Friday, July 29, 2011

പാതിരാത്തിണ്ണയില്‍ അമ്മയുണ്ടിപ്പോഴും

ഒടുക്കത്തെ വണ്ടിയും പോയ്മറഞ്ഞു
ഇരുട്ടത്തിരമ്പം തണുത്തുറഞ്ഞു
ഒരു വൃദ്ധമാനസം ഒറ്റയ്ക്കിരുന്നിതാ
ദൂരവും ദുരിതവും പരതി നോക്കുന്നു
മറവിരോഗത്തിന്‍ മാറാപ്പഴിച്ചവള്‍
വിഷാദം ചാലിച്ചെഴുതിയ മിച്ചങ്ങള്‍
തൊട്ടു തലോടി തിരിച്ചു വെക്കുന്നു

ഒച്ചയില്ലാത്തതാം വണ്ടിയൊന്നെത്തുന്നു
കൊച്ചു വിളക്കുകള്‍ ഞെട്ടി മിഴിക്കുന്നു
പാളത്തിലോര്‍മകള്‍ വെട്ടിത്തെളിയുന്നു
താരാട്ടിന്നീണം പെട്ടെന്ന് പൂക്കുന്നു
തിക്കിത്തിരക്കിയിറങ്ങുന്നതാരിവര്‍ ?
കവിള്‍,കണ്‍,നെറുകയില്‍ മുത്തം തുടിക്കുന്നു.
"അമ്മയമ്മേ" യെന്നുച്ചത്തില്‍ വിളി -
ച്ചോടിയണഞ്ഞു പുണര്‍ന്നാവിയായിതീരുന്നു.

മൂക്ക് പൊത്തുന്നൂ കുഞ്ഞിളം താരകള്‍
ഒക്കാനിച്ചു പിന്‍വാങ്ങുന്നൂ ബോഗികള്‍
ചോപ്പ് വെളിച്ചം ചുരത്തുന്നൂ പൂഞെട്ടുകള്‍
നെടുവീര്‍പ്പുപോലും കൈവീശിയകലുന്നു

സ്നേഹമാപിനി നിശ്ചലമാകവേ
പടിയിറങ്ങിയ 'സന്താനസൌഭാഗ്യം '
പാത പണിതവര്‍ എത്ര ഉദാരര്‍?...
ഓരത്തൊതുങ്ങുവാന്‍ ഇടം നീക്കി വെച്ചവര്‍

പാതിരാത്തിണ്ണയില്‍ അമ്മയുണ്ടിപ്പോഴും
കുതിരും മിഴികളില്‍ ഉമ്മയുണ്ടെപ്പോഴും.

8 comments:

ഒരു ദുബായിക്കാരന്‍ said...

അമ്മമാരേ വൃദ്ധസദനത്തില്‍ കൊണ്ടിടുന്ന പ്രവണത പുത്തന്‍ തലമുറയില്‍ ഏറിവരുന്നു. കാലിക പ്രാധാന്യമുള്ള കവിത.
മാഷെ കവിതയെ വിലയിരുത്താന്‍ ഒന്നും അറിയില്ലെങ്കിലും എനിക്ക് മനസ്സിലായത്‌ പറഞ്ഞന്നേയുള്ളൂ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഹൃദയത്തില്‍ തട്ടുന്ന വരികള്‍ ..

drkaladharantp said...

പ്രിയ ദുബായിക്കാരാ, അറങ്ങോട്ടുകര മുഹമ്മദ്‌,
വരവിനു, കമന്റിനു ഒരു ഹൃദയസ്പര്‍ശം.
അമ്മയ്ക്ക് തുണയായി മക്കള്‍ ഇല്ലാതാവുമ്പോള്‍
അമ്മ ചോദിക്കും :ഞാന്‍ അമ്മ എന്ന പേരു എന്തിനു ആര്‍ക്കുവേണ്ടി ചുമക്കണം മക്കളെ
അത് കവിതയ്ക്കും മേലെ നോവിക്കും..

സുദിന്‍ സോമന്‍ said...

ചില അമ്മമാര്‍ കാത്തിരിക്കുന്നതെയില്ല.
വേദനകളുടെ മഹാ സാഗരം കടന്നു അലിവിന്റെ മൃദു സ്പര്‍ശമായി മകന്‍ തിരിച്ചെത്തും വരെ...
സ്വന്തം വേദനകളില്‍ അതിനു മുന്‍പേ അവര്‍ അലിഞ്ഞി ല്ലാതാവുന്നു...

കാത്തിരിക്കുന്ന ചിലര്‍ക്കാവട്ടെ ...
ജീവിതം വെട്ടിപ്പിടിക്കാന്‍ പറഞ്ഞു വിട്ട മക്കളെ തിരികെ ലഭിക്കാറെയില്ല..

കിട്ടിയ നിധി കുംഭം ചുറ്റിപ്പിടിച്ച നാഗങ്ങളായി മക്കള്‍ മനസ്സില്‍ ഇഴയിന്നത് കണ്ടു കണ്ടു അവര്‍ അന്ത്യശ്വാസം വലിക്കും...

മൂന്നാമതൊരു കൂട്ടര്‍ ജീവിത രണാങ്കണത്തില്‍ ഇടം വലം വെട്ടി മുന്നേറുന്ന മക്കളുടെ മാര്‍ഗമധ്യേ ശഠന്മാരായി ഭവിക്കുന്ന തങ്ങളുടെ വിധി വൈപരീത്യമോര്‍ത്തു ദുഖിക്കും.. അവസാനം ആശ്രമങ്ങളിലോ കാക്കയ്ക്ക് വച്ച ഒരുരുള ചോറിലോ അഭയം കണ്ടെത്തും വരെ...

എന്താവും നാമിങ്ങനെ ...

കെ.എം. റഷീദ് said...

കുടലെരിയുന്ന കടുത്ത വറുതിയിലും
ഇട നെഞ്ചിലെ ഞരമ്പ് വലിച്ചു മുറുക്കി
നിണം പിഴിഞ്ഞ് നറുംമുലപ്പാലില്‍ നിന്നെ ഊട്ടിയവള്‍

കടുത്ത രോഗപീഡയിലും ആതുരാലായത്തിന്റെ
പടിവാതിലില്‍ കുനിഞ്ഞിരുന്നു,
ചുമച്ചും,
രക്തം തുപ്പിയും,
നിനക്കുവേണ്ടി കാവലിരുന്നവള്‍.

അവള്‍
ഉറക്ക മൊഴിച്ചതും,
സ്വപ്നം കണ്ടതും
നിനക്ക് വേണ്ടി.
പൊട്ടിക്കരഞ്ഞത്‌ നിന്റെ വേദനയില്‍.
വേദനകള്‍ മറന്നത് നിന്റെ പുഞ്ചിരിയില്‍.

ഒരു വൃദ്ധസദനവും നിനക്കുപകരമാവില്ല.
ഒരു ആയയും നിന്റെ വേദന തിരിച്ചറിയില്ല
ഒരു കുന്നോളം പൊന്നു നീ നല്കിയാലും
അത് അവരുടെ ഒരു നിശ്വാസത്തിനു പകരമാവില്ല

പൊന്നു വേണ്ട, പണം വേണ്ട
ആഡംമ്പരങ്ങള്‍ ഒന്നുമേ വേണ്ട
വേണ്ടത് ഇത്ര മാത്രം.
നിന്റെ ഹൃദയം. മനസ്സ് നിറഞ്ഞ ഒരു പ്രാര്‍ത്ഥന.
അതില്‍ എല്ലാമുണ്ട്
എല്ലാം.....

www.sunammi.blogspot.com

drkaladharantp said...

സുദിന്‍
"കിട്ടിയ നിധി കുംഭം ചുറ്റിപ്പിടിച്ച നാഗങ്ങളായി മക്കള്‍ മനസ്സില്‍ ഇഴയുന്നത്‌ കണ്ടു കണ്ടു അവര്‍ അന്ത്യശ്വാസം വലിക്കും.
കാക്കയ്ക്ക് വെച്ച ഓരോ ഉരുള ചോരയി അഭയം പ്രാപിക്കുന്ന അമ്മ"
പാതിരാത്തിണ്ണയില്‍ കവിതയുമായി കനിവുമായി എത്തിയല്ലോ
ചില മക്കള്‍ ഇങ്ങനെ ആണ്

drkaladharantp said...

പ്രിയ റഷീദ്
ബ്ലോഗുകളിലെ കമന്റുകളില്‍ അത്യപൂര്‍വമായി മാത്രം അനുഭവിക്കാവുന്ന ഒന്നാണ് അത് സര്‍ഗസാന്നിധ്യമായി മാറുക എന്നത്,താങ്കള്‍ അങ്ങനെ ഈ കടല്സന്ധ്യയെ ധന്യമാക്കി.
ഇട നെഞ്ചിലെ ഞരമ്പ് വലിച്ചു മുറുക്കി
നിണം പിഴിഞ്ഞ് നറുംമുലപ്പാലില്‍ നിന്നെ ഊട്ടിയവള്‍
ഈ വരികള്‍ അമ്മമാര്‍ക്കുള്ള മക്കളുടെ തീവ്ര സ്നേഹം ചുരത്തുന്നു

ASOKAN T UNNI said...

വായിക്കാൻ ബുദ്ധിമുട്ടുണ്ട്.
കളർ ചേയ്ഞ്ച് ചെയ്യുക.
ആശംസകൾ.