നും നീരു ചുരത്തുമീ
കിണറും പിന്നീ കയറും പാളയും കോരിപ്പകരുമീ
ഞാനുമെന്തെന്നു ചൊല്ലൂ? സൂര്യനൊപ്പം നടന്നവന്‍
നീ ലേകസഞ്ചാരി, കുന്നുകള്‍ കണ്ടോന്‍
ഉറവയുടെ കാരുണ്യം തേടി ദാഹിച്ചവന്‍.....
പൊരുളൊഴിച്ചു തരിക നീ..

കൈക്കുമ്പിള്‍ നീട്ടുന്നൂ മാതംഗി മുന്നില്‍.
കോരിയതൊക്കെയും ചോര്‍ന്നു പോയെന്നോ?
എന്താണ് കിണര്‍? എന്താണിവള്‍?
ദാഹിയാം പുരുഷന്റെ ദാഹമോ?
കടലിന്‍ കൊതികള്‍ കുടത്തിലൊതുക്കും
പാഴ്ജന്മമോ? ആരു നീ?...
ആരു നീ?ചോദ്യം തിരിഞ്ഞു ചോദിക്കുന്നു!
കിണറിനെയറിയാത്തവന്‍
കയറായ് പിരഞ്ഞു മുറുകാത്തവന്‍
പാളയായുളളില്‍ സ്നേഹം കോരാത്തവന്‍
തുളുമ്പി കവിയാത്തവന്‍
ആനന്ദനവനെ ജ്ഞാനസ്ഫടികജല-
ക്കുമ്പിളില്‍ത്തിരയുന്നു.

മന്ദഹസിക്കുന്നൂ മാതംഗി …
പൂക്കള്‍ ചൂടും ശിരസില്‍
വാക്കു പൂക്കും വസന്തം
വാക്കു ചൂടും മനസ്സില്‍
കാടു പൂക്കും സുഗന്ധം









Wednesday, February 6, 2013


ഒരു പുസ്തകം വായിച്ചു
അവതാരികയില്‍ ത്രികാലങ്ങളുടെ രക്തപ്രവാഹത്തെക്കുറിച്ച് പറയുന്നു.
ഒന്നാമത്തെ കവിത- സങ്കടവസന്തം.
അതു വിവരണാതീതമായപ്രണയഭാവം കൊണ്ടു നിറഞ്ഞതും കാട്ടുപൂങ്കുലകളുടെ സൗരഭ്യം ചൊരിയുന്നതുമായിരുന്നു..
അടുത്തത് പൗര്‍ണമിരാവിന്റെ കടല്‍.
തീരം വിജനമാകുമ്പോള്‍ തിരകളുടെ ഞൊറിവുകളില്‍ നിലാവിന്റെ ഇളം കാറ്റ് കാണിച്ചതിനപ്പുറം ഉടലിലിളകിയ തിരകളെക്കുറിച്ച് അഗാധതയില്‍ നിന്നെടുത്ത വാക്കുകളടുക്കി വെച്ചെഴുതിയ ആ കവിത ‍‍ഞാന്‍ രണ്ടു തവണ വായിച്ചു .ചില ബിംബങ്ങള്‍ വേഗം അയഞ്ഞു തന്നില്ല. അവളെ വായിച്ചെടുക്കാന്‍ പ്രയാസപ്പെടുമെന്നു കവിതയിലെഴുതിയതിനു സമാനമായ സുഖാവസ്ഥയായിരുന്നു അത്.
മാതംഗി കിണര്‍ക്കരയിലുണ്ടിപ്പോഴും എന്ന കവിത മൂന്നാമതല്ല ഒന്നാമതു കൊടുക്കേണ്ടതു തന്നെ.
ആശാന്റെ കഥാപാത്രങ്ങളെല്ലാം കിണര്‍ക്കരയിലെത്തി പ്രണയാനുഭവം പങ്കിടുകയാണ്. ഏതു പ്രണയമാണുത്തുംഗം? മഹാസമുദ്രങ്ങള്‍ തടവിലിട്ട പ്രണയദ്വീപിലെ അശോകവനിയില്‍ നിത്യം വന്നു കണ്‍നിറഞ്ഞുകണ്ടൊന്നുമേ അവശ്യപ്പെടാതെ ഒരു താമരപ്പൂവു നിവേദിച്ചു മടങ്ങുന്ന മഹാമൗനമായിരുന്നു ആദ്യത്തെ എട്ടു വരികളില്‍ മയില്‍പ്പേട പോലെ വിരിഞ്ഞാടിയത്. ശരണമന്ത്രങ്ങള്‍ ദാഹം ശമിപ്പിക്കാത്ത താപസയൗവ്വനത്തിന്റെഹൃദയത്തിന്‍ ഉള്‍ക്കനലുകളില്‍ പ്രണയക്കുളിര്‍തണ്ണീരായി തുളുമ്പിയവളെ മൊത്തിക്കുടിക്കുന്ന ഓര്‍മകളുടെ ഉറവകള്‍ വറ്റാത്ത കിണര്‍..വളരെ തീവ്രമായ, പൊന്നു കാച്ചിയ സ്നേഹം വ്യക്തമാക്കാന്‍ ഭാഷയപൂര്‍ണമാകുന്നില്ലിവിടെ.
ഇത്തരം ഒരു പുസ്തകം ജീവിതത്തില്‍ ഇതേ വരെ വായിച്ചിട്ടില്ലാത്തതു കൊണ്ടാകും എനിക്കത്യന്തം സംതൃപ്തി തോന്നുകയും ഒരു കവിത പുസ്തകത്തിന്റെ അവസാന പേജില്‍ എനിക്കായി ഒഴിച്ചിട്ടതെന്നു കരുതാവുന്നിടത്ത് എഴുതിച്ചേര്‍ക്കുകയും ചെയ്തു.അത്ഭുതമെന്നു പറയട്ടെ അതു പൂര്‍ത്തിയായപ്പോള്‍ ഓരോ വരിയും പറന്നുയര്‍ന്ന് മറ്റു കവിതകളുടെ ചില്ലകളുടെയിടയിലെവിടെയൊക്കെയോ ചേക്കേറി. പലതവണ ശ്രമിച്ചിട്ടും അവയെ വേര്‍തിരിച്ചെടുക്കാനായില്ല. രക്തത്തില്‍ നിന്നും പ്രണയത്തിന്റെചുവപ്പ് വേര്‍തിരിക്കുന്ന പോലെ ക്ലേശകരവും അസാധ്യവുമായിരുന്നു ആ യത്നം.
ഈ പുസ്കകത്തിന്റെ മാര്‍ബിള്‍ നിറസ്പര്‍ശമുളള പുറംചട്ട ഞാന്‍ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്
അതില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു
ഒരു വായനക്കാരനു വേണ്ടി മാത്രം രചിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കാവ്യസമാഹാരം!



Thursday, January 3, 2013

നഗ്നതയാല്‍ അനുഗ്രഹിക്കപ്പെട്ടവളേ..

"അനുഗ്രഹിക്കപ്പെട്ടോളേ ,
എന്തു നീ തേടുന്നു?"
പകലിന്റെ പാളിയും
ഇരുളിന്റെ പാളിയും
മാറു ഞെരുങ്ങുമ്പോല്‍
ചേര്‍ത്തുകൊളുത്തിട്ട-
കത്തു നീ കത്തുമ്പോള്‍,
അന്തിവെളിച്ചം വാലാട്ടി 
വലം വെച്ചു നാളേറെ മുട്ടീം തട്ടീം
പൂച്ചകരഞ്ഞിട്ടും കൊതികൂമന്‍ മൂളീട്ടും
നാവിന്റെ തുമ്പിലഴകു വിരിഞ്ഞതു
കാതോരം ചുണ്ടോരം
പാറി നടന്നിട്ടും
നാടാകെ രാത്തോണി തുഴഞ്ഞു വന്നിട്ടും
താലത്തില്‍ താരകം നിലാപ്പട്ടു നീട്ടീട്ടും
പാതിരാപ്പൂന്തെന്നല്‍ മണിയറയൊരുക്കീട്ടും
പുറങ്കൈയാലേ പുരികച്ചുളിവാലേ
തകതിക കട്ടായം കരളുറപ്പാലേ
പരിചപിടിച്ചോളേ കന്നിപ്പെണ്ണേ
പാടത്തെ പാട്ടിന്റെ പച്ചക്കതിരായി
നിറഞ്ഞുവിളഞ്ഞവള്‍ നീയല്ലോ  പെണ്ണേ...


"അനുഗ്രഹിക്കപ്പെട്ടവളേ
നീയെന്തിനു  തടവറ തേടുന്നു  ?"

തീരത്തിരകള് മുടി കോതിക്കെട്ടീട്ടും
കടലോരം പൂക്കള്‍ തിരുമുടീല്‍ തിരുകീട്ടും
ഒതുങ്ങാതെ വഴങ്ങാതെ മുടിയിഴവിടര്‍ന്നാടി
ചുരുള്‍കാറ്റിലിളകിത്തുളളിത്തൂവിമറിയുന്നേ
കാടുലയും മാനത്താകെ കാര്‍കൂന്തല്‍  പെണ്ണേ..
.
"നഗ്നതയാല്‍ അനുഗ്രഹിക്കപ്പെട്ടവളേ
നീയെന്തിനു  തടവറ തേടുന്നു  ?"


കുടം പൊട്ടിത്തൂവെളളം തുടുതുടെ ചാറി
ഇടവപ്പാതിപ്പുരത്താളം മുറുകിത്തുടങ്ങി
മുട്ടോളം മൂവന്തിവെളളം പൊങ്ങി
അരയോളം രാപ്പാതിവെളളം പൊങ്ങി
ഏഴരവെളുപ്പിനു  മുലയോളം  പൊങ്ങി
മൂക്കോളം മലവെളളം മധുവെള്ളം പൊങ്ങി
നിറനനവിലും നിന്നുടല്‍ കത്തിക്കയറുന്നു
അകനിറവിലും പെണ്ണുടല്‍ കത്തിക്കയറുന്നു
ഉണര്‍വിന്റെ പൊരുളായി തേന്‍മാരി  പെണ്ണേ..

ഒരു തുളളി ഉടലില് ചിതറിമറിയുന്നു

മറുതുളളി ഉടലില് മടിയോടെ ചരിയുന്നു
ചെറുതുളളി ഉടലില്‍ വടിവായലിയുന്നു
നറുതുളളി ഉടലിന്റെയുളളം തടയുന്നു
ഉടലിന്റെ പൊരുളിലും
പൊരുളിന്റെയുടലിലും
തൂമണിത്തുളളികള്‍ 
തക തക തക തക..


"നഗ്നതയാല്‍ അനുഗ്രഹിക്കപ്പെട്ടവളേ
നീയെന്തിനു വസ്ത്രങ്ങളുടെ  തടവറ തേടുന്നു? "


Monday, December 31, 2012

ഇതിലേതല്ലെന്‍ സന്ദേശക്കുറി?

1.
മറക്കരുത് -
തനിച്ചു നനഞ്ഞ ദിനങ്ങളുടെ നിലവിളികള്‍.
അന്ന്...
പക്ഷികള്‍ ചിറകിനെ ഭയന്നിരുന്നു 
നക്ഷത്രങ്ങളുടെ നാലുകെട്ടില്‍ കുറുനരി മേഘങ്ങള്‍
കടിച്ചു കീറിയിട്ട നിലാവിന്റെ കണ്ണും കവിളും.
കാറ്റിന്റെ രഥം മേഘശാഖയിലുടക്കി വീണു.
അപ്പോള്‍ ....
രക്തം കൊണ്ടു മുടികഴുകികെട്ടാനാഗ്രഹിച്ച ഒരു പെണ്ണിന്റെ 
വിലാപം  ദിക്കുകളെ പ്രഹരിച്ചു.
പ്രതിയാരെന്നും പ്രതിജ്ഞയെന്തെന്നും മറക്കരുത്.


2.
ഓര്‍മയുണ്ടോ?
പുതുവര്‍ഷത്തിന്റെ തലേന്ന്
കൈകുമ്പിളില്‍ നിന്നും അടര്‍ന്നു വീണ
തുളളി വിരിഞ്ഞു തൂവെളിച്ചമായത്?
കണ്‍പീലിത്തന്ത്രികളില്‍ വെളിച്ചം
നേര്‍ത്ത വിരലുകള്‍ തൊട്ടപ്പോള്‍
പുലരിയുടെ കവിള്‍ തുടുത്തത്?

3.

വര്‍ഷാന്ത്യക്കുറിപ്പുകളില്‍ കാലം ഇങ്ങനെ കുറുകി.
    ' പുലരിയില്‍ കാടകച്ചോലയിലെ തെളിവെളിച്ചം
     പകല്‍മധ്യത്തില്‍ ആകാശനീലയുടുത്ത സ്വപ്നസഞ്ചാരം.
       മൂവന്തിയില്‍ നേരിന്റെ ദീപക്കാഴ്ചയായി സാന്നിധ്യം
     രാമൂര്‍ധന്യത്തിലെ  നിലാവിന്റെ തിരയിളക്കം.'
                       
ആഴത്തിലെ മരതകമത്സ്യങ്ങള്‍ക്കൊപ്പം 
അയഞ്ഞു നീന്തിയ കൃഷ്ണമണികള്‍ 
ജലാശയത്തോടു കടം ചോദിച്ച ആന്തരികസൗന്ദര്യം
ഏതു നേരമാണ് നിനക്കാശംസിക്കുക
ഇന്നല്ലാതെ ?